ന്യൂദല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. 11 ജില്ലകളിലെ 51 സീറ്റുകളിലേക്കാണ് വോട്ടിംഗ് നടക്കുന്നത്. നേപ്പാളിന്റെ അതിര്‍ത്തിയോട് ചേര്‍ന്ന മണ്ഡലങ്ങളും കിഴക്കന്‍ യുപിയുടെ ചില ഭാഗങ്ങളും അഞ്ചാംഘട്ടത്തില്‍ പോളിംഗ് ബൂത്തിലെത്തും.
രാഹുല്‍ഗാന്ധിയുടെ മണ്ഡലമായ അമേത്തിയിലടക്കം അഞ്ചാംഘട്ടത്തില്‍ ജനങ്ങള്‍ വിധി പറയും. സമാജ് വാദി പാര്‍ട്ടിയുടെ വിവാദമന്ത്രി ഗായത്രിപ്രസാദ് പ്രജാപതിയും ബിജെപിയുടെ ഗരിമാ സിങും തമ്മിലാണ് ഇവിടെ പ്രധാന മത്സരം. കോണ്‍ഗ്രസ് നേതാവ് സഞ്ജയ് സിങിന്റെ ഭാര്യ അമിത സിങാണ് ഇവിടെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി. സംസ്ഥാനത്ത് എസ്.പിയും കോണ്‍ഗ്രസും സഖ്യത്തിലാണെങ്കിലും സോണിയാഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിയും അമേത്തിയിലും സഖ്യമില്ല. പരമ്പരാഗത കോണ്‍ഗ്രസ് മണ്ഡങ്ങളായ രണ്ടും കൈവിട്ടു പോയാലോ എന്ന ഭീതിയാണ് സഖ്യമില്ലാതെ മത്സരിക്കാന്‍ കാരണം.
ബല്റാംപൂര്, ഗോണ്ട, ഫൈസാബാദ്, അംബേദ്ക്കര്‍ നഗര്‍, ബസ്തി, സിദ്ധാര്‍ത്ഥ് നഗര്‍, സന്ത് കബീര്‍ നഗര്‍, സുല്‍ത്താന്‍പൂര്‍ എന്നിവിടങ്ങളും അഞ്ചാംഘട്ടത്തില്‍ പെടും. അംബേദ്ക്കര്‍ നഗറിലെ അലാപൂരിലെ വോട്ടിംഗ് മാര്‍ച്ച് 9ലേക്ക് മാറ്റിവെച്ചിട്ടുണ്ട്. ഇവിടുത്തെ എസ്.പി സ്ഥാനാര്‍ത്ഥി ചന്ദ്രശേഖര്‍ കനൗജിയയുടെ മരണത്തെ തുടര്‍ന്നാണിത്.
മൂന്നു ഘട്ടങ്ങളിലായി 141 മണ്ഡലങ്ങളാണ് ഉത്തര്‍പ്രദേശില്‍ ഇനി ബാക്കിയുള്ളത്. 25 ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന മണ്ഡലങ്ങളാവയെല്ലാം. 2012ലെ തെരഞ്ഞെടുപ്പില്‍ എസ്.പിക്കൊപ്പം നിന്ന മണ്ഡലങ്ങളാണ് ഭൂരിപക്ഷവും. എന്നാല്‍ 2014ല്‍ ഇവ മുഴുവനും ബിജെപിക്കൊപ്പമെത്തി. 1.84 കോടി വോട്ടര്‍മാരാണ് അഞ്ചാംഘട്ടത്തിലുള്ളത്. 617 സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നു. സംഘര്‍ഷ സാധ്യതയുള്ള മേഖലകളില്‍ അര്‍ദ്ധസൈനിക വിഭാഗങ്ങള്‍ ഇന്നലെ ഫ്ളാഗ് മാര്‍ച്ച് നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: