എരുമേലി : നടപ്പാതയിലെ സ്ലാബ് വീണ്ടും തകര്‍ന്നതോടെ കാല്‍നടയാത്രക്കാര്‍ ദുരിതത്തിലായി. ദിവസങ്ങള്‍ കഴിഞ്ഞിട്ടും പുന:സ്ഥാപിക്കാത്ത അധികൃതരുടെ നിലപാടിനെതിരെ പ്രതിഷേധം ശക്തമായി.
എരുമേലി ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിനു സമീപം പൊതുമരാമത്ത് നിര്‍മ്മിച്ച നടപ്പാതയാണ് യാത്രക്കാര്‍ക്ക് ഭീഷണിയായിരിക്കുന്നത്. കഴിഞ്ഞ ശബരിമല തീര്‍ത്ഥാടന വേളയില്‍ നടപ്പാതയിലെ തകര്‍ന്ന സ്ലാബില്‍ തട്ടി പാലിയേറ്റീവ് രംഗത്ത് പ്രവര്‍ത്തിക്കുന്ന പൊതുപ്രവര്‍ത്തകനായ അബ്ദുല്‍കരിം ആറ്റാത്തറക്ക് പരിക്കേറ്റിരുന്നു. തുടര്‍ന്ന് വീണ്ടും കോണ്‍ക്രീറ്റ് ചെയ്ത സ്ലാബ് കൊണ്ട് കുഴി അടച്ചുവെങ്കിലും കഴിഞ്ഞ ദിവസം സ്ലാബ് തകരുകയായിരുന്നു.
രാത്രിയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ നടപ്പാതയിലേക്ക് കയറ്റുന്നതാണ് സ്ലാബ് തകരാന്‍ കാരണമെന്ന് അധികൃതര്‍ പറയുന്നു. കോടികള്‍ ചിലവഴിച്ച് എരുമേലി ടൗണ്‍ സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി നിര്‍മ്മിച്ച റോഡരികിലെ ഓടകള്‍ അശാസ്ത്രീയമാണെന്നും വന്‍ അഴിമതിയാണ് നടന്നതെന്നും നേരത്തെ ആക്ഷേപം ഉയര്‍ന്നിരുന്നു. നടപ്പാതയിലെ തകര്‍ന്ന സ്ലാബ് അടിയന്തിരമായി മാറ്റി സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ അധികൃതരോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: