തിരുവനന്തപുരം: ചീമേനിയിലെ തുറന്ന ജയിലില്‍ ഗോപൂജ നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. നടപടി ഗുരുതരമായ നിയമലംഘനമാണെന്നും ഉദ്യോഗസ്ഥര്‍ ഈശ്വരനെ അംഗീകരിക്കുന്നുണ്ടോ ഇല്ലയോ എന്നല്ല നിയമവാഴ്ചയെ അംഗീകരിക്കുന്നുണ്ടോ എന്നാണ് സര്‍ക്കാര്‍ നോക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൂജപ്പുരയില്‍ തിരുവനന്തപുരം സിക്കാ, വിയ്യൂര്‍ – കണ്ണൂര്‍ സിക്കാ എക്സ്റ്റന്‍ഷന്‍ സെന്ററുകളിലെ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ ട്രെയിനികളുടെ പാസിങ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈശ്വരന് പല രൂപത്തിലാണ് വരുന്നത്. കഴിഞ്ഞദിവസം കേരളത്തിലെ ഒരു ജയിലില്‍ പശുവിന്റെ രൂപത്തിലാണ് ഈശ്വരന് പ്രത്യക്ഷപ്പെട്ടതെന്ന് പരിഹസിച്ച മുഖ്യമന്ത്രി പശുദൈവത്തെ പൂജിക്കാനും ചിലര്‍ തയ്യാറായെന്ന് ആക്ഷേപിച്ചു. ഈശ്വരന്റെ പേരിലായാലും നിയമലംഘനം നടത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് അവകാശമില്ല. ഉദ്യോഗസ്ഥരുടെ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളെ വച്ചുപൊറുപ്പിക്കില്ല. എല്ലാം ഈശ്വരനിലേക്ക് സമര്‍പ്പിക്കുകയെന്ന് പറയുമ്പോള്‍ ഉദ്യോഗസ്ഥര്‍ തെറ്റായ വഴിയിലേക്ക് ചലിക്കരുതെന്ന് വ്യക്തമാക്കാനാണ് ഇത് പറയുന്നത്. ജയില്‍ ഉദ്യോഗസ്ഥര്‍ എല്ലാറ്റിലുമുപരി നിയമവാഴ്ചയെ വിശ്വസിക്കുന്നവരായിരിക്കണമെന്നും മുഖ്യമന്ത്രി താക്കീതു നല്കി.
കുറ്റവാസനയുള്ള കൊടുംകുറ്റവാളികളെയും യാദൃച്ഛികമായി കുറ്റം ചെയ്തവരെയും വേര്‍തിരിച്ചു കാണണം. കുറ്റവാളികളെ കൂടുതല്‍ കുറ്റകൃത്യങ്ങളിലേക്ക് തള്ളിവിടാത്ത വിധത്തില്‍ മാനസികമായ തിരുത്തല്‍പ്രക്രിയ ജയിലുകളില്‍ നടക്കണം. യാതൊരുവിധത്തിലുള്ള അഴിമതിയുടെയും ഭാഗമാകില്ലെന്ന് ജയിലുദ്യോഗസ്ഥര്‍ പ്രതിജ്ഞയെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒരു വനിതയടക്കം 128 അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ ട്രെയിനികളാണ് പരിശീലനം പൂര്‍ത്തിയാക്കിയത്. പരിശീലനകാലയളവില്‍ മികവുപുലര്‍ത്തിയ സേനാംഗങ്ങള്‍ക്ക് മുഖ്യമന്ത്രി മെഡലുകള്‍ സമ്മാനിച്ചു. ജയില്‍ മേധാവി ആര്. ശ്രീലേഖ, ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ട്രെയ്നികളുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: