ചേര്‍ത്തല: നവമാദ്ധ്യമങ്ങളിലെ ട്രോളുകളില്‍ നിറഞ്ഞ് ഗവ. താലൂക്ക് ആശുപത്രി. കണ്ണുതുറക്കാതെ അധികൃതര്‍. ഫെയ്സ്ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളിലാണ് ആശുപത്രിയെ പരിഹസിച്ചുള്ള പോസ്റ്റുകള്‍ വൈറലായത്. താലൂക്ക് ആശുപത്രിയിലേക്ക് വണ്ടാനം കോട്ടയം എന്ന് എഴുതാനറിയുന്ന ഡോക്ടര്‍മാരെ ആവശ്യമുണ്ടെന്ന പരസ്യമാണ് ചേര്‍ത്തലയിലെ മുഖപുസ്തക കൂട്ടായ്മകളില്‍ ചര്‍ച്ചയ്ക്ക് തിരികൊളുത്തിയത്.
നിരവധിപേരാണ് ഗ്രൂപ്പുകളിലും അല്ലാതെയും ആശുപത്രി, നഗരസഭ അധികൃതരുടെ അനാസ്ഥക്കെതിരെ രംഗത്തെത്തിയത്. മറ്റിടങ്ങളിലേക്ക് റഫര്‍ ചെയ്യുന്നതിനുള്ള കേന്ദ്രമായി ദേശീയ അംഗീകാരമുളള ആശുപത്രി മാറിയെന്ന പരാതി ശക്തമാണ്. ആശുപത്രി, നഗരസഭ അധികൃതരുടെ അനാസ്ഥയ്ക്കെതിരെ നിരവധി സംഘടനകള്‍ സമരവുമായി രംഗത്തെത്തിയെങ്കിലും വേണ്ടത്ര ഫലം കണ്ടില്ല.
സ്വകാര്യ പ്രാക്ടീസുകള്‍ നടത്തുന്നതിലുള്ള താല്പര്യം ഡോക്ടര്‍മാര്‍ ഒപിയിലെത്തുന്നതില് കാണിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. മര്‍ദ്ദനമേറ്റ് ചികിത്സക്കെത്തിയ യുവതിയെ ഇഎന്‍ടി ഡോക്ടര്‍ പരിശോധിക്കാന്‍ തയ്യാറാകാഞ്ഞത് പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു.
മാദ്ധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ ഡോക്ടര്‍ മാപ്പ് പറഞ്ഞ് തടിയൂരുകയായിരുന്നു. ഭാര്യയുടെ പേരിലുള്ള മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് മരുന്നുവാങ്ങാന്‍ ഒപി ചീട്ടില്‍ കുറിച്ച ഡോക്ടറെയും ട്രോളര്‍മാര്‍ വെറുതെ വിട്ടില്ല.
ഇതിനിടെയാണ് ആശുപത്രിയുടെ ദേശീയ അംഗീകാരം നഷ്ടപ്പെടുമെന്നുള്ള വാര്‍ത്തകള്‍ പുറത്ത് വന്നത്. എന്എബിഎച്ചിനു വേണ്ട മാനദണ്ഡങ്ങള്‍ പാലിക്കാതെ അംഗീകാരം നഷ്ടപ്പെടുത്തിയ അധികാരികള്‍ക്കെതിരെ ബിജെപി സമരവുമായി രംഗത്തെത്തിയിട്ടുണ്ട്. പ്രക്ഷോഭങ്ങളുടെ മുന്നോടിയായി 13-ാം വാര്‍ഡ് കൗണ്‍സിലര്‍ ഡി. ജ്യോതിഷ് ആശുപത്രിക്ക് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തുകയും ചെയ്തു.
നവമാദ്ധ്യമങ്ങളില്‍ കണക്കറ്റ് പരിഹാസങ്ങള്‍ ഏറ്റുവാങ്ങിയിട്ടും ആശുപത്രി മാനേജ്മെന്റ് കമ്മറ്റിയുടെ തലപ്പത്തുള്ള നഗരസഭ ചെയര്‍മാനും മന്ത്രി കൂടിയായ സ്ഥലം എംഎല്‍എയും ആരോഗ്യകേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളാത്തതില്‍ പ്രതിഷേധം വ്യാപകമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: