ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ നിരോധിച്ച് നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രഖ്യാപനത്തിനുശേഷം ഒന്‍പത് സംസ്ഥാനങ്ങളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയായി. എല്ലാ സംസ്ഥാനങ്ങളിലും വിജയം ബിജെപിക്കൊപ്പമായിരുന്നു. നോട്ട് നിരോധനം വമ്പന്‍ പരാജയമാണെന്നും സാധാരണക്കാര്‍ മുഴുവന്‍ കേന്ദ്രസര്‍ക്കാരിനെതിരാണെന്നുമുള്ള ബിജെപിവിരുദ്ധരുടെ വായ്ത്താരി അവസാനിപ്പിക്കാന്‍ സമയമായെന്നര്‍ത്ഥം. യുപി അടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഫലം രാജ്യത്തെ പ്രതിപക്ഷ കക്ഷികളുടെ ഭാവിയെ സംബന്ധിച്ച് ഏറെ നിര്‍ണ്ണായകമാകുന്നതും ഇതേ സാഹചര്യത്തില്‍ തന്നെ.
നോട്ട് നിരോധനശേഷം രാജ്യത്തിന്റെ പൊതുമനസ്സിലുണ്ടായ മാറ്റങ്ങളെന്താണ്? മണിക്കൂറുകള്‍ നീണ്ട വരികളില്‍ സ്വന്തം പണമെടുക്കാനായി നില്ക്കേണ്ടിവന്ന സാധാരണക്കാരും ഇടത്തരക്കാരും കേന്ദ്രസര്‍ക്കാരിനെയും ബിജെപിയെയും തൂത്തെറിയുമെന്ന് വിശ്വസിച്ചവര്‍ക്ക് പിഴച്ചതെവിടെയാണ്? ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ മനസ്സ് ഇനിയും മനസ്സിലാക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല.
നൂറ്റാണ്ടുകള്‍ നീണ്ട അടിമത്വത്തിന് ശേഷം 1947ല്‍ സ്വാതന്ത്ര്യലബ്ധിയോടെ ജനകീയ സര്‍ക്കാര്‍ അധികാരത്തിലേറിയെങ്കിലും ഒരുവിഭാഗത്തിന് മാത്രമായി സമ്പത്ത് കുമിഞ്ഞുകൂടുന്ന അവസ്ഥയ്ക്ക് യാതൊരു മാറ്റവുമുണ്ടായില്ല. കോണ്‍ഗ്രസ് ഭരണത്തിന് കീഴില്‍ ഒരുകുടുംബത്തിലേക്ക് സമ്പത്തും അധികാരവും കേന്ദ്രീകരിച്ചു. ഒടുവില്‍ അധികാര കേന്ദ്രീകരണത്തിന്റെ ഏറ്റവും മനംമടുപ്പിക്കുന്ന കാഴ്ചകള്‍ക്കാണ് 2004-2014 കാലഘട്ടം സാക്ഷിയായത്. കുടുംബവാഴ്ചയില്‍ നിന്നും, ശതകോടികളുടെ അഴിമതികളില്‍ നിന്നും രാജ്യത്തെ രക്ഷിച്ചെടുക്കുന്നതിനുള്ള സാധാരണ ജനവിഭാഗത്തിന്റെ ആഗ്രഹം നരേന്ദ്രമോദിയെ പ്രധാനമന്ത്രി പദത്തിലെത്തിച്ചു.
നരേന്ദ്രമോദിയുടെ ഭരണ നടപടികള്‍ ജനങ്ങളെ കൊള്ളയടിക്കുന്നതിനല്ലെന്നും, രാജ്യത്തിന് ക്ഷേമകരമാണെന്നുമുള്ള രൂഢമൂലമായ വിശ്വാസം രാജ്യത്തെ ജനങ്ങളിലുണ്ട്. കുറഞ്ഞപക്ഷം അഴിമതിയിലൂടെ സ്വന്തം വീട്ടുകാര്‍ക്കോ സ്വന്തക്കാര്‍ക്കോ കോടികള്‍ സമ്പാദിക്കാന്‍ മോദി വഴിയൊരുക്കില്ലെന്ന വിശ്വാസം രാജ്യത്തെ സാധാരണക്കാര്‍ക്കുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. കുടുംബം ഉപേക്ഷിച്ച് രാജ്യസേവനത്തിനിറങ്ങിയ മോദിയുടെ വ്യക്തിത്വം മുമ്പാര്ക്കും സാധിച്ചിട്ടില്ലാത്ത വിധം രാജ്യത്തെ ജനമനസ്സുകളിലേക്ക് ഇറങ്ങുകയാണ്. ഇതിനിയും തിരിച്ചറിയാന്‍ സാധിക്കാത്തവര്‍ക്ക് മോദിയെന്ന വിശ്വാസം ജനങ്ങളില്‍ എത്രത്തോളം ശക്തമായിരിക്കുന്നു എന്നത് വരുംനാളുകളിലെ തെരഞ്ഞെടുപ്പ് ഫലങ്ങളിലൂടെ മനസ്സിലാക്കാന്‍ അവസരം വരുമെന്നുറപ്പ്.
നവംബര്‍-ഫെബ്രുവരി മാസങ്ങളില്‍ രാജ്യത്തു നടന്ന തെരഞ്ഞെടുപ്പുകളിലേക്ക് തന്നെ മടങ്ങാം. നോട്ട് നിരോധനത്തിന്റെ കഷ്ടതകള്‍ ജനങ്ങള്‍ ഏറ്റവുമധികം അനുഭവിച്ചുകൊണ്ടിരുന്ന ഘട്ടത്തിലാണ് ഗുജറാത്തില്‍ മുനിസിപ്പാലിറ്റികളിലേക്കും ജില്ലാ പഞ്ചായത്തുകളിലേക്കും തെരഞ്ഞെടുപ്പ് നടന്നത്. ദളിത് വിഷയങ്ങള്‍ ഉയര്‍ത്തി വലിയ പ്രക്ഷോഭങ്ങള്‍ നടന്ന ഗുജറാത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഫലം പുറത്തുവന്നപ്പോള്‍ 123 സീറ്റുകളില്‍ 107 സീറ്റും ബിജെപി കരസ്ഥമാക്കി. ഇതുവഴി കേന്ദ്രസര്‍ക്കാരിന് ലഭിച്ച ആത്മവിശ്വാസം ചെറുതല്ല. കള്ളപ്പണക്കാര്‍ക്കെതിരായ നടപടികള്‍ കൂടുതല്‍ ശക്തമാക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.
അതിനുശേഷം ചണ്ഡീഗഢ് മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്കുള്ള വോട്ടെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ 26 ല്‍ 21 സീറ്റുകളും ബിജെപി നേടി. ത്രിപുര നിയമസഭയിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും ബിജെപി രണ്ടാമത്തെ വലിയ ശക്തിയായി ഉയര്‍ന്നുവരുന്ന കാഴ്ചയും ഇതേതുടര്‍ന്ന് കണ്ടു.
മധ്യപ്രദേശ്, അരുണാചല്‍ പ്രദേശ്, ആസാം ഉപതെരഞ്ഞെടുപ്പുകളിലും ബിജെപിക്കൊപ്പമായിരുന്നു ജനങ്ങള്‍. ബംഗാളിലെ മുനിസിപ്പല്‍ കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ തൃണമൂലിന് പിന്നില്‍ രണ്ടാംകക്ഷിയായി ബിജെപി ഉയര്‍ന്നുവന്നു. സിപിഎമ്മിന്റെ ശക്തി കേന്ദ്രങ്ങളായ മേഖലകളെല്ലാം ഇന്ന് ബിജെപിക്കൊപ്പമായിട്ടുണ്ട്.
ഹരിയാനയിലെ ഫരീദാബാദ് മുനിസിപ്പാലിറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ നാല്പ്പതില് 30 സീറ്റുകളും ബിജെപി വിജയിച്ചു. യുപിയിലെ വിധാന്‍ പരിഷത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മൂന്നു സീറ്റുകളിലും വിജയം ബിജെപിക്കാണ്. ഇതിനെല്ലാം ഒടുവിലാണ് മഹാരാഷ്ട്രയിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്നത്.
മഹാരാഷ്ട്രയിലെ പത്തു മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലും 34 ജില്ലാ പരിഷത്തുകളിലും നടന്ന വോട്ടെടുപ്പിന്റെ ഫലം കഴിഞ്ഞ ദിവസം പുറത്തുവന്നപ്പോള്‍ രാജ്യത്തിന്റെ പൊതുവികാരം ആര്‍ക്കൊപ്പമെന്ന് ഒരിക്കല്‍ക്കൂടി വ്യക്തമായി. മുനിസിപ്പാലിറ്റികളില്‍ എട്ടെണ്ണവും ജില്ലാ പരിഷത്തുകളില്‍ 25 എണ്ണവും ബിജെപിക്കൊപ്പമെത്തിയപ്പോള്‍ സഖ്യമുപേക്ഷിച്ച ശിവസേന രണ്ടാം സ്ഥാനത്തെത്തി. കോണ്‍ഗ്രസ്, എന്‍സിപി, എംഎന്‍എസ് തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളുടെ മഹാരാഷ്ട്രയിലെ സാന്നിധ്യം ചുരുങ്ങിയതും ശ്രദ്ധേയമായി.
ശിവസേനയുടെ ശക്തികേന്ദ്രമായ മുംബൈയിലും താനെയിലും മാത്രമാണ് അല്‍പ്പമെങ്കിലും പിടിച്ചുനില്ക്കാന് ശിവസേനയ്ക്ക് സാധിച്ചത്. പൂനെ, ഉല്ലാസ്നഗര്‍, നാഗ്പൂര്‍, നാസിക്, സോളാപൂര്‍, അകോല, അമരാവതി തുടങ്ങിയ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍ വന്‍ഭൂരിപക്ഷത്തില്‍ ബിജെപി അധികാരത്തിലെത്തി. മുംബൈയില്‍ ശിവസേന 84 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായപ്പോള്‍ 82 സീറ്റുകളോടെ തൊട്ടുപിന്നില്‍ ബിജെപിയെത്തി.
രാജ്യത്തെ ജനങ്ങളുടെ പൊതുമനസ്സ് കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഒപ്പം സഞ്ചരിക്കുമ്പോള്‍ രണ്ടുവര്‍ഷങ്ങള്‍ക്കപ്പുറമുള്ള ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പുതന്നെ കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന ബിജെപി മുദ്രാവാക്യം യാഥാര്‍ത്ഥ്യത്തിലെത്തുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം.
കോണ്‍ഗ്രസിന്റെ ശക്തിദുര്‍ഗ്ഗങ്ങളായിരുന്ന മഹാരാഷ്ട്രയും ഒറീസയും എല്ലാം മാറുകയാണെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ചൂണ്ടിക്കാട്ടുന്നു. ബംഗാളിലും തമിഴ്നാട്ടിലും യുപിയിലുമെല്ലാം കോണ്‍ഗ്രസ് ചരിത്രമാകുകയാണ്. പല സമാജ്വാദി പാര്‍ട്ടി നേതാക്കളും ആശ്ചര്യപ്പെട്ടത് എന്തിനാണ് കോണ്‍ഗ്രസിന് അഖിലേഷ് 103 സീറ്റുകള്‍ വിട്ടുകൊടുത്തത് എന്നാണ്. യാതൊരു പ്രാധാന്യവും അവര്‍ കോണ്‍ഗ്രസിന് കല്‍പ്പിക്കുന്നില്ല. 2004-2014 കാലത്തെ അഴിമതികളാണ് രാജ്യത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയെ തുടച്ചുനീക്കിക്കൊണ്ടിരിക്കുന്നത്, ജെയ്റ്റ്ലി അഭിപ്രായപ്പെടുന്നു.
സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ അലയടിച്ച കോണ്‍ഗ്രസ് തരംഗം ഏഴുപതിറ്റാണ്ടുകള്‍ക്കിപ്പുറം ബിജെപിയിലേക്ക് മാറുകയാണെന്ന് കേന്ദ്രമന്ത്രിയും മഹാരാഷ്ട്രയില്‍ നിന്നുള്ള നേതാവുമായ പ്രകാശ് ജാവ്ദേക്കര്‍ മാധ്യമ പ്രവര്‍ത്തകരുമായി നടത്തിയ സംഭാഷണത്തില്‍ അഭിപ്രായപ്പെട്ടിരുന്നു. ഒരുകാലത്ത് കോണ്‍ഗ്രസിനൊപ്പം നിന്ന സാധാരണക്കാരും ദരിദ്രരും അധഃസ്ഥിത ജനവിഭാഗങ്ങളും ഇന്ന് ബിജെപിക്കൊപ്പമാണ്.
ഒറീസയിലെ പിന്നാക്ക മേഖലകളിലും ഗുജറാത്തിലെ ദളിത് സ്വാധീന മേഖലകളിലും യുപിയിലെ ന്യൂനപക്ഷ സ്വാധീന മേഖലകളിലുമെല്ലാം ബിജെപി അധികാരത്തിലെത്തുമ്പോള്‍ ജാവ്ദേക്കറിന്റെ ഈ അഭിപ്രായം യാഥാര്‍ത്ഥ്യമാണെന്ന് മനസ്സിലാക്കാം. ഏതായാലും രാജ്യം മാറുകയാണ്. ബിജെപിക്കൊപ്പം മുന്നേറുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ സദ്ഭരണത്തിന്റെ ഫലം ജനങ്ങളിലേക്ക് എത്തുന്നുണ്ട് എന്നതിന്റെ സൂചകങ്ങളാണ് ഇതുവരെ വന്ന തെരഞ്ഞെടുപ്പ് ഫലങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: