ഇടിക്കൂട്ടില്‍ മെഡലുകള്‍ വാരുന്ന മേരി കോമിനെ നമുക്കറിയാം. മണിപ്പൂരിലെ ഈ പെണ്‍കരുത്തില്‍ രാജ്യം പലവട്ടം അഭിമാനിക്കുകയും ആഹ്ലാദിക്കുകയും ചെയ്തു. ജീവിതത്തിലെ വീറും വാശിയും എന്തും നേരിടാനുള്ള തന്റേടവും മണിപ്പൂരിലെ സ്ത്രീകളെ ആരും പഠിപ്പിക്കേണ്ടതില്ല. ഇംഫാലിലെ ‘ഇമ കെയ്തല്‍’ (അമ്മ മാര്‍ക്കറ്റ്) സന്ദര്‍ശിച്ചാല്‍ ഇത് വ്യക്തമാകും.
ഇംഫാല്‍ നഗരമധ്യത്തിലുള്ള ഇമ കെയ്തല്‍ സ്ത്രീകളുടെ ലോകത്തിലെ ഏറ്റവും വലിയ മാര്‍ക്കറ്റാണ്. ഉപ്പു തൊട്ട് കര്‍പ്പൂരം വരെ ലഭിക്കുന്ന ഇവിടെ സ്ത്രീകള്‍ മാത്രമാണ് കച്ചവടക്കാര്‍. കുടുംബം പുലര്‍ത്തേണ്ട വിവാഹിതരായ സ്ത്രീകളാണ് ഭൂരിഭാഗവും. നാലായിരത്തോളം സ്ത്രീകളുണ്ടെന്ന് കരകൗശല വസ്തുക്കള്‍ വില്‍ക്കുന്ന സാന്താജിനി ലൗകാം പറയുന്നു. വലിയ കെട്ടിടത്തിനുള്ളില്‍ വഴിയോരക്കച്ചവടം പോലെ നിരന്നിരുന്നാണ് വില്‍പ്പന. കുട്ടയിലിരുന്ന് പിടക്കുന്ന പലതരം മീനുകള്‍ മുതല്‍ ബാംബൂ ചിപ്സ്, ങ്ങാരി തുടങ്ങി മണിപ്പൂരിന്റെ തനത് വിഭവങ്ങളും ഇവിടെയുണ്ട്. ഹോം മെയ്ഡ് വിഭവങ്ങളാണ് പ്രത്യേകത. ഉത്രാടപ്പാച്ചിലിന്റെ തിരക്കാണ് വൈകുന്നേരങ്ങളില്‍. മാര്ക്കറ്റിലെത്തുന്നവരിലും ഭൂരിഭാഗവും സ്ത്രീകള്‍ തന്നെ.
ഏതെങ്കിലും സംഘടനകളുടെ കൈപിടിച്ചല്ല മണിപ്പൂരിലെ സ്ത്രീകള്‍ അടുക്കളയില്‍ നിന്നും അരങ്ങിലെത്തിയത്. ലോകത്തിന് മാതൃകയായ മണിപ്പൂരിലെ സ്ത്രീ മുന്നേറ്റം അവരുടെ തനത് സംസ്കാരത്തിന്റെ ഭാഗമാണ്. പതിനാറാം നൂറ്റാണ്ട് മുതല്‍ ‘മദേഴ്സ് മാര്‍ക്കറ്റ്’ നിലവിലുണ്ട്. പോരാളികളായി അറിയപ്പെട്ടിരുന്ന മണിപ്പൂരിലെ പുരുഷന്മാര് ആദ്യകാലങ്ങളില്‍ യുദ്ധമുഖത്തായിരുന്നു. കുടുംബം പോറ്റിയത് സ്ത്രീകളും. മാറ്റങ്ങള്‍ക്ക് വിധേയമായെങ്കിലും മണിപ്പൂരിലെ സ്ത്രീകള്‍ക്ക് ഇപ്പോഴും കുടുംബത്തിലും സമൂഹത്തിലും മേല്‍ക്കൈയുണ്ട്. 1939ല്‍ ബ്രിട്ടീഷുകാരുടെ സാമ്പത്തിക ചൂഷണത്തിനെതിരെ മാര്‍ക്കറ്റിലെ അമ്മമാര്‍ നടത്തിയ പ്രക്ഷോഭം ചരിത്രത്തിലിടം നേടി.
തെരഞ്ഞെടുപ്പ് കാലത്തെ ഒഴിവുനേരങ്ങളില്‍ മാര്‍ക്കറ്റില്‍ ഇപ്പോള്‍ രാഷ്ട്രീയമാണ് ചര്‍ച്ച. രാഷ്ട്രീയം തുറന്നുപറയാന്‍ മടിയൊന്നുമില്ല ആര്‍ക്കും. പുതിയ സര്‍ക്കാര്‍ വരണം എന്നതാണ് പലരുടെയും അഭിപ്രായം. ”15 വര്‍ഷമായി ഇപ്പോഴുള്ള സര്‍ക്കാരിനെ സഹിക്കുന്നു. വികസനമില്ല. ഇവരല്ലാതെ ആര് വന്നാലും കുഴപ്പമില്ല”. മൂന്ന് പതിറ്റാണ്ടായി കച്ചവടം നടത്തുന്ന മെംബാ ദേവിയുടെ വാക്കുകള്‍. മാര്‍ക്കറ്റിന്റെ പ്രശ്നങ്ങളും അമ്മമാരുടെ രാഷ്ട്രീയ നിലപാടിനെ സ്വാധീനിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ജനവരിയിലുണ്ടായ ഭൂമി കുലുക്കത്തില്‍ ഒരു കെട്ടിടം തകര്‍ന്നിരുന്നു. പുലര്‍ച്ചെ അമ്മമാരെത്തുന്നതിന് മുന്‍പായിരുന്നു അപകടമെന്നതിനാല്‍ ആളപായമുണ്ടായില്ല. എന്നാല്‍ കെട്ടിടം പുനര്‍ നിര്‍മ്മിക്കാനോ പകരം സൗകര്യം ഏര്‍പ്പെടുത്താനോ സര്‍ക്കാര്‍ തയ്യാറായില്ല. വഴിയിലിരുന്ന് പലര്‍ക്കും കച്ചവടം ചെയ്യേണ്ടതായി വരുന്നു. കെട്ടിടം നിര്‍മ്മിച്ചതില്‍ അഴിമതിയുള്ളതായി ടീ സ്റ്റാള്‍ നടത്തുന്ന അബെ മചാ ആരോപിച്ചു.
നാഗാ വിഭാഗം നടത്തുന്ന സാമ്പത്തിക ഉപരോധവും ഇവര്‍ക്ക് തിരിച്ചടിയായി. സാധനങ്ങള്‍ക്ക് ക്ഷാമം നേരിടുന്നു. വില ഉയര്‍ന്നതോടെ കച്ചവടം കുറഞ്ഞു. ”ദിവസേന ആയിരം രൂപയിലധികം കച്ചവടമുണ്ടായിരുന്നു. ഇപ്പോള്‍ അഞ്ഞൂറ് രൂപ തികയുന്നില്ല”. പച്ചക്കറി വില്‍പ്പനക്കാരിയായ എന്‍. ശാന്തിവ്ല പരാതിപ്പെട്ടു. ഉപരോധം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കാത്തതില്‍ അമ്മമാരെല്ലാം കടുത്ത പ്രതിഷേധത്തിലാണ്. ബിജെപി ഇവര്‍ക്ക് പുതിയ പാര്‍ട്ടിയാണ്. മോദിയെ ഇഷ്ടപ്പെടുന്നവര്‍ ധാരാളമുണ്ട്. മണിപ്പൂരില്‍ വികസനമെത്തിക്കാന്‍ മോദിക്ക്് സാധിക്കുമെന്നാണ് ഇവരുടെ വിശ്വാസം. വ്യക്തികളെ നോക്കി വോട്ട് നല്‍കുമെന്നും ആര് ഭരിച്ചാലും കാര്യമില്ലെന്ന് ചിന്തിക്കുന്നവരും കുറവല്ല.
സംസ്ഥാനത്ത് തൊഴിലില്ലായ്മയും രൂക്ഷമാണ്. സര്‍ക്കാര്‍ ജോലി ലഭിക്കാന്‍ ലക്ഷങ്ങള്‍ കോഴയായി നല്‍കണം. സ്വകാര്യമേഖലയില്‍ കടുത്ത ചൂഷണം നിലനില്ക്കുന്നു. അഭ്യസ്ഥവിദ്യരായ യുവാക്കള്‍ക്ക് ജോലിക്കായി മറ്റ് സംസ്ഥാനങ്ങളെ അശ്രയിക്കേണ്ടി വരുന്നു. കൂടുതലാളുകളും ചെറിയ കച്ചവടങ്ങളിലാണ് അഭയം തേടുന്നത്. ചെറുപ്പക്കാര്‍ തീവ്രവാദസംഘടനകളിലേക്കും മയക്കുമരുന്ന സംഘങ്ങളിലേക്കും തിരിയാന്‍ തൊഴിലില്ലായ്മയും കാരണമാണ്. മണിപ്പൂരിലെ വിധിയെഴുത്തില്‍ ഇതും പ്രതിഫലിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: