”പൗരസ്ത്യ-പാശ്ചാത്യദേശങ്ങള്‍, ഭൂത-വര്‍ത്തമാനകാലങ്ങള്‍, ഭൗതിക-ആദ്ധ്യാത്മിക ശാസ്ത്രങ്ങള്‍, പണ്ഡിതര്‍-പൊതുജനങ്ങള്‍ ഇവ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലമാകണം ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന് എന്നതായിരുന്നു സ്വാമി ചിന്മയാനന്ദജി (1916-1993)യുടെ ദര്‍ശനം.
എറണാകുളം ജില്ലയിലെ പിറവിത്തിടുത്ത് വെളിയനാട്ടിലാണ് ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന് പ്രവര്‍ത്തിക്കുന്നത്. സംസ്കൃതത്തില്‍ മറഞ്ഞുകിടക്കുന്ന ഭാരതീയ തത്വശാസ്ത്രവിജ്ഞാന പാരമ്പര്യം സംരക്ഷിക്കുവാനും പ്രചരിപ്പിക്കുവാനുമാണ് സ്വാമികള്‍ 1989 ല്‍ ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന് (സിഫ്) സ്ഥാപിച്ചത്.
അദ്വൈതാചാര്യനായ ആദിശങ്കരാചാര്യരുടെ മാതൃഗൃഹമായ മേല്‍പ്പാഴൂര്‍ മന 1990 ഫെബ്രുവരിയില്‍ വിലയ്ക്ക് വാങ്ങി. സ്വാമി ചിന്മയാനന്ദ സിഫിന്റെ കേന്ദ്രം ഇവിടെയാക്കി. ലോകത്തില്‍ വിവിധഭാഗങ്ങളില്‍ നിന്നും സാധകന്മാരും ജിജ്ഞാസുക്കളും ഇവിടെയത്തി സ്വന്തം സാധനകളും വിവിധ ഭാരതീയ ശാസ്ത്രങ്ങളും പഠിച്ചുവരുന്നു.
ശ്രീശങ്കര തായ്വഴിയിലെ ശങ്കരന് നമ്പൂതിരിയില്‍നിന്നാണ് സ്വാമികള്‍ മേല്‍പ്പാഴൂര്‍ മന വാങ്ങിയത്. ശ്രീശങ്കരന്റെ വിദ്യാരംഭവും ഉപനയനവും നടന്നത് ഇവിടെവച്ചായിരുന്നുവെന്നാണ് നിഗമനം. അമ്മ ആര്യാംബയും സത്പുത്രന് ശ്രീശങ്കരനും ആരാധിച്ചിരുന്ന ക്ഷേത്രങ്ങള്‍- ശ്രീഅയ്യപ്പന്, ശ്രീരാമന്, ശ്രീകൃഷ്ണന്, ഗണേശന്, വേട്ടക്കൊരു മകന്, നാഗയക്ഷി, ഭഗവതി ഇന്നും ഇവിടെ പരിരക്ഷിച്ചുവരുന്നു. സംപൂജ്യ സ്വാമിജി ചിന്മയാനന്ദജിയുടെ ഒരു ക്ഷേത്രവും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ചുരുക്കത്തില്‍ ആശ്രമ-അമ്പല സംസ്കാരങ്ങളുടെ സമന്വയഭൂമിയാണ് വെളിയനാടുള്ള ആദിശങ്കരനിലയം.
ഭാരതീയ സര്‍ക്കാര്‍ മികവിന്റെ കേന്ദ്രമായി അംഗീകരിച്ച രാജ്യത്തെ നാലു ഗവേഷണ സ്ഥാപനങ്ങളിലൊന്നാണ് ആദിശങ്കരനിലയത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സിഫ് ശോധസംസ്ഥാന് (സംസ്കൃത പഠന ഗവേഷണ കേന്ദ്രം). വേദാന്തത്തിലും ഗീതയിലും സംസ്കൃതത്തിലും തപാല്‍വഴിയും ഓണ്‍ലൈനായും ഇവിടെനിന്നും പഠനകോഴ്സുകളും പാഠപരമ്പരകളും നടത്തിവരുന്നതോടൊപ്പം ലഭ്യമല്ലാത്ത സംസ്കൃത-വേദാന്ത-ഭാരതീയ ശാസ്ത്ര പഠനഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നു.
ഹൈദരാബാദ് സര്‍വകലാശാലയും ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുമായി സഹകരിച്ച് പാണിനീയത്തെ അടിസ്ഥാനമാക്കി ഒരു സംസ്കൃതവ്യാകരണ സോഫ്റ്റുവെയര്‍ രൂപപ്പെടുത്തുവാനുള്ള മുപ്പതോളം ഗവേഷണ മാഗസിനുകളും അടങ്ങുന്ന ഒരു ലൈബ്രറി ഇവിടെയുണ്ട്. ദല്‍ഹിയിലെ രാഷ്ട്രീയ സംസ്കൃത സംസ്ഥാനിന്റെയും കേരളത്തിലെ മഹാത്മാഗാന്ധി സര്‍വകലാശാലയുടെയും അംഗീകൃത ഗവേഷണ കേന്ദ്രമായി സിഫ് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സംസ്കൃത ഭാഷയിലുള്ള കൈയെഴുത്തു പ്രതികളുടെയും താളിയോലകളുടെയും സംരക്ഷണവും കാറ്റലോഗിങ്ങും ഡിജിറ്റൈസേഷനും ഇവിടെ നടക്കുന്നു.
സ്വാമി ചിന്മയാനന്ദജി ആരംഭിച്ച അനേകം ആത്മീയ സംരംഭങ്ങളില്‍ ഒടുവിലത്തേതാണ് സിഫ്. സ്വാമിജിയുടെ ജന്മനാടായ എറണാകുളം ജില്ലയിലാണ് സിഫ്. ഈ സ്ഥാപനത്തിന്റെ വളര്‍ച്ചയില്‍ സ്വാമിജി പ്രത്യേക താല്‍പ്പര്യം കാണിച്ചിരുന്നു. സിഫിന്റെ സുവര്‍ണജയന്തി വര്‍ഷമായിരുന്ന 2015 -ല്‍ ആരംഭിച്ച 16 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നു.
ശ്രീശങ്കര ജന്മഭൂമിയായി അറിയപ്പെടുന്ന കാലടി ലോകപ്രശസ്തമാണെങ്കിലും ആദിശങ്കരാചാര്യരുടെ മാതൃഗൃഹമായ വെളിയനാട്ടെ ആദിശങ്കരനിലയം ഇനിയും അറിയപ്പെടാനിരിക്കുന്നതേയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: