കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് ഇടപെട്ടതില്‍ പോലീസിലും സിനിമാ ലോകത്തും അമര്‍ഷം. ഇടപെടലില്‍ ദുരൂഹതയുമുണ്ട്. സംഭവത്തിനു പിന്നിലെ യഥാര്‍ഥ പ്രതിയെ രക്ഷിക്കാനാണിതെന്നാണ് സൂചന. സാങ്കല്‍പ്പിക പ്രതിയെ പിടിക്കേണ്ടെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ഇനി മുന്പോട്ട് അന്വേഷണം വേണ്ടെന്ന വ്യക്തമായ സൂചനയാണ് പോലീസിനു നല്‍കുന്നത്.
സിനിമാ ലോകത്തിന്റെ പൊതുതാത്പര്യം എന്ന പേരിലാണ് കേസ് അന്വേഷണത്തില്‍ മുഖ്യമന്ത്രി ഇടപെട്ടത്. ഇതോടെ, പോലീസിലും, സിനിമാ ലോകത്തും ഭരണ മുന്നണിയിലും അഭിപ്രായ ഭിന്നത ശക്തമായി. രഹസ്യ നിര്‍ദ്ദേശങ്ങള്‍ക്കു പുറമേ മുഖ്യമന്ത്രി പരസ്യ നിലപാടും എടുത്തതോടെ ഇടപെടലും പരസ്യമായി.
പോലീസിലെ ഉന്നതര്‍ക്കും രണ്ടഭിപ്രായമുണ്ട്. ചില ഉദ്യോഗസ്ഥരെ സര്‍വീസ് ചരിത്രം പറഞ്ഞ് അന്വേഷണ സംഘത്തില്‍നിന്ന് മാറ്റിനിര്‍ത്തി. സര്‍ക്കാര്‍ താത്പര്യങ്ങള്‍ക്കു വഴങ്ങുന്നവരെ മാത്രമാണ് ചോദ്യം ചെയ്യലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് ആക്ഷേപമുണ്ട്.
താരസംഘടന അമ്മ തുടക്കത്തില്‍ കാണിച്ച ആവേശം പെട്ടെന്ന് ഇല്ലാതായി.
ഗൂഢാലോചനയുണ്ടെന്നും സിനിമാ ലോകത്തെ കള്ളനാണയങ്ങളെ ജനങ്ങള്‍ക്കു മുന്നില്‍ തുറന്നുകാട്ടണമെന്നും മറ്റും വാദിച്ചവര്‍ ഇപ്പോള്‍ പ്രതിയുടെ കഥകളില്‍ ഒതുങ്ങിയത് എന്തടിസ്ഥാനത്തിലാണെന്ന ചോദ്യമാണ് പലരും ഉന്നയിക്കുന്നത്. സിനിമാ ലോകത്തും രാഷ്ട്രീയത്തിലും ഭരണത്തിലുമുള്ള ചിലര്‍ ചേര്‍ന്നുണ്ടാക്കിയ ഇടപാടിനെതിരേ അസ്വസ്ഥതകള്‍ പെരുകുന്നു.
അന്വേഷണം കഴിഞ്ഞിട്ടില്ല. പ്രതിയെന്നു കരുതുന്നയാളെ പിടികൂടി. കേസ് ഡയറി കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ല. കൂടുതല്‍ ചോദ്യം ചെയ്ത ശേഷമേ കൃത്യമായ വിവരങ്ങള്‍ ലഭിക്കൂ. ഇതിനാണ് പോലീസ് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിയത്. ഇതിനിടെ, ”പ്രതികള്‍ പറഞ്ഞതാണ് ശരി, വേറേ പ്രതികളില്ല, ഗൂഢാലോചന ഇല്ല” എന്ന് മുഖ്യമന്ത്രി പറഞ്ഞതോടെ ഇനി അന്വേഷണത്തിനെന്തു പ്രസക്തിയെന്നാണ് ചോദ്യം.
രാഷ്ട്രീയ എതിരാളികളെയും സിനിമയിലെ വമ്പന്മാരെയും വരുതിയിലാക്കുകയാണ് പിണറായിയുടെ ലക്ഷ്യം. സംഭവത്തിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന് വി.എസ്. അച്യുതാനന്ദന് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവം തുടക്കത്തില്‍ നിസാരവത്കരിച്ച് ഒതുക്കാന്‍ ശ്രമിച്ച സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഇപ്പോള്‍ പോലീസിനെ പുകഴ്ത്തുന്നു.
ഗൂഢാലോചന അന്വേഷണം മുന്നോട്ടു പോകുന്നതില്‍ കോണ്‍ഗ്രസിലും ഭിന്നാഭിപ്രായം. പി.ടി. തോമസ് എംഎല്‍എയും കെപിസിസി പ്രസിഡന്റ് വി.എം. സുധീരനും ഒരു വശത്തും മറ്റു നേതാക്കള്‍ പിണറായി പക്ഷത്തുമാണ്. ചില സിനിമാ പ്രവര്‍ത്തകര്‍ക്കും അവരില്‍ രാഷ്ട്രീയ രംഗത്ത് ഏറെ പിടിപാടുള്ളവര്‍ക്കും സംഭവത്തില്‍ ബന്ധം ആരോപിക്കപ്പെട്ടിരുന്നുവെങ്കിലും അതെല്ലാം പെട്ടെന്ന് ഇല്ലാതായതെങ്ങനെയെന്ന് ചോദിക്കുന്നത് ഇപ്പോള്‍ സിനിമാ പ്രവര്‍ത്തകര്‍ തന്നെയാണ്.
പി.ടി. തോമസിനെ കേസില്‍ ചോദ്യം ചെയ്യണമെന്ന് എം. സ്വരാജ് എംഎല്‍എ ആവശ്യപ്പെട്ടത് തോമസിനെ നിശ്ശബ്ദനാക്കാനാണ്. പക്ഷേ, അതു സംഭവിച്ചാല്‍ കേസില്‍ വഴിത്തിരിവുണ്ടാകുമെന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്.
പ്രതികളെ തിരിച്ചറിഞ്ഞു
ആലുവ: തട്ടിക്കൊണ്ടുപോയ നാലു പേരെയും നടി തിരിച്ചറിഞ്ഞു. ആലുവ സബ് ജയിലില്‍ നടന്ന തിരിച്ചറിയല്‍ പരേഡിലാണ് കേസില്‍ ആദ്യം പിടിയിലായ മാര്ട്ടിന്, സലീം, പ്രദീപ്, മണികണ്ഠന് എന്നിവരെ ഇവര്‍ തിരിച്ചറിഞ്ഞത്. ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് റിനോ ഫ്രാന്‍സിസ് സേവ്യറിന്റെ സാന്നിധ്യത്തിലായിരുന്നു പരേഡ.്
കഴിഞ്ഞ ദിവസം കോടതിയില്‍ കീഴടങ്ങാന്‍ എത്തിയപ്പോള്‍ പിടികൂടിയ കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി, വിജീഷ് എന്നിവരെ ഇതിലുള്പ്പെടുത്തിയില്ല. കോടതിയിലെ നാടകീയ രംഗങ്ങളെ തുടന്ന് ഇവരുടെ ദൃശ്യങ്ങളും ചിത്രങ്ങളും വ്യാപകമായി പ്രചരിച്ചതിനാലാണിത്.
ജയിലിനുള്ളില്‍ സജ്ജീകരിച്ച പ്രത്യേക മുറിയിലാണ് തിരിച്ചറിയല്‍ പരേഡ് നടത്തിയത്. മറ്റു തടവുകാര്‍ക്കൊപ്പം പ്രതികള്‍ നാലു പേരെയും ഇടകലര്‍ത്തി നിര്‍ത്തി.
ഇതിലെ റിപ്പോര്‍ട്ട് കേസ് നടക്കുന്ന അങ്കമാലി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കും. പ്രത്യേക സുരക്ഷയോടെയാണ് നടിയെ കൊച്ചിയില്‍ നിന്ന് ആലുവ സബ് ജയിലില്‍ എത്തിച്ചത്. 3.20നാണ് നടി എത്തിയത്. മൂന്നരയോടെയാണ് നടപടികള്‍ തുടങ്ങി. 4.50ഓടെ നടി ജയിലിന് പുറത്തുവന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: