കൊട്ടാരക്കര: കടന്നലുകളുടെ കുത്തേറ്റ് രണ്ടു വയസുള്ള കുട്ടിയുള്‍പ്പടെ 20 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ചക്കുവരയ്ക്കല്‍ നല്ലൂരഴികത്ത് വീട്ടില്‍ മുരളീധരന്‍പിള്ള (65)യെ തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചക്കുവരക്കല്‍ കീഴൂട്ട് വീട്ടില്‍ സുലോചന(59), ഹരി(37), രമ്യ (30), കാര്‍ത്തിക (28), ദീപു (30), ദേവന് (8), ആദിദേവ് (2), ശരണ്യാലയത്തില്‍ ശ്യാം (33), ഉഷാഭവനില് അന്നമ്മ (68), ഉഷ (45) മുരളീധരന്‍പിള്ളയുടെ മകന് അരുണ്‍(28) എന്നിവരാണ് പുനലൂര്‍ താലൂക്കാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ഇന്നലെ രാവിലെ 9 മണിയോടെ ചക്കുവരക്കല്‍ തെങ്ങറ ജംഗ്ഷനിലാണ് സംഭവം. കൂട്ടത്തോടെയെത്തിയ കടന്നലുകള്‍ വീടുകള്‍ക്കുള്ളില്‍ കഴിഞ്ഞവരെയും കുത്തിപരിക്കേല്‍പ്പിക്കുകയായിരുന്നു. ഇതില്‍ ഏഴ് പേര് ഒരു വീട്ടിലെ അംഗങ്ങളാണ്. വീട്ടിനുള്ളില്‍ ഉറക്കികിടത്തിയിരുന്ന കുഞ്ഞിനും കുത്തേറ്റു. കടന്നലുകള്‍ ഇളകി ആളുകളെ കുത്തിയെന്നറിഞ്ഞതോടെ പലരും വീട്ടിനുള്ളില്‍ കടന്ന് കതകടച്ചു. കുറെ നേരം ഇത് ചക്കുവരക്കല്‍ ഗ്രാമത്തെ പരിഭ്രാന്തിയിലാക്കി. മുമ്പും ഈ ഭാഗത്ത് കടന്നലുകളുടെ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. സമീപത്തുള്ള വലിയ ആഞ്ഞിലിമരത്തില്‍ കൂടിയിരുന്ന കടന്നലുകളാണ് ഇളകിയത്. കുത്തേറ്റ് കുറെ സമയം കഴിഞ്ഞപ്പോള്‍ പലര്‍ക്കും ഛര്‍ദ്ദിയും തലവേദനയും വയറിളക്കവും ഉണ്ടായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: