തൃശൂര്‍: മനുഷ്യനെ ഒരു സംസ്കാരമുള്ള ജീവിയാക്കി മാറ്റുന്നത് അവന് ഇടപെടുന്ന സാംസ്കാരിക ചുറ്റുപാടുകളാണെന്നും, അതുകൊണ്ടുതന്നെ തൃശൂര്‍ പൂരം പോലുള്ള സാംസ്കാരിക ഇടങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും തപസ്യ കലാസാഹിത്യവേദി അഭിപ്രായപ്പെട്ടു.
തൃശൂര്‍ കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായി പരിഗണിക്കപ്പെടുന്നത് തൃശൂര്‍ പൂരത്തിന്റെ പ്രശസ്തിയിലാണ്. ആനകളെയും, കാളകളെയും, മറ്റു മൃഗങ്ങളെയും, ഉത്സവങ്ങളുടെയും ആചാരങ്ങളുടെയും ഭാഗമാക്കുന്നത് മനുഷ്യന്റെ പ്രകൃതിയോടുചേര്ന്നുള്ള ജീവിതസംസ്കൃതിയുടെ ഭാഗമാണ്. പഴയ കാര്‍ഷികസംസ്കൃതിയുടെ പിന്തുടര്ച്ചയാണത്. വൈവിധ്യങ്ങളായ ആചാരങ്ങളും, അനുഷ്ഠാനങ്ങളും, കലാരൂപങ്ങളും രൂപപ്പെട്ടത് മനുഷ്യന്റെ പ്രകൃത്യാരാധനയുടെ ഭാഗമായാണ്. പ്രകൃതിയിലെ ഇതരജീവികളുമായുള്ള സഹവര്ത്തിത്വത്തില്നിന്നും വേറിട്ടൊരു നിലനില്‍പ്പ് മനുഷ്യനില്ല.
പ്രകൃതിയെ നിരാകരിക്കുന്ന വൈദേശികാശയങ്ങളാണ് പൂരങ്ങളെയും, മറ്റ് ആചാരാനുഷ്ഠാനങ്ങളെയും വിലക്കാന്‍ ശ്രമിക്കുന്നത്. ആനകള്‍ പീഡിപ്പിക്കപ്പെടുന്നുണ്ടെങ്കില്‍ അവയ്ക്ക് സംരക്ഷണമൊരുക്കാനുള്ള ശാസ്ത്രീയനടപടികള് ദേവസ്വം ബോര്‍ഡുകള്‍ സ്വീകരിക്കണമെന്നും തപസ്യ ആവശ്യപ്പെട്ടു. തപസ്യ കലാസാഹിത്യവേദി തൃശൂരില്‍ സംഘടിപ്പിച്ച പി. ഭാസ്കരന് അനുസ്മരണപരിപാടിയില്‍ സംസ്ഥാന സഹസംഘടനാ സെക്രട്ടറി സി.സി. സുരേഷ് പി. ഭാസ്കരന് അനുസ്മരണ പ്രഭാഷണം നടത്തി.
ശ്രീജിത്ത് മൂത്തേടത്ത്, കേശവന് ഇരിങ്ങാലക്കുട, പത്മപ്രസീത് ദാസ് തുടങ്ങിയവര്‍ സംസാരിച്ചു. പരിപാടിയോടൊത്തുനടന്ന കവിസമ്മേളനത്തില്‍ കവികളായ അനഘേഷ് രവി, ഷാജു കളപ്പുരയ്ക്കല്‍, സുഭദ്ര ചേര്‍പ്പ്, നിധില്‍ നാരായണന് തുടങ്ങിയവര്‍ കവിതകള്‍ അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: