ന്യൂദല്‍ഹി: സ്കൂള്‍ ബസുകളില്‍ സിസിടിവി, ജിപിഎസ് സംവിധാനങ്ങള്‍ ഒരുക്കണമെന്ന് സിബിഎസ്ഇ മാര്‍ഗനിര്‍ദ്ദേശം. സ്കൂള്‍ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പ്വരുത്തുന്നതിനാണ് ഈ പുതിയ മാര്‍ഗരേഖ.
ഉത്തര്‍പ്രദേശില്‍ ഈയിടെയുണ്ടായ സ്കൂള്‍ ബസ് അപകടത്തിന്റെ പശ്ചാത്തലത്തില്‍ മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവ്ദേക്കറിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് പുതിയ മാര്‍ഗ നിര്‍ദ്ദേശം. ബസുകളുടെ ജനലുകളില്‍ ഹൊറിസോണ്ടല്‍ ഗ്രില്ലുകള്‍ സ്ഥാപിക്കണം. പരാമവധി 40 കിലോമീറ്റര്‍ പരിധിയില്‍ സ്പീഡ് ഗവര്‍ണര്‍ സ്ഥാപിക്കണം. ജിപിഎസും സിസിടിവിയും പ്രവര്‍ത്തനക്ഷമമാണെന്ന് എപ്പോഴും ഉറപ്പ്വരുത്തണം.
ഇക്കാര്യങ്ങളില്‍ ഏതെങ്കിലും തരത്തില്‍ വീഴ്ചകള്‍ ഉണ്ടാവുകയും അപകടങ്ങള്‍ സംഭവിക്കുകയും ചെയ്താല്‍ സ്കൂള്‍ മാനേജ്മെന്റായിരിക്കും ഉത്തരവാദി. ബസില്‍ അലാറം ബെല്ലുകളും സൈറണുകളും സ്ഥാപിക്കാവുന്നതാണ്. ബസില്‍ പരിശീലനം ലഭിച്ച വനിതാ അറ്റന്‍ഡര്‍ ട്രാന്‍സ്പോര്‍ട്ട് മാനേജര്‍ എന്ന നിലയില്‍ ഉണ്ടായിരിക്കണം. അടിയന്തര സാഹചര്യത്തില്‍ ഉപയോഗിക്കാന്‍ ഒരു മൊബൈല്‍ ഫോണും ബസില്‍ ഉണ്ടാവണമെന്നും മാര്‍ഗ നിര്‍ദ്ദേശങ്ങളില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: