എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ് പത്തുമാസം ആകുമ്പോഴും ഭരണമില്ലായ്മ തുടരുമെന്ന സൂചനയാണ് ലഭിക്കുന്നത്. ഉദേ്യാഗസ്ഥരുടെ അലംഭാവം, നിസ്സഹകരണം എന്നിവമൂലം സെക്രട്ടേറിയറ്റ് നിര്‍ജീവമാണ്. കക്ഷിരാഷ്ട്രീയ ഭേദെമന്യേ ഏതൊരു പ്രശ്നത്തിനും പതിനഞ്ചു ദിവസത്തിനുള്ളില്‍ മറുപടി ലഭിക്കും എന്ന മുഖ്യമന്തിയുടെ ഉറപ്പ് പാഴ്വാക്കായിരിക്കുന്നു. ഉന്നത ഉദേ്യാഗസ്ഥന്മാര് ആരുടേയും വാക്കുകള്‍ സ്വീകരിക്കുന്നില്ല. ഒരു ഫയലും നീങ്ങുന്നില്ല. സാധാരണക്കാര്‍ ബുദ്ധിമുട്ടുന്നത് കാണാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയുന്നില്ല.
എന്താണ് ഉദേ്യാഗം, എന്തിനുവേണ്ടിയാണ് ഉദേ്യാഗം, എന്താണ് മാറ്റങ്ങള്‍ എന്നതിനെക്കുറിച്ചു സര്‍ക്കാര്‍ ഉദേ്യാഗസ്ഥര്‍ക്ക് ബോധമില്ലാത്തതിനാലാണ് നമ്മുടെ ഔദേ്യാഗിക മേഖലക്ക് മൂല്യച്യുതി സംഭവിച്ചത്. മൂല്യച്യുതി എന്നുപറയുമ്പോള്‍, സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് യഥാസമയം ലഭിക്കാതെ പോകുന്നത് മാത്രമല്ല. എന്നേക്കുമായി നിഷേധിക്കപ്പെടുന്നതുമാണ്.
ജനാധിപത്യ സംവിധാനം ഉറപ്പുനല്‍കുന്ന ആനുകൂല്യങ്ങള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് ലഭ്യമാക്കുന്നതിനും, അത്തരം ആവശ്യങ്ങളുമായി ഉദേ്യാഗസ്ഥരെ സമീപിക്കുന്നവരെ സൗമനസ്യത്തോടും സഹാനുഭൂതിയോടും കാണുന്നതിനും, അവരോട് മനുഷ്യരോടെന്നപോലെ പെരുമാറുന്നതിനും, അവരില്‍ വിശ്വാസം വളര്‍ത്തിയെടുക്കുന്നതിനും പഠിപ്പിക്കാത്ത വിദ്യാഭ്യാസ സമ്പ്രദായമാണ് നമുക്കുള്ളത്. മറ്റുള്ളവരെ എങ്ങനെ പരിഗണിക്കണം, അവരുടെ വേദനകളില്‍ സഹാനുഭൂതിയോടെ എങ്ങനെ സമീപിക്കണം, അവരുടെ പ്രശ്നങ്ങള്‍ എങ്ങനെ പരിഹരിക്കാന്‍ ശ്രമിക്കണം എന്ന് ചിന്തിക്കാന്‍ കഴിയാത്ത ഉദേ്യാഗസ്ഥരെ കുറ്റംപറഞ്ഞിട്ട് കാര്യമില്ല.ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തില്‍ പ്രവേശിക്കുന്നതിന് മുന്‍പ് ഇത്തരം കാര്യങ്ങളില്‍ യാതൊരുവിധ മാര്‍ഗനിര്‍ദ്ദേശവും ഉദേ്യാഗസ്ഥര്‍ക്ക് ലഭിക്കുന്നില്ല എന്നതാണ് കേരളം ഇന്നനുഭവിക്കുന്ന ദുര്യോഗം.
ക്ലാസ് ഫോര്‍ ജീവനക്കാര്‍ മുതല്‍ ഉദേ്യാഗത്തിന്റെ ഉന്നതമേഖലകളില്‍ ഇരിക്കുന്നവര്‍ വരെയുള്ളവരുടെ പൊതുജനങ്ങളോടുള്ള സമീപനവും പ്രതികരണവും ശത്രുക്കളോടെന്നവണ്ണമാകാനുള്ള കാരണം, ജനങ്ങളോട് പ്രതികരിക്കാന്‍ അവര്‍ക്ക് വേണ്ടത്ര പരിശീലനം ലഭിക്കുന്നില്ല (നല്‍കുന്നില്ല) എന്നതാണ്. എല്‍ഡി ക്ലാര്‍ക് പരീക്ഷക്കുള്ള ഏറ്റവും കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത ഇപ്പോഴും എസ്എസ്എല്‍സിയാണ്. അത് കഴിഞ്ഞു പബ്ലിക് സര്‍വീസ് കമ്മീഷന് നടത്തുന്ന മത്സര പരീക്ഷയില്‍ വിജയിയായി എത്തുന്നവരെ സംസ്ഥാനത്തെ വിവിധ തസ്തികകളില്‍ നിയമിക്കുന്നു. ഏതു വകുപ്പിലാണെങ്കിലും ജോലിയില്‍ പ്രവേശിപ്പിക്കുന്നതിതിന് മുന്‍പ് യാതൊരുവിധ പരിശീലനവും മാര്‍ഗ്ഗനിര്‍ദ്ദേശവും ഇവര്‍ക്ക് നല്‍കുന്നില്ല. അവര്‍ പഠിച്ച പാഠപുസ്തകങ്ങളില്‍ ഒന്നുംതന്നെ സാധാരണ ജനങ്ങളോട് എങ്ങനെ പ്രതികരിക്കണം, പെരുമാറണം (man manegement)എന്ന് പഠിപ്പിച്ചിട്ടില്ല. എന്താണ് തൊഴില്‍ മേഖലയില്‍ സ്വീകരിക്കേണ്ട മാനദണ്ഡങ്ങള്‍ എന്ന് പറഞ്ഞുകൊടുക്കാന്‍ പോലും നമുക്കിന്ന് സംവിധാനങ്ങള്‍ ഇല്ല. തെറ്റിലും കുറ്റങ്ങളിലൂടെയുമാണ് (errors and corrections ) ഉദേ്യാഗസ്ഥര്‍ ഇപ്പോഴും പഠിച്ചെടുക്കുന്നത്. കൂടുതലും തെറ്റായ കാര്യങ്ങളാണ് മുന്‍ഗാമികളില്‍നിന്നും അവര്‍ പഠിച്ചെടുക്കുന്നത് (പ്രശ്നങ്ങളുമായി എത്തുന്നവരോട് സൗമനസ്യം കാട്ടരുത് തുടങ്ങിയ ഉപദേശങ്ങള്‍!)
സര്‍ക്കാര്‍ ജോലി എന്തിനുവേണ്ടിയാണ്, ആര്‍ക്കുവേണ്ടിയാണ് എന്ന അവബോധം ആദ്യമുണ്ടാകേണ്ടത് സര്‍ക്കാര്‍ ഉദേ്യാഗസ്ഥരിലാണ്. അതിനായി ജോലിയില്‍ പ്രവേശിപ്പിക്കുന്നതിന് മുന്‍പ് ഉദേ്യാഗസ്ഥര്‍ക്ക് പരിശീലനം നല്കുന്ന സംവിധാനം നമുക്കുണ്ടാകണം. ഐഎഎസ് ഉള്‍പ്പെടെയുള്ള സിവില്‍ സര്‍വീസ് പരീക്ഷ ജയിച്ചെത്തുന്നവര്‍ക്ക് നല്കുന്ന പരിശീലനത്തിന് തുല്യമായ ഉദേ്യാഗപൂര്‍വ്വ പരിശീലനം (Pre Employment Training ) ജനങ്ങളുമായി ഇടപെടുന്നതിനും ഉത്തരവാദിത്വ ബോധം ഉദേ്യാഗസ്ഥരില്‍ വളര്‍ത്തിയെടുക്കുന്നതിനും നിര്‍ബന്ധമായും പരിശീലനം നല്‍കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ഐഎംജി (Institute for Management in Government) പോലുള്ള സ്ഥാപനങ്ങള്‍ ഉദേ്യാഗത്തില്‍ പ്രവേശിച്ചു വര്‍ഷങ്ങള്‍ക്കുശേഷം പരിശീലന പരിപാടികള്‍ ഉന്നത ഉേദ്യാഗസ്ഥര്ക്കായി നടത്തുന്നുണ്ട്. ഇത് ഉദേ്യാഗത്തില്‍ പ്രവേശിക്കുന്നതിന് മുന്‍പ് നടത്തുകയാണെങ്കില്‍, കുറഞ്ഞ പക്ഷം എന്തിനുവേണ്ടി ജോലി എന്ന കാര്യത്തിലെങ്കിലും ഉദേ്യാഗസ്ഥര്‍ക്കു അവബോധം ഉണ്ടാകും. ക്ലാസ് ഫോര്‍ ജീവനക്കാരെ മുതല്‍ ഇതില്‍ ഉള്‍പ്പെടുത്തുകയും വേണം.
ഒരിക്കല്‍ ഉദേ്യാഗത്തില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ സര്‍ക്കാര്‍ ഉദേ്യാഗസ്ഥര്‍ക്ക് ലഭിക്കുന്ന നിയമ പരിരക്ഷ മറ്റാര്‍ക്കും ലഭിക്കാത്തതാണ്. അതുകൊണ്ടുതന്നെ അവകാശങ്ങള്‍ക്കായി മുദ്രാവാക്യം മുഴക്കുകയും സമരം നടത്തുകയും ചെയ്യുന്നവര്‍ ഉത്തരവാദിത്തങ്ങളെക്കുറിച്ചുകൂടി ബോധവാന്മാരായിരിക്കണം. കാലികമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനും സാധാരണ ജനങ്ങളുടെ ആവശ്യങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കാനും അവര്‍ തയ്യാറാകണം. ജനങ്ങളോട് പ്രതിബദ്ധതയുള്ള ഭരണസംവിധാനമാണ് അതിനുണ്ടാകേണ്ടത്.
ഭരണസംവിധാനത്തിലും രീതിയിലും ആധുനിക സാങ്കേതിക വിദ്യയും സൗകര്യങ്ങളും സമൂല മാറ്റങ്ങളാണ് കൊണ്ടുവരുന്നത്. കമ്പ്യൂട്ടറും ഇന്റര്‍നെറ്റും വിവര സാങ്കേതിക വിദ്യയും നല്കുന്ന അനന്ത സാധ്യതകള്‍ തിരിച്ചറിയാനും ജനോപകാരപ്രദമായി വിനിയോഗിക്കുവാനും ഉദേ്യാഗസ്ഥര്‍ തയ്യാറാകണം. പരമ്പരാഗത ശൈലികളും സംവിധാനങ്ങളും പുത്തന്‍ സാധ്യതകള്‍ക്കുമുന്നില്‍ മുട്ടുമടക്കുമ്പോള്‍ പുതിയ പദ്ധതികളുമായി എത്തുന്നവര്‍ക്ക് മറുപടി നല്കാന് കഴിവില്ലാത്തവരാകരുത് ഉദേ്യാഗസ്ഥര്‍. ‘ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കാട്ടുക’ എന്ന പഴമൊഴി ഇന്നത്തെ ഉദേ്യാഗസ്ഥരെ സംബന്ധിച്ചിടത്തോളം നൂറുശതമാനം ശരിയായി വരുന്ന ദുരിതപൂര്‍ണ്ണമായ അവസ്ഥയ്ക്ക് മാറ്റം വരണമെന്നുണ്ടങ്കില്‍ ഉദേ്യാഗപൂര്‍വ്വ പരിശീലനവും കാലികമായ തൊഴില്‍ ബോധവല്‍ക്കരണവും നമ്മുടെ ഉദേ്യാഗസ്ഥര്‍ക്ക് നല്‍കണം.
കാലാനുസൃതമായ മാറ്റങ്ങള്‍ക്കെതിരെ മുഖം തിരിച്ചുനില്‍ക്കുന്നവരുടെ തെറ്റായ ചിന്തകളും ഉപദേശങ്ങളുമായി ജോലിയില്‍ കഴിയുന്നവര്‍ക്ക് സാധാരണക്കാരന്റെ ദുഃഖങ്ങള്‍ തിരിച്ചറിയാനാവില്ല. പുതിയ തലമുറയുടെ ആവശ്യങ്ങള്‍ നിറവേറ്റാനാകില്ല. ജനങ്ങളോട് ചേര്ന്നുനില്ക്കാന്, പുത്തന്‍ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ആവശ്യമായ പരിശീലനം സര്‍ക്കാര്‍ ഉദേ്യാഗസ്ഥന്മാര്ക്ക് നല്‍കണം. എങ്കില്‍ മാത്രമേ ഉദേ്യാഗസ്ഥര്‍ ജനസേവകരാകൂ; ഇ ഗവേര്‍നസ് നടപ്പാക്കാനാകൂ. ഡിജിറ്റല്‍ സംവിധാനങ്ങള്‍ക്കെതിരെ പുറംതിരിഞ്ഞു നില്ക്കുന്ന സര്‍ക്കാരിന് ജനങ്ങളോടൊത്തു നീങ്ങാന്‍ കഴിയില്ല.
ഡിജിറ്റല്‍ ധനവിനിമയവും, ഓണ്‍ലൈന്‍ വിദ്യാഭ്യാസവും ഇ ഗവേര്നസും ലോകമെമ്പാടും വ്യാപകമാകുമ്പോള്‍ ജനക്ഷേമത്തിനുവേണ്ടി നാമത് സ്വീകരിക്കണമെന്ന് തിരിച്ചറിയാന്‍ കേരളം ഭരിക്കുന്ന സര്‍ക്കാരിന് കഴിയണം; ഉദേ്യാഗസ്ഥര്‍ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: