കാഞ്ഞിരപ്പള്ളി: മെമ്പര്‍ മാര്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം ഉടലെടുത്തതോടെ എല്‍ഡിഎഫ് ഭരിക്കുന്ന കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഭരണസമിതിയില്‍ ഭിന്നത രൂക്ഷമായി. വികസന പ്രവര്‍ത്തനങ്ങളില്‍ ചില മെമ്പര്‍മാര്‍ എതിര് നില്ക്കുന്നതായാണ് എല്‍ഡിഎഫിലെ മെമ്പര്‍മാരുടെ ആക്ഷേപം. ഇതേ തുടര്‍ന്ന് ഭരണകക്ഷിയിലെ മൂന്നു മെമ്പര്‍മാര്‍ രാജി ഭീഷണിയുമായി രംഗത്തെത്തി.
മിനി ബൈപ്പാസ്, ടൗണിലുള്ള ഓപ്പണ്‍ സ്റ്റേജ്, മാലിന്യ പ്ലാന്റ്, മാലിന്യ സംസ്കരണം, ഇന്‍ഡോര്‍ സ്റ്റേഡിയം, ടൗണ്‍ ഹാളിന്റെ വിപുലീകരണം, സൗഹൃദയ വായന ശാല തുടങ്ങി നിരവധി വിഷയങ്ങള്‍ക്കെതിരെയാണ് പ്രതിഷേധവുമായി എല്‍ഡിഎഫിലെ തന്നെ അംഗങ്ങള്‍ രംഗത്തെത്തിയത്. ഇതിനെത്തുടര്‍ന്ന് ഭരണ മുന്നണിയിലെ ഒരു വനിത മെമ്പര്‍ അടക്കമുള്ള മൂന്ന് മെമ്പര്‍മാര്‍ രാജി ഭീക്ഷണി മുഴക്കിയത്. യുഡിഎഫിലെ ചില മെമ്പര്‍മാര്‍ എല്‍ഡിഎഫിലെ ഒരു മെമ്പറുമായി ഒത്തുകളി നടത്തുന്നുണ്ടെന്നും നടപടി സ്വീകരിക്കണമെന്നും ഭരണ സമിതിയംഗങ്ങള്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. മുമ്പ് പാര്‍ട്ടിയില്‍ ഈ മെമ്പര്‍ക്കെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
യുവജനങ്ങളുടെ ഉന്നമനത്തിനായി പഞ്ചായത്തുകള്‍ തോറും നടത്തിവന്ന കേരളോത്സവത്തിലും വ്യാപക ക്രമക്കേടുകള്‍ നടന്നതായും ആരോപണമുണ്ട്. പഞ്ചായത്ത് പ്രസിഡന്റിനെപ്പോലും നോക്കുകുത്തിയായിട്ടായിരുന്നു നടത്തിപ്പ്. കേരളോത്സവത്തില്‍ പങ്കാളിത്തം പോലും നന്നേ കുറവായിരുന്നു. കേരളോത്സവത്തിലെ വിജയികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്ന തുക പോലും നല്കുവാന് സംഘാടകര്‍ക്കായില്ല. ഇതിനെച്ചൊല്ലി നടത്തിപ്പുകാരായ വാര്‍ഡംഗങ്ങള്‍ തമ്മില്‍ വാക്പോരും നടന്നു.
ചിറ്റാര്‍ പുഴയില്‍ കോവില്‍ക്കടവില്‍ നബാര്‍ഡിന്റെ സഹായത്തോടെ ചെക്ക് ഡാം നിര്‍മ്മിക്കുവാന്‍ 58 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാല്‍ ഇരുവാര്‍ഡുകളിലെയും മെമ്പര്‍മാര്‍ തമ്മിലുള്ള തര്‍ക്കംമൂലം പദ്ധതി മുടങ്ങി. ചെക്ക് ഡാമിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ഈ പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കപ്പെടുമായിരുന്നു. എന്നാല്‍ ചെക്ക് ഡാമിന്റെ അഭാവം മൂലം പ്രദേശത്ത് ജലസ്രോതസ്സുകള്‍ വറ്റി വരണ്ടു. നിലവില്‍ ഇവിടെയുള്ളവര്‍ വില്‍പ്പനക്കാരില്‍ നിന്നും വന്‍ തുക മുടക്കിയാണ് വെള്ളം വാങ്ങുന്നത്. ഭരണസമിതിയിലെ ചില മെമ്പര്‍മാരുടെ രാഷ്ടീയ ഇടപെടല്‍ മൂലം മിനി ബൈപ്പാസ് നിര്‍മ്മാണവും മുടങ്ങി.
1.10 കോടി രൂപയാണ് കഴിഞ്ഞ യുഡിഎഫ് ഭരണസമിതി മിനി ബൈപ്പാസിനായി ചിലവഴിച്ചത്. എന്നാല്‍ നിര്‍മ്മാണത്തില്‍ അപാകത ചൂണ്ടിക്കാട്ടി പഞ്ചായത്ത് സമിതി വിജിലന്‍സില്‍ പരാതി നല്‍കുമെന്ന് പറഞ്ഞുവെങ്കിലും പരാതി നല്കുവാന് ഭരണ സമിതിയ്ക്ക് കഴിഞ്ഞിട്ടില്ല. എന്നാല്‍ സ്വകാര്യ വ്യക്തി നല്കിയ പരാതിയെത്തുടര്‍ന്ന് വിജിലന്‍സ് അന്വേഷണത്തിന് എത്തിയെങ്കിലും ഭരണ സമിതി സഹകരിക്കാന്‍ തയ്യാറായില്ല.
പേട്ട സ്കൂളില്‍ നിര്‍മ്മാണം നടത്തിയ ഇന്‍ഡോര്‍ വോളിബോള്‍ ഫെഡ്ലൈറ്റ് സ്റ്റേഡിയം തകര്‍ന്നതിനെക്കുറിച്ച് അന്വേഷണം നടത്തുവാന്‍പോലും ഭരണ സമിതിയ്ക്ക് കഴിഞ്ഞിട്ടില്ല. അന്നത്തെ ഭരണ സമിതി പ്രസിഡന്റിന്റെ വാര്‍ഡിലായിരുന്നു സംഭവം. ഇതേ മെമ്പര്‍ ബ്ലോക്കിലേക്ക് മത്സരിച്ചപ്പോള്‍ എതിര് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ആളെ പരാജയപ്പെടുത്തുവാന്‍ ശ്രമം നടത്തിയെന്ന പേരില്‍ കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ ഭരണസമിതിയിലെ ഒരു പ്രമുഖ നേതാവിന്റെ ബന്ധുവിനെപാര്ട്ടി ഇടപെട്ട് തരം താഴ്ത്തുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ഭരണ സമിതിക്കുള്ളില്‍ ഭിന്നത രൂക്ഷമായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: