പെണ്ണൊരുമ്പെട്ടാല്‍ ബ്രഹ്മനും തടുക്കില്ല എന്നത് വളരെ പഴയ ചൊല്ലാണ്. പക്ഷേ, പലരും കരുതുന്നതുപോലെ സ്ത്രീയെ ഇകഴ്ത്തിക്കാണിക്കാനോ, അവളുടെ എടുത്തുചാട്ടത്തെ പഴിക്കാനോ വേണ്ടി മാത്രമായിരുന്നില്ല, ആ ചൊല്ല് എന്നതാണ് സത്യം. ആത്മശക്തിയും ആത്മവിശ്വാസവും ആത്മാര്‍ത്ഥതയും കൈമുതലായ സ്ത്രീകള്‍ക്ക് അസാധ്യമായിട്ടൊന്നും തന്നെയില്ല എന്ന് കണ്ടെത്തലാണ് അതിന്റെ പിന്നാമ്പുറം. കര്‍മ്മധീരതയും സ്ഥിരപ്രയത്നവും ഉറച്ചവിശ്വാസവുംകൊണ്ട് മനുഷ്യസാധ്യമായതിലപ്പുറവും നേടാന്‍ പെണ്‍കരുത്തിന് സാധിക്കും. സ്ത്രീ വെറും അബലയോ അടിമയോ അല്ല എന്ന് തെര്യപ്പെടുത്തുകയാണ് ആ വാക്പ്രയോഗം! ചരിത്രവും പുരാവൃത്തവുമൊക്കെ നെഞ്ചോടുചേര്‍ത്ത സ്ത്രീവ്യക്തിത്വങ്ങളത്രയും സ്വന്തം കഴിവില്‍ വിശ്വാസമര്‍പ്പിച്ച് പ്രവര്‍ത്തിച്ചവരാണ്. ഒരുതരത്തില്‍ പറഞ്ഞാല്‍ ധാര്‍മ്മികമായ ‘ഒരുമ്പാടി’ന്റെ പെണ്‍രൂപമാണ് സാവിത്രി.
കണ്ടും കേട്ടും അറിഞ്ഞുണ്ടാക്കിയ സ്വന്തം കാഴ്ചപ്പാടിലൂടെയാണ് സാവിത്രി എന്ന പുരാണകഥാപാത്രം ജീവിച്ചത്. ത്യാഗവും ധൈര്യവും സൈ്വര്യവും ആക്കം കൂട്ടിയ ജീവിതവഴിയില്‍ ധര്മ്മസഞ്ചാലനത്തിന്റെ വഴിവിളക്കു തെളിയിക്കാനായതാണ്, സാവിത്രിയുടെ വിജയം. നചികേതസ്സിനെപ്പോലും വെല്ലുന്നരീതിയില്‍, ഗൃഹസ്ഥധര്‍മ്മത്തിന്റെ മാറ്റുയര്‍ത്തി, ധര്‍മ്മരാജാവായ യമന്റെ മുന്നില്‍ സാവിത്രി വിജയിക്കുന്നു; ധര്‍മ്മം അവളുടെ ചൊല്പടിയിലാവുകയും ചെയ്യുന്നു. മരുദേശത്തെ വൃദ്ധരാജാവായ അശ്വപതിയുടെ ഏകമകളായ സാവിത്രി, സൗരതേജസ്സിന്റെ സമാനമായിരുന്നു. വ്യക്തിയുടെ ചിന്തയും വളര്‍ച്ചയും പെണ്‍മനസ്സിനും ബാധകമാണെന്ന് തിരിച്ചറിഞ്ഞ അശ്വപതി, നാടുമുഴുവന്‍ യാത്ര ചെയ്ത് സ്വാനുഭവത്തിന്റെ മൂശയിലൂടെ വ്യക്തിത്വവികസനത്തിന് വേണ്ട വഴി മകള്ക്കൊരുക്കിക്കൊടുത്തു. അതുമാത്രമല്ല, യാത്ര ചെയ്ത് തനിക്കിണങ്ങിയ വരനെ കണ്ടെത്താനുള്ള അനുവാദവും നല്കി. വൃദ്ധമന്ത്രിമാരോടൊപ്പം യാത്രകള്‍ നടത്തിക്കൊണ്ട്.
അന്തഃപുരത്തിന്റെ ഹിരണ്മയ സൗഭാഗ്യങ്ങള്‍ക്കു പുറത്തുള്ള പച്ചയായ ലോകവും പ്രകൃതിയോടിണങ്ങിയ സാധാരണക്കാരന്റെ ജീവിതവും സാവിത്രി കണ്ടറിഞ്ഞു. ഓര്‍ക്കുക, യുവമന്ത്രിമാരോടൊപ്പമായിരുന്നില്ല അവളുടെ യാത്ര! ആധ്യാത്മിക കേന്ദ്രങ്ങളായ ആശ്രമവാടങ്ങളും നാടും കാടും നഗരവുമൊക്കെ പുതിയ ജ്ഞാനാനുഭവങ്ങളാണ് സാവിത്രിക്ക് സമ്മാനിച്ചത്. മനുഷ്യജീവിതത്തിന്റെ അകവും പുറവും മനസ്സിലാക്കിയ സാവിത്രി, തന്റെ യാത്രയുടെ കലാശത്തില്‍, സത്യവാന് എന്ന യുവാവിനെ തന്റെ പ്രതിശ്രുത വരാനായി തിരഞ്ഞെടുക്കുകയും ചെയ്തു.
അന്ധനും ശത്രുരാജാവിനാല് നാട്ടില്നിന്നകറ്റപ്പെട്ടവനുമായ ദ്രുമത്സേന രാജാവിന്റെ മകനാണ് സത്യവാന്. സല്ഗുണസമ്പന്നന്. പക്ഷെ കാട്ടില്‍ കഴിയാനാണ് വിധി! തന്റെ പ്രതിശ്രുതവരന് കൃത്യം ഒരു വര്‍ഷം കൂടി മാത്രമേ ആയുസ്സുള്ളൂ എന്ന് നാരദന് അറിയിച്ചിട്ടുപോലും സാവിത്രി തീരുമാനത്തില്‍നിന്ന് പിറകോട്ടു പോയില്ല. ഇവിടെയാണ് ആ പെണ്‍കുട്ടിയുടെ വ്യക്തിത്വം പ്രകടമാവുന്നത്. കേവല പ്രലോഭനങ്ങളില്‍ വാക്കുമാറ്റിക്കൊണ്ടിരിക്കുന്ന ചാപല്യം സാവിത്രിക്കന്യമാണ്. സത്യവാന് സത്യമാണ്; സത്യത്തെയും ധര്‍മ്മത്തെയും ചേര്‍ത്തുപിടിക്കാന്‍, അതെത്ര ചെറിയ കാലയളവാണെങ്കില്പോലും, ഭാരത സ്ത്രീ പ്രതിജ്ഞാബദ്ധയാണ് എന്ന് സാവിത്രി ഓര്‍മ്മിപ്പിക്കുന്നുണ്ട്. എടുക്കുന്ന തീരുമാനങ്ങള്‍ സുചിന്തിതങ്ങളാവുമ്പോള് അവ മാറ്റപ്പെടേണ്ടവയല്ല.
വനജീവിതത്തിലേക്ക് സ്വയം പാകപ്പെടുത്തിക്കൊണ്ട് ആ രാജകുമാരി ഗൃഹസ്ഥയുടെ ധര്‍മ്മങ്ങള്‍ യഥാവിധി നടപ്പാക്കുന്നു. ഭര്‍ത്തൃഗൃഹത്തിന്റെ പരിമിതമായ കാനനസൗകര്യങ്ങള്ക്കുള്ളില് നിന്നുകൊണ്ട് സംതൃപ്തമായ കുടുംബജീവിതം നയിക്കാന്‍ ആ ധര്മ്മപത്നിക്കു കഴിഞ്ഞു. ഒരു കുടുംബിനിയുടെ വകതിരിവ് ശരിക്കും പ്രകടിപ്പിച്ചുകൊണ്ട്, സത്യവാന്റെ അല്‍പ്പായുസ്സിന്റെ കാര്യം ഭര്ത്തൃകുടുംബത്തില്നിന് അവള് മറച്ചുവച്ചു. അവരെക്കൂടി പരവശരാക്കി, ഉള്ള ദുഃഖത്തെ ഇരട്ടിപ്പിക്കാന്‍ ശ്രമിക്കുന്നതിനു പകരം, ആ അറിവ് തന്റെ സ്വകാര്യ ദുഃഖമാക്കി, സാവിത്രി. കൂടെ അചഞ്ചലമായ മനസ്സോടെ, അതിന്റെ ആധ്യാത്മിക പ്രതിവിധികളും അവള് നടത്തിക്കൊണ്ടിരുന്നു. സ്വന്തം ദുഃഖവും, ആഗതമാകാനിരിക്കുന്ന വൈധവ്യഭീതിയും കടിച്ചമര്‍ത്തിക്കൊണ്ട്, മറ്റുള്ളവര്‍ക്ക് സന്തോഷത്തിന്റെ സൗരോര്‍ജ്ജം പകരാന്‍ ആ സാധ്വിക്ക് സാധിച്ചു. ഒരു കുടുംബിനിയുടെ മനസ്സിന്റെ പാകതയും ധാര്‍മ്മികബോധവും സംയമനവും കാര്യപ്രാപ്തിയും സാവിത്രിയെന്ന വ്യക്തിത്വത്തിന്റെ സവിശേഷതകളാണ്. വിനയത്തിന്റെ തലകുനിക്കലിലൂടെ ജീവിതവിജയത്തിലേക്കെത്താന് അവര്‍ക്ക് സഹായകമായതും ഈ സ്വഭാവ നൈര്മല്യംതന്നെയാണ്.
ദിവസങ്ങള്‍ നീണ്ട വ്രതാനുഷ്ഠാനവും ഉപവാസവും കഴിഞ്ഞ്, സത്യവാന്റെ മരണദിവസം സാവിത്രിയും അദ്ദേഹത്തെ കാട്ടിലേക്ക് അനുഗമിക്കുകയാണ്. വിറകുവെട്ടിക്കൂട്ടി ക്ഷീണിതനായ സത്യവാന് ഭാര്യയുടെ മടിയില്‍ തലചായ്ച്ച് മരണത്തിന് കീഴടങ്ങുന്നു. മൃതശരീരത്തില്‍നിന്ന് ജീവനെ ബന്ധിച്ചു നീങ്ങിയ യമധര്‍മ്മരാജന്റെ പിറകെ, ഭര്ത്തൃഭിക്ഷയാചിച്ച് സാവിത്രിയും അനുഗമിച്ചു. ധര്‍മ്മപത്നിയായ സാവിത്രിയുടെ മനശ്ശക്തിയിലും ധര്‍മ്മബോധത്തിലും മനസ്സലിഞ്ഞ യമന്‍ വരദാനത്തിന് തയ്യാറായത് സ്വാഭാവികം മാത്രം. പക്ഷെ, അത് ഭര്‍ത്താവിന്റെ ജീവനാവരുതെന്ന താക്കീത് മുന്‍കൂറായിത്തന്നെ അദ്ദേഹം നല്കി. ധര്മ്മരാജാവിനെപ്പോലും അദ്ഭുതസ്തബ്ധനാക്കി, സാവിത്രി ആവശ്യപ്പെട്ടത് തന്റെ ഭര്‍ത്തൃപിതാവിന്റെ കാഴ്ച തിരിച്ചുകിട്ടണമെന്നാണ്. ജീവിതം കൈയില്‍നിന്ന് ചോരുന്ന നിമിഷത്തിലും, തനിക്കുവേണ്ടിയല്ല, താന്‍ കയറിച്ചെന്ന് തന്റേതാക്കിയ കുടുംബത്തിന്റെ നാഥനുവേണ്ടിയാണ് ത്യാഗവും സ്നേഹവും വിവേകവും ചേര്‍ന്ന മനസ്സോടെ സാവിത്രി പ്രവര്‍ത്തിച്ചത്. ത്യാഗസുരഭിലമായ ഒരു കാഴ്ചപ്പാടാണ് ഇത് എന്ന് നിസ്സംശയം പറയാം. കണ്ണുകാണാത്തവന് കണ്‍തുറന്ന് ലോകത്തെ കാട്ടിക്കൊടുക്കുന്ന സാവിത്രി, സ്വന്തം ലോകക്കാഴ്ചയുടെ കാഴ്ചപ്പാടാണ് അവതരിപ്പിക്കുന്നത്.
ചരിത്രം സാവിത്രിയുടെ പുറകെ അന്വേഷിച്ചെത്തിയതും ഇതുകൊണ്ടുതന്നെ. കുടുംബിനിയുടെ ധര്മ്മസംപുജ്യതയില് തിളങ്ങിയ സാവിത്രിക്ക് ഇനിയൊരു വരത്തിനിടവന്നപ്പോള്, ശ്വശുരന്റെ നഷ്ടരാജ്യം തിരിച്ചുകിട്ടാനാണ് അവള് ആഗ്രഹിച്ചത്! ഇത് വെറും രാജാവകാശത്തിനല്ല; അധര്‍മ്മം നാടുകടത്തിയ രാജാവിന്റെ രാജ്യം തിരിച്ചുകിട്ടുന്നതിലൂടെ, ധര്‍മ്മം വിജയിക്കുകയും അധര്‍മ്മം നാടുകടത്തപ്പെടുകയും ചെയ്യുമല്ലൊ. സാഹചര്യങ്ങളും സാധ്യതകളും യുക്തിയും ബുദ്ധിയും ഉപയോഗിച്ച് മുതലാക്കുന്ന ധൈഷണിക കൂര്‍മ്മതയും സാവിത്രി ഇവിടെ പ്രകടിപ്പിക്കുകയാണ്.
സാവിത്രിയുടെ ജൈത്രയാത്ര ഇവിടെ തീരുന്നില്ല. ധര്‍മ്മരാജനെ വീണ്ടും അനുഗമിക്കുകയും അനുനയിപ്പിക്കുകയും ചെയ്ത് നേടിയ മൂന്നാമത്തെ വരത്തിലൂടെ, ആണ്‍കുട്ടികളില്ലാതിരുന്ന തന്റെ വൃദ്ധപിതാവിന് ശതപുത്രസൗഖ്യം നേടിക്കൊടുക്കാന്‍, പെണ്ണായി പിറന്ന ആ ധീരക്ക് സാധിച്ചു. ധര്‍മ്മരാജന്റെ കാലടി പിന്തുടര്ന്ന് ധര്‍മ്മത്തില്‍ത്തന്നെ കാലൂന്നിയ സാവിത്രിക്ക് ഒരവസാനവരം കൂടി അനുവദിക്കപ്പെട്ടപ്പോള്‍, കൗശലത്തിന്റെ വിരുതുമായി അവള് ആവശ്യപ്പെട്ടത്, തനിക്ക് സത്യവാന്റെ ഗുണഗണങ്ങളിയന്ന നൂറു പുത്രന്മാരുണ്ടാവണം എന്നാണ്. സത്യവാന്റെ സ്വഭാവഗുണങ്ങളുള്ള ഔരസപുത്രന്മാരെ അതേ ഡിഎന്‍എ ഘടനയില്‍ ലഭിക്കാന്‍ സത്യവാന് ജീവിച്ചേ പറ്റൂ! സാവിത്രിയുടെ ധര്മ്മസഞ്ചാലനത്തിന് മുന്നില്‍ യമന്‍ അടിയറവ് പറയുകയാണ്. ആത്മനിഷ്ഠയുണ്ടാക്കുന്ന വ്യക്തിത്വം മറ്റുള്ളവരില്‍ ഉണ്ടാക്കുന്ന സ്വാധീനമായി ഇതിനെ വ്യാഖ്യാനിക്കാം. പരാജയഭീതിയില്ലാതെ, ശുഭ പ്രതീക്ഷയുടെ ലക്ഷ്യത്തിലേക്ക് കുതിക്കുന്ന മനസ്സാണ് സാവിത്രി.
സത്യവാന് സത്യമാണ്; സത്യം ഈശ്വരനും ഈശ്വരന് ധര്‍മ്മവുമാണ്. ആ സത്യധര്‍മ്മങ്ങളെ ഭൂമിയില്‍ത്തന്നെ നിലനിര്‍ത്താനുള്ള തത്രപ്പാടിലാണ് സാവിത്രി. മരിച്ച സത്യവാന്റെ കൂടെ ഉടന്തടിച്ചാടി ജീവിതം അവസാനിപ്പിക്കുന്ന പരാജിതയല്ല സാവിത്രി. മരിച്ച്, മരണത്തിന്റെ ഇരുളില്‍നിന്ന് ആത്മാവിന്റെയും ബ്രഹ്മത്തിന്റെയും വെളിച്ചത്തെ ഭൂമിയില്‍ പുനഃസ്ഥാപിക്കുകയാണവള്. ഭര്‍ത്താവിനൊപ്പം ജീവന് കളയുന്ന പലായനമല്ല, ഗൃഹസ്ഥസത്യത്തെയും ധര്‍മ്മത്തെയും സമൂഹത്തില്‍ നിലനിര്‍ത്തുന്ന വിജയശ്രീലാളിതമായ പോരാട്ടമാണ് അവളുടേത്.
നചികേതസ്സിനെപ്പോലെ, യമനില്‍നിന്ന് സാവിത്രിയും മൃത്യുവിന്റെ പൊരുളറിയുന്നു. അതറിയുന്ന ആദ്യസ്ത്രീയുമായി മാറുന്നു. മരണവും അമരത്വവും രണ്ടല്ല എന്നതാണ് ആ സത്യം. സത്യം നഷ്ടപ്പെട്ടാല്‍ സമൂഹം തകരും; അധര്‍മ്മം കൊടികുത്തിവാഴും; കര്‍മ്മപ്രഭാവത്തിന്റെ സൂര്യപ്രകാശം നഷ്ടപ്പെടും. ധാര്‍മ്മികതയും ഭക്തിയും മൂല്യബോധവുമുള്ള കുടുംബിനികള്‍ അത് നഷ്ടപ്പെടാതെ സംരക്ഷിക്കും. ഈ ധര്‍മ്മം സത്യപാലനമാണ്, ഭാരത്തിലെ ധര്‍മ്മപത്നിമാര്‍ കാലത്തിലൂടെ നടത്തിയെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: