കന്‍സാസ് സിറ്റി: ഒഴുകിയിറങ്ങിയ കണ്ണീര് ഇടയ്ക്കിടെ തുടച്ചുകൊണ്ട് സുനയന ധുമാല പറഞ്ഞുകൊണ്ടേയിരുന്നു, തന്റെ ഭര്‍ത്താവിനെപ്പറ്റി, അമേരിക്കയില്‍ തനിക്കുണ്ടായിരുന്ന ആശങ്കയെപ്പറ്റി. ”എന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ല. പലയിടങ്ങളിലും നടക്കുന്ന വെടിവയ്പ്പുകളെപ്പറ്റി ദിവസവും പത്രങ്ങളില്‍ വായിക്കാറുണ്ട്.
അമേരിക്കയില്‍ താമസം തുടരുന്നതു ശരിയാണോയെന്ന് എന്നും ആശങ്കയുണ്ടായിരുന്നു. പക്ഷെ, അപ്പോഴെല്ലാം നല്ലവര്‍ക്ക് നല്ലതേ വരൂ എന്നാണ് ശ്രീ പറഞ്ഞത്. മറ്റൊരു രാജ്യത്തേക്ക് പോകാമെന്ന് ഞാന്‍ പലകുറി പറഞ്ഞു. പക്ഷെ, ശ്രീക്ക് അമേരിക്കയില്‍ താമസിക്കാന്‍ വലിയ ഇഷ്ടമായിരുന്നു. അതിനാല്‍ മറ്റെവിടേക്കെങ്കിലും പോകാന്‍ വിസമ്മതിച്ചു.” കഴിഞ്ഞ ദിവസം വര്‍ണ്ണവെറി മൂത്ത ആദം പ്യൂരിറ്റണ്‍ എന്നയാള്‍ വെടിവച്ചുകൊന്ന എന്‍ജിനീയര്‍ ആന്ധ്ര സ്വദേശി ശ്രീനിവാസിന്റെ ഭാര്യ സുനയന പറഞ്ഞു.
”സുഹൃത്തുമൊത്ത് ബിയര്‍ കഴിക്കുമ്പോഴാണ് അയാള്‍ കടന്നെത്തി ഇറങ്ങെടാ എന്റെ രാജ്യത്തുനിന്ന് എന്നു വിളിച്ചുപറഞ്ഞത്. അപ്പോള്‍ അവിടെ നിന്ന് ഇറങ്ങേണ്ടതായിരുന്നു. പക്ഷെ, തെറ്റൊന്നും ചെയ്തിട്ടില്ലാത്തതിനാല്‍ അവിടെത്തന്നെയിരുന്നു. അയാള്‍ മടങ്ങിവന്ന് വെടിവച്ചു. ഏവര്‍ക്കും പ്രിയപ്പെട്ട ഒരാളുടെ ജീവനാണ് അയാളെടുത്തത്. ഞങ്ങളുടെ കുടുംബങ്ങളെല്ലാം വലിയ വേദനയിലാണ്. ശ്രീനിയെ രക്ഷിക്കാന്‍ കഴിയാത്തതിന് ഞാന്‍ ശ്രീനിയുടെ അമ്മയോട് എന്തു പറയും.” സുനയന പറഞ്ഞുകൊണ്ടേയിരുന്നു.
വംശവെറി അവസാനിപ്പിക്കാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ എന്തു നടപടിയാണ് എടുക്കുക? എന്റെ ഭര്‍ത്താവിനു വേണ്ടി മാത്രമല്ല, എല്ലാവര്ക്കും വേണ്ടിയാണ് ചോദ്യം. പൊട്ടിക്കരഞ്ഞുകൊണ്ട് സുനയന ചോദിച്ചു. വംശവെറിയില്‍ ജീവന് പൊലിഞ്ഞ ശ്രീനിവാസിന്റെ കുടുംബത്തെ സഹായിക്കാന്‍ ഒലാത്തെ എന്ന സ്ഥലത്തെ ഇന്ത്യക്കാരും അമേരിക്കക്കാരും ചേര്‍ന്ന് നിധി ശേഖരിക്കുന്നുണ്ട്. ഒരു കോടി രൂപ പിരിക്കാന്‍ ലക്ഷ്യമിട്ട് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചാരണം തുടങ്ങി. 24 മണിക്കൂറിനുള്ളില്‍ രണ്ടു കോടി രൂപയ്ക്കടുത്ത് ലഭിച്ചു.
സന്ദേശത്തോട് ആദ്യം പ്രതികരിച്ചത്, വെടിവയ്ക്കുന്നത് തടയാന്‍ തോക്കില്‍ കയറിപ്പിടിച്ച് പരിക്കേറ്റ ഗ്രില്ലറ്റിന്റെ സഹോദരി മാഗിയാണ്. എന്റെ സഹോദരനാണ് മൂന്നാമത്തെ ഇര. ശ്രീനിവാസിന്റെ മരണത്തില്‍ അനുശോചിക്കുന്നു. നിങ്ങളുടെ കുടുംബത്തിനു വേണ്ടി കൂടുതല്‍ ചെയ്യാന്‍ എന്റെ സഹോദരന് ആഗ്രഹിക്കുന്നു, മാഗി കുറിച്ചു.
സംഭവത്തിനെതിരെ അമേരിക്കയില്‍ രോഷം പടരുന്നു. ഒപ്പം അവിടത്തെ ഇന്ത്യക്കാര്‍ക്കിടയില്‍ ആശങ്കയും ഭയവും വര്‍ദ്ധിച്ചു. അതിനിടെ ട്രംപ് ഭരണകൂടത്തിന്റെ പുതിയ നയവും കൊലപാതകവുമായി ബന്ധമില്ലെന്ന് വൈറ്റ്ഹൗസ് വക്താക്കള്‍ അറിയിച്ചു.
അനധികൃത താമസക്കാരാണോ എന്ന് ചോദിച്ച ശേഷം ആക്രമണം
കന്‍സാസ് സിറ്റി: ശ്രീനിവാസും അലോകിനും നേരെ അമേരിക്കക്കാരന് വെടിയുതിര്‍ക്കും മുന്‍പ് ചെറിയ സംഭാഷണം നടന്നു. ബാറില്‍ ബിയര്‍ കഴിച്ചുകൊണ്ടിരിക്കെ വന്ന ആദം പ്യൂരിറ്റണ്‍ അവരുടെ പാസ്പോര്‍ട്ടുകളെക്കുറിച്ച് ചോദിച്ചു.
അനധികൃതമായാണോ താമസിക്കുന്നതെന്നും അയാള്‍ ചോദിച്ചു. വെടിവയ്പ്പില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന അലോക് മദസാനി പറഞ്ഞു (രണ്ടുപേരും അമേരിക്കയില്‍ പഠനം കഴിഞ്ഞ് നിയമവിധേയമായി അവിടെത്തന്നെ ജോലി ചെയ്യുകയാണ്). ഞങ്ങള്‍ ചോദ്യങ്ങളോട് പ്രതികരിച്ചില്ല. പിന്നെ വംശവെറി മൂത്ത ചില വാക്കുകള്‍ പറഞ്ഞു. തുടര്‍ന്ന് പുറത്തേക്ക് പോയി. ഉടന്‍ തന്നെ രോഷത്തോടെ മടങ്ങിവന്ന് ഇരുവര്‍ക്കും നേരെ വെടിയുതിര്‍ത്തു. 51 വസുള്ള പ്യൂരിറ്റണെ പിന്നെ ആസൂത്രിത കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: