കൊല്ലം: ജില്ലയിലെ വരള്‍ച്ചാ പ്രതികരണപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി കുടിവെള്ള വിതരണം കുറ്റമറ്റ രീതിയില്‍ നിര്വഹിക്കണന്ന് ജില്ലാവികസന സമിതി. ജലഅതോറിറ്റി, ഭൂജല വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയെ ഏകോപിപ്പിച്ച് കൊണ്ട് ശുദ്ധജലവിതരണത്തിന് നടപടികള്‍ സ്വീകരിച്ചതായി യോഗത്തില്‍ അധ്യക്ഷയായിരുന്ന ജില്ലാ കളക്ടര്‍ മിത്ര.ടി അറിയിച്ചു. ടാങ്കറുകളില്‍ കുടിവെള്ളവിതരണം നടത്തേണ്ട സ്ഥലങ്ങള്‍ പഞ്ചായത്തുകളുമായി ആലോചിച്ച് തീരുമാനിക്കും. ജനസാന്ദ്രതയുള്ള പ്രദേശങ്ങള്‍ തിരഞ്ഞെടുത്താകും വാട്ടര്‍ കിയോസ്ക്കുകള്‍ സ്ഥാപിക്കുക. കിയോസ്ക്കുകളില്‍ ജലം നല്‍കുന്നതിന് മോട്ടോര്‍പമ്പ് ഘടിപ്പിച്ച ടാങ്കറുകള്‍ ഉപയോഗിക്കും. ജലവിതരണം നടത്തുന്ന ടാങ്കറുകളില്‍ ജിപിഎസ് ഘടിപ്പിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് തനത് ഫണ്ടോ പ്ലാന്‍ഫണ്ടിലെ സേവനപശ്ചാത്തല വികസനമേഖലകളിലുള്ള ഫണ്ടോ ഉപയോഗിച്ച് പുതിയ പൊതുജല സ്രോതസുകളുടെ നിര്‍മാണം, നിലവിലുള്ള സ്രോതസുകളുടെ അറ്റകുറ്റപ്പണി, ഗുണഭോക്തൃസമിതിയുടെ കുടിവെള്ളപദ്ധതികള്‍ പ്രവര്‍ത്തനക്ഷമമാക്കല്‍, ജലകിയോസ്ക്കുകളുടെ സ്ഥാപനം, കുടിവെള്ളത്തിന്റെ ഗുണനിലവാരപരിശോധന, ശുദ്ധീകരണം എന്നിവ നടത്താമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.
വരള്‍ച്ചയുടെ ആഘാതം, ഏറ്റെടുത്ത പ്രതിരോധപ്രവര്‍ത്തനങ്ങള്‍ എന്നിവ സംബന്ധിച്ച അടിയന്തരറിപ്പോര്‍ട്ട് ബന്ധപ്പെട്ട വകുപ്പുകള്‍ തയ്യാറാക്കണമെന്ന് മുല്ലക്കര രത്നാകരന് എംഎല്‍എ പറഞ്ഞു. വിവിധ പഞ്ചായത്തുകളിലെ സ്വജല്‍ധാര അടക്കമുള്ള കുടിവെള്ളപദ്ധതികളില് പ്രവര്‍ത്തനക്ഷമമല്ലാത്തവയുടെ അറ്റകുറ്റപ്പണികള്‍ അതിവേഗം നടത്തി ഉപയോഗയോഗ്യമാക്കുന്നതിന് നിര്‍ദേശം നല്‍കണമെന്ന് ജി.എസ്.ജയലാല്‍ എംഎല്‍എ പറഞ്ഞു. കുടിവെള്ളം വിതരണത്തിനെടുക്കുന്ന സ്രോതസുകളിലെ ജലം ഉപയോഗയോഗ്യമാണെന്ന് കര്‍ശനമായ പരിശോധനകളിലൂടെ ഉറപ്പാക്കണമെന്ന് എം.നൗഷാദ് എംഎല്‍എ പറഞ്ഞു. കുലശേഖരപുരം, തഴവ പഞ്ചായത്തുകളിലെ കെഐപി കനാലുകളില്‍ അടിയന്തരമായി ജലമെത്തിക്കണമെന്ന് ആര്.രാമചന്ദ്രന് എംഎല്‍എ ആവശ്യപ്പെട്ടു. ശുദ്ധജലസ്രോതസുകള്‍ പ്രവര്‍ത്തനക്ഷമമായ പദ്ധതികള്‍ എന്നിവ കൃത്യതയോടെ പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് മേല്‍നോട്ടസമിതികള്‍ ഉണ്ടാകണമെന്ന് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയുടെ പ്രതിനിധി എസ്.എല്‍.സജികുമാര്‍ അഭിപ്രായപ്പെട്ടു. ചെറിയഴീക്കല്‍ മുതല്‍ വെള്ളനാതുരുത്ത് വരെ ലഭിക്കുന്ന പൈപ്പ്ജലത്തില് ഉപ്പ് രസം അനുഭവപ്പെടുന്നതായി പരാതിയുയര്‍ന്നതായി കെ.സി.വേണുഗോപാല്‍ എംപിയുടെ പ്രതിനിധി തൊടിയൂര്‍ രാമചന്ദ്രന് അറിയിച്ചു. വെളിയം പഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ പ്രതിനിധി എബ്രഹാം സാമുവേല്‍ ആവശ്യപ്പെട്ടു.
ജലസ്രോതസുകള്‍ മെച്ചപ്പെടുത്തുന്നതിനും പമ്പ്സെറ്റുകള്‍, പൈപ്പ് കണക്ഷന് എന്നിവക്കായി 478.14 ലക്ഷം രൂപയുടെ പദ്ധതികള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചതായി ജല അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. എംഎല്‍എമാരുടെ നിര്‍ദേശപ്രകാരം 203.56 ലക്ഷം രൂപയുടെ പദ്ധതികളും സര്‍ക്കാര്‍ അംഗീകാരത്തിന് സമര്‍പ്പിച്ചിട്ടുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ 274 ഹാന്‍ഡ്പമ്പുകള്‍ അറ്റകുറ്റപണി നടത്തി ജലലഭ്യത ഉറപ്പുവരുത്തുന്നതിനായി ഭൂജല വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. കൂടാതെ 13 ചെറുകിട കുടിവെള്ള പദ്ധതികളുടെ അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. വരള്‍ച്ച അതിരൂക്ഷമായ സാഹചര്യത്തില്‍ ജലഉപഭോഗം പരമാവധി കുറയ്ക്കണമെന്ന് ജില്ലാ വികസന സമിതി യോഗം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഉത്തരവാദിത്വ ജല ഉപഭോഗം എന്ന സന്ദേശം സമൂഹത്തിലെത്തിക്കുന്നതിന് പ്രചാരണപരിപാടികള്‍ പഞ്ചായത്ത് തലത്തില്‍ സംഘടിപ്പിക്കും.
ജില്ലയിലെ മുടങ്ങിക്കിടന്ന കുടിവെള്ള പദ്ധതികള്‍, അറ്റകുറ്റപ്പണി ആവശ്യമായ പദ്ധതികള്‍ എന്നിവയുടെ കൃത്യമായ വിവര ശേഖരണവും അടിയന്തര നടപടി നിര്‍ദേശവും ഉടന്‍ സമര്‍പ്പിക്കാന്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജഗദമ്മ നിര്‍ദേശം നല്കി. എഡിഎം ഐ.അബ്ദുള്‍ സലാം, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ മണിലാല്‍, വിവിധ വകുപ്പ്തല മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: