കോഴിക്കോട്: മിഠായിത്തെരുവിലെ വൈദ്യുതികണക്ഷനുകള്‍ സമഗ്രമായി നവീകരിക്കാന്‍ തീരുമാനം. ഇന്നലെ കലക്ട്രേറ്റില്‍ ചേര്‍ന്ന ജനപ്രതിധികളുടെയും വ്യാപാര പ്രതിനിധികളുടെയും വിവിധ വകുപ്പ് മേധാവികളുടെയും സംയുക്ത യോഗത്തിലാണ് തീരുമാനം. മാര്‍ച്ച് 15നകം കടകള്‍ക്കുള്ളിലെ വയറിംഗ് കുറ്റമറ്റതാക്കണം. 25ന് ശേഷം ഇത് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കും. ഈ നടപടി പൂര്‍ത്തിയാക്കാത്ത കടകള്‍ക്ക് എതിരെ ദുരുന്തനിവാരണ നിയമപ്രകാരം നടപടികള്‍ കൈക്കൊള്ളുമെന്ന് ജില്ലാ കലക്ടര്‍ യോഗത്തെ അറിയിച്ചു.കെഎസ്ഇബിയുടെ സര്‍വീസ് വയറുകള്‍ ഭൂഗര്‍ഭകേബിളുകള്‍ വഴി നല്‍കും. ഇതുസംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ട് കെഎസ്ഇബി മാര്‍ച്ച് 2ന് മുമ്പ് നല്‍കണം. വിശദമായ പദ്ധതി റിപ്പോര്‍ട്ട് ഒരു മാസത്തിനകം നല്‍കാനും കെഎസ്ഇബി ഉദ്യോഗസ്ഥരെ കലക്ടര്‍ യു.വി. ജോസ് ചുമതലപ്പെടുത്തി.
അലക്ഷ്യമായി കടകളില്‍ നിന്നും റോഡുകളിലേക്ക് അവശിഷ്ടങ്ങള്‍ തള്ളുന്നത് കര്‍ശനമായി തടയും. കടകളില്‍ അമിതമായി സ്റ്റോക്ക് വെക്കുന്നത് ഒഴിവാക്കണമെന്ന് യോഗം വ്യാപാരികളോട് അഭ്യര്‍ത്ഥിച്ചു. ഗോവണികള്‍, ഇടനാഴികകള്‍ എന്നിവയില്‍ സാധനസാമഗ്രികള്‍ കൂട്ടിയിടുന്നത് ഒഴിവാക്കണം. പാചകവാതക സിലിണ്ടറുകളും മണ്ണെണ്ണയും സൂക്ഷിക്കുന്നതിന് മുന്‍കൂര്‍ അനുവാദം വാങ്ങിക്കണമെന്ന് യോഗത്തില്‍ തീരുമാനമായി.
മിഠായിത്തെരുവിലെ റോഡുകള്‍ ഗ്രാനൈറ്റ് വിരിച്ച് സുഗമമാക്കാനും തീരുമാനമായി. തീപിടിത്തം ആവര്‍ത്തിക്കാതിരിക്കാന്‍ നഗരസഭ ശക്തമായി ഇടപെടണമെന്നും ഇതിന് സര്‍ക്കാറില്‍ നിന്നും എല്ലാ വിധ പിന്തുണയുമുണ്ടാ കുമെന്നും ജില്ലയുടെ ചുമതലയുളള മന്ത്രി ടി.പി.രാമകൃഷ്ണന് പറഞ്ഞു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എം.എല്‍.എ മാരായ എ.പ്രദീപ്കുമാര്‍, വി.കെ.സി മമ്മദ്കോയ, ഡോ.എം.കെ.മുനീര്‍, ജില്ലാ കലക്ടര്‍ യു.വി.ജോസ്, കോര്പ്പറേഷന് സെക്രട്ടറി മൃണ്മയി ജോഷി, അസി. കലക്ടര്‍ കെ.ഇമ്പശേഖര്‍, ഡെപ്യൂട്ടി കലക്ടര്‍ ബി.അബ്ദുള്‍ നാസര്‍, അസി. കമ്മിഷണര്‍ അബ്ദുള്‍ റസാഖ്, വ്യാപാരി സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
മിഠായി തെരുവിലെ കടകള്‍ പലതും ഉടമകള്‍ മേല്‍ വാടകയ്ക്ക് നല്കുന്ന രീതിയാണ് നിലവിലുളളതെന്നും ലൈസന്‍സ് സംബന്ധിച്ച് കൃത്യമായ പരിശോധന നടത്തി നിയമ വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന കടകള്‍ ഒഴിപ്പിക്കാന്‍ കോര്പ്പറേഷന് തയ്യാറാവണമെന്നും വി.കെ.സി മമ്മദ്കോയ എം.എല്‍.എ പറഞ്ഞു. മിക്കകടകളിലെ വയറിംഗിലേയും മേല്‍ക്കുരകളുടെ നിര്‍മ്മാണത്തിലേയും അപാകതകള്‍ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്ന രീതിയിലാണെന്നും തീപിടിത്തതിന് സാധ്യതയുണ്ടാകുന്ന ഡെക്കറേഷനുകള്‍ വ്യാപാരികള്‍ ഒഴിവാക്കണമെന്നും എ.പ്രദീപ്കുമാര്‍ എം.എല്‍.എ പറഞ്ഞു. തീപിടിത്തം ആവര്‍ത്തന സംഭവങ്ങളാവുന്ന സാഹചര്യത്തില്‍ ഫയര്‍ ഫോഴ്സിനെ എല്ലാവിധ ഉപകരണങ്ങളോടേയും സുസജ്ജമാക്കുന്നതിന് നടപടിയുണ്ടാവണമെന്ന് എം.കെ.മുനീര്‍ എം.എല്‍.എ പറഞ്ഞു. ജില്ലാ ഫയര്‍ ഓഫീസര്‍ അരുണ്‍ ഭാസ്കറിനെ യോഗം അഭിനന്ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: