ആലുവ: യുവനടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനി, വിജീഷ് എന്നിവരെ വിശദമായി ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി മാര്‍ച്ച് അഞ്ച് വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ആലുവ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) ജോണ്‍ വര്‍ഗീസിന്റേതാണ് നടപടി. 10 ദിവസം പ്രതികളെ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്ച്ചയാണ് പോലീസ് കോടതിയില്‍ അപേക്ഷ നല്‍കിയത്.
കുറ്റകൃത്യം സംബന്ധിച്ച് മറ്റാരെങ്കിലുമായി ഗൂഢാലോചന, നടിയെ ഉപദ്രവിക്കുന്ന രംഗം പകര്‍ത്തിയ മൊബൈല്‍ ഫോണ്‍, മെമ്മറി കാര്‍ഡ് എന്നിവ സംബന്ധിച്ച് വ്യക്തത വരുത്തുന്നതിനാണ് പ്രതിയെ കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ വാങ്ങിയതെന്ന് പോലീസിനനായി ഹാജരായ സര്‍ക്കാര്‍ അഭിഭാഷകന് വി.പി. അബ്ദുള്‍ സത്താര്‍ പറഞ്ഞു. നിലവിലുള്ള എഫ്ഐആര്‍ പ്രകാരം പള്‍സര്‍ സുനില്‍ അഞ്ചാം പ്രതിയും വിജീഷ് ആറാം പ്രതിയുമാണ്. നടിയെ കൊണ്ടുവന്ന കാറിന്റെ െ്രെഡവര്‍ മാര്‍ട്ടിനാണ് ഒന്നാം പ്രതി.
കോടതി മുറിയില്‍ പള്‍സര്‍ സുനിയുടെ അഭിഭാഷകനാരെന്നതിനെ ചൊല്ലി ആശയക്കുഴപ്പമുണ്ടായി. പോലീസിന്റെ അപേക്ഷ കോടതി പരിഗണിക്കുമ്പോള്‍ പള്‍സര്‍ സുനിക്കായി അഭിഭാഷകരായ ഇ.സി. പൗലോസും സി.പി. ഡെന്നിയും വക്കാലത്ത് നല്‍കിയതാണ് കാരണം. തുടര്‍ന്ന് പ്രതിക്കൂട്ടില്‍ ഉണ്ടായിരുന്ന സുനിയോട് താങ്കളുടെ അഭിഭാഷകന് ആരെന്ന് കോടതി ആരാഞ്ഞു. ഈ സമയം സുനില്‍ അഡ്വ. പ്രദീഷ് ചാക്കോയെന്ന് പറഞ്ഞു. തുടര്‍ന്നാണ് പ്രദീഷ് ചാക്കോക്ക് വേണ്ടി ഹാജരായ സി.പി. ഡെന്നിയുടെ വക്കാലത്ത് പരിഗണിച്ചത്. വിജീഷിനായി ഇ.സി. പൗലോസ് തന്നെ ഹാജരായി. കുറ്റകൃത്യത്തിന് ശേഷം പള്‍സര്‍ സുനി തന്റെ മൊബൈല്‍ ഫോണും മറ്റ് രേഖകളും ഏല്‍പ്പിച്ചത് ഇ.സി. പൗലോസിന്റെ കൈവശമാണ്. ഈ സമയം വക്കാലത്തും ഒപ്പിട്ട് നല്‍കിയിരുന്നു. എന്നാല്‍, ഇന്നലെ പ്രദീഷ് ചാക്കോയുടെ പേരിലുള്ള വക്കാലത്തിലും ഒപ്പിട്ട് നല്‍കിയതാണ് ആശയക്കുഴപ്പത്തിന് കാരണമായത്.
അപേക്ഷ കോടതി പരിഗണിക്കുമ്പോള്‍ ചില ദൃശ്യമാധ്യമങ്ങളുടെ കാമറമാന്മാര് വരാന്തയില്‍ നിന്നു കോടതി മുറി പകര്‍ത്താന്‍ ശ്രമിച്ചതും വിവാദമായി. കാമറയുമായി വരാന്തയില്‍ നില്ക്കുന്ന മാധ്യമങ്ങളെ നീക്കം ചെയ്യണമെന്ന് മജിസ്ട്രേറ്റ് സ്ഥലത്തുണ്ടായിരുന്ന ഡിവൈഎസ്പി കെ.ജി. ബാബുകുമാറിനോട് ആവശ്യപ്പെട്ടു. ഇതനുസരിച്ച് പോലീസ് എല്ലാ മാധ്യമപ്രവര്‍ത്തകരെയും നീക്കം ചെയ്തു.
മുന്‍വൈരാഗ്യമില്ലെന്ന് പള്‍സര്‍ സുനി
ആലുവ: കൊച്ചിയില്‍ ആക്രമണത്തിന് ഇരയായ യുവനടിയോട് തനിക്ക് മുന്‍ വൈരാഗ്യമില്ലെന്ന് കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി പറഞ്ഞു. പോലീസ് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു ഇയാള്‍. അതിക്രമത്തിന് പിന്നില്‍ മറ്റാരെങ്കിലും ഉണ്ടെന്നാണോ ഉദ്ദേശിക്കുന്നതെന്ന് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ പോലീസ് ഉദ്ദേശിക്കുന്നത് പോലെയല്ലെ കാര്യങ്ങള്‍ നടക്കുന്നതെന്നായിരുന്നു സുനിയുടെ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: