വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും മാധ്യമങ്ങളുമായുള്ള പിണക്കം അവസാനിക്കുന്നില്ല. വൈറ്റ്ഹൗസ് കറസ്പോണ്ടന്‍സ് അസോസിയേഷന് സംഘടിപ്പിക്കുന്ന വാര്‍ഷിക വിരുന്നില്‍ പങ്കെടുക്കില്ലെന്ന് ട്രംപ് വ്യക്തമാക്കി. ഏപ്രില്‍ 29നാണ് ഡിന്നര്‍. 1981ല്‍ റൊണാള്‍ഡ് റീഗനു ശേഷം വിരുന്നിനെത്താത്ത ആദ്യ പ്രസിഡന്റാകും ട്രംപ്. വൈറ്റ്ഹൗസ് റിപ്പോര്‍ട്ടിങ്ങില്‍ നിന്ന് ചില മാധ്യമങ്ങളെ വിലക്കിയതിന് അടുത്ത ദിവസം പ്രസിഡന്റിന്റെ പുതിയ തീരുമാനം.
”ഇത്തവണ വിരുന്നില്‍ പങ്കെടുക്കാനാകില്ല. എല്ലാവര്ക്കും ആശംസകള്‍, സുന്ദരമായൊരു സായാഹ്നവും,” ട്രംപ് ട്വീറ്റ് ചെയ്തു. അതേസമയം, ആഘോഷവുമായി മുന്നോട്ടുപോകുമെന്ന് അസോസിയേഷന് പ്രസിഡന്റ് റോയിട്ടേഴ്സിലെ ജെഫ് മാസണ് പറഞ്ഞു. മാധ്യമ സ്വാതന്ത്ര്യത്തിനായുള്ള ആദ്യ ഭരണഘടനാ ഭേദഗതിയുടെ ഓര്മ പുതുക്കാനാണ് വിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏറെ ശ്രദ്ധേയമാണ് ഈ വിരുന്ന്. വ്യവസായികള്‍, മാധ്യമപ്രവര്‍ത്തകര്‍, സെലിബ്രിറ്റികള്‍ അടക്കം സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവര്‍ വിരുന്നിനെത്തും. പ്രസിഡന്റുമായി സംസാരിക്കാനുള്ള അവസരവും ഇവര്‍ക്കുണ്ട്. ആരംഭിച്ച ശേഷം യുഎസ് ചരിത്രത്തില്‍ തന്നെ അപൂര്‍വം പ്രസിഡന്റുമാരേ ഇത് ഒഴിവാക്കിയിട്ടുള്ളു.
വൈറ്റ്ഹൗസില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നതിന് സിഎന്‍എന്‍, ദി ന്യൂയോര്‍ക്ക് ടൈംസ്, പോളിറ്റിക്കൊ, ദി ലോസ് ഏഞ്ചല്‍സ് ടൈംസ് എന്നിവയെയാണ് വിലക്കിയത്. അതിനു പിന്നാലെ മാധ്യമങ്ങളെ ജനവിരുദ്ധരെന്നും പ്രതിപക്ഷ പാര്‍ട്ടികളെന്നും വിളിച്ച് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: