ഭരണാധികാരം ഉപയോഗിച്ചും സിപിഎം കേരളത്തില്‍ നടത്തിക്കൊണ്ടിരിക്കുന്ന അക്രമരാഷ്ട്രീയത്തില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ മംഗലാപുരം സന്ദര്‍ശനത്തിനെതിരെ സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ നടത്തിയ സ്വയംപ്രേരിത ഹര്‍ത്താലിനെച്ചൊല്ലി പിണറായിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ നേതാക്കളും കര്‍ണാടകയിലെ ആത്മാഭിമാനമില്ലാത്ത കോണ്‍ഗ്രസ് ഭരണാധികാരികളും വല്ലാതെ പ്രകോപിതരായിരിക്കുകയാണല്ലോ.
കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ പിന്തുണയോടെ സംഘപരിവാര്‍ സംഘടനകള്‍ എന്തോ മഹാപരാധം ചെയ്യുകയാണെന്ന മട്ടിലാണ് ഇക്കൂട്ടര്‍ ജനാധിപത്യത്തിന്റെ അപ്പോസ്തലന്മാര് ചമയുന്നത്. ഹര്‍ത്താലിന് പിന്തുണയറിയിച്ച് മംഗലാപുരത്ത് നടന്ന പ്രകടനത്തില്‍ അമ്മമാരും കുട്ടികളുമുള്‍പ്പെടെ പതിനായിരങ്ങള്‍ അണിനിരന്നത് സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ കേരളത്തിനപ്പുറവും അലയടിക്കുന്ന പ്രതിഷേധത്തിന്റെ ശക്തിയും വ്യാപ്തിയുമാണ് തെളിയിച്ചത്.
പ്രകടനത്തോടനുബന്ധിച്ച് നടന്ന സമ്മേളനത്തില്‍ സംഘപരിവാര്‍ നേതാക്കള്‍ നടത്തിയ പ്രസംഗങ്ങള്‍ അധികാരത്തിന്റെ മത്തുപിടിച്ച് കേരളത്തില്‍ രാഷ്ട്രീയ പ്രതിയോഗികളെ കൊന്നുതള്ളുന്ന സിപിഎമ്മിനും, താന്‍ വഹിക്കുന്ന ഭരണഘടനാ പദവിയുടെ മഹത്വം മറന്ന് അതിന് കൂട്ടുനില്‍ക്കുന്ന മുഖ്യമന്ത്രി പിണറായിക്കുമുള്ള മുന്നറിയിപ്പാണ്.
നാളിതുവരെ കേരളത്തിലും മറ്റിടങ്ങളിലും രാഷ്ട്രീയ പ്രതിയോഗികളുടെ ജനാധിപത്യാവകാശങ്ങള്‍ ഒന്നൊഴിയാതെ നിഷേധിക്കുന്നതില്‍ ആവേശം കൊള്ളുകയും, അതാണ് ശരിയെന്ന് നിയമസഭയില്‍പ്പോലും ആര്‍ത്തട്ടഹസിക്കുകയും ചെയ്തിട്ടുള്ള സിപിഎം നേതൃത്വം ഇപ്പോള്‍ സംഘപരിവാര്‍ എന്തോ മഹാപരാധം ചെയ്യുകയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുകയാണ്. മറ്റുള്ളവരുടെ സംഘടനാ സ്വാതന്ത്ര്യം നിഷേധിക്കുന്നത് പാര്‍ട്ടി പരിപാടിയാക്കിയവരാണ് സിപിഎമ്മുകാര്‍. ഇതിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
1948 ല്‍ തിരുവനന്തപുരത്തും, 1952 ല്‍ ആലപ്പുഴയിലും ആര്‍എസ്എസ് സര്‍സംഘചാലക് ഗുരുജി ഗോള്‍വല്‍ക്കറുടെ പരിപാടികള്‍ അക്രമം അഴിച്ചുവിട്ട് അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചവരാണിവര്‍. സിപിഎമ്മിന്റെ ജനാധിപത്യവിരുദ്ധമായ ഭീഷണികളെ വകവയ്ക്കാതെ സംഘടനാ പ്രവര്‍ത്തനം നടത്തിയ നിരവധി ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെയാണ് സിപിഎം കേരളത്തില്‍ കൊന്നൊടുക്കിയിട്ടുള്ളത്. എതിര്‍ത്ത് വോട്ടുചെയ്യുന്നവരുടെ കൈപ്പത്തി വെട്ടിക്കളയുക, പാര്‍ട്ടിഗ്രാമങ്ങളില്‍ സ്ഥാനാര്‍ത്ഥിയായി എന്ന ഒറ്റ കാരണത്താല്‍ പച്ചയ്ക്ക് കൊന്നുതള്ളുക. ഇതൊക്കെ നിര്‍ബാധം നടത്തിയവരാണ് ഇപ്പോള്‍ ജനാധിപത്യത്തിന്റെ വായ്ത്താരി മുഴക്കി ജനങ്ങളെ വിഡ്ഢികളാക്കാന്‍ ശ്രമിക്കുന്നത്.
പിണറായി വിജയന് കേരളത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രി മാത്രമാണ്. ഭരണഘടനാതീതമായ യാതൊരു അപ്രമാദിത്വവും വിജയനില്ല. ഇത് മറന്നുകൊണ്ട് ഗുണ്ടാനേതാവിനെപ്പോലെ ജനങ്ങളെ വിരട്ടാന്‍ നോക്കിയാല്‍ അത് വിലപ്പോവില്ല. മംഗലാപുരത്തെന്നല്ല, രാജ്യത്തിന്റെ ഏത് കോണിലും പിണറായിമാരോട് പ്രതിഷേധിക്കാനുള്ള അവകാശം സംഘപരിവാറിനുണ്ട്. മധ്യപ്രദേശിലും ദല്‍ഹിയിലും വിജയന് അത് അനുഭവിച്ചതുമാണല്ലോ. ജനാധിപത്യപരമായ പ്രതിഷേധപ്രകടനങ്ങള്‍ നടത്താന്‍ വിജയന് മുഖ്യമന്ത്രിയാണോ അല്ലയോ എന്നൊന്നും നോക്കേണ്ട ആവശ്യം അവര്‍ക്കില്ല.
രാജ്യത്തെ മറ്റ് ഭരണാധികാരികള്ക്കൊന്നുമില്ലാത്ത വിശേഷാധികാരമൊന്നും പിണറായിക്ക് ആരും കല്‍പ്പിച്ചുനല്‍കിയിട്ടില്ല. അങ്ങനെ എന്തെങ്കിലും ഉണ്ടെന്ന് തെറ്റിദ്ധരിച്ച്, തന്റെ ഉപ്പും ചോറും തിന്നുകഴിയുന്ന പാര്‍ട്ടി നേതാക്കളെ വിറപ്പിക്കുന്ന വിരട്ടുമായി മറ്റുള്ളവരെ ശരിപ്പെടുത്താന്‍ ഇറങ്ങിത്തിരിച്ചാല്‍ അതൊക്കെ വിലപ്പോവാന്‍ ഇന്ത്യാ മഹാരാജ്യം ഇമ്മിണി ബല്യ എകെജി സെന്ററൊന്നുമല്ലെന്ന് മുഖ്യമന്ത്രിക്കസേരയുടെ കാലാവധി തീരാന്‍ നാലുവര്‍ഷം കൂടി ബാക്കികിടക്കുന്ന വിജയന് മനസ്സിലാക്കിയാല്‍ നന്ന്.
പിണറായിയോട് വിയോജിച്ചാല്‍, അദ്ദേഹത്തെ വിമര്‍ശിച്ചാല്‍ ആകാശം ഇടിഞ്ഞുവീഴുകയൊന്നുമില്ല. മന്ത്രിമാരെ കരിങ്കൊടി കാണിക്കലും വഴിതടയലും കയ്യേറ്റം ചെയ്യുന്നതും, കല്ലെറിഞ്ഞ് മുഖ്യമന്ത്രിയുടെ തല പൊളിക്കുന്നതുപോലും അംഗീകൃത സമരമുറയാക്കി മാറ്റിയ സിപിഎം അങ്ങനെയിപ്പോള്‍ നല്ലപിള്ള ചമയേണ്ട. പാര്‍ട്ടി വിട്ടുപോയ ആളെന്ന നിലയിലേല്ല മന്ത്രിയായിരുന്ന എം.വി. രാഘവനെ കൂത്തുപറമ്പില്‍ തടഞ്ഞ് വെടിവെപ്പുവരെ കാര്യങ്ങള്‍ കൊണ്ടെത്തിച്ചത്. അഞ്ച് യുവാക്കളുടെ ജീവനപഹരിച്ചതു മാത്രമായിരുന്നു ഇതിന്റെ നേട്ടം.
ഇപ്പോള്‍ മുഖ്യമന്ത്രിസ്ഥാനത്തിന്റെ വലിപ്പവും മഹത്വവുമൊക്കെ ഓര്‍മവരുന്ന സിപിഎം നാലുതവണ ഗുജറാത്തിലെ ജനങ്ങള്‍ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്ത നരേന്ദ്ര മോദിയോട് എങ്ങനെയാണ് പെരുമാറിയത്? മോദിക്ക് വിസ നിഷേധിച്ച നടപടി പുനഃപരിശോധിക്കരുതെന്ന് ആവശ്യപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റിന് കത്തെഴുതി രാജ്യദ്രോഹം കാണിച്ച സീതാറാം യച്ചൂരിയല്ലേ ഇപ്പോള്‍ സിപിഎമ്മിനെ നയിക്കുന്നത്? ശത്രുരാജ്യത്തെ ഭരണാധികാരിപോലും പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞയും, കൊല്ലത്ത് അദ്ദേഹം പങ്കെടുത്ത ആര്. ശങ്കറിന്റെ പ്രതിമാ അനാഛാദനച്ചടങ്ങും ജനാധിപത്യബോധം തരിമ്പും തൊട്ടുതീണ്ടാതെ സിപിഎം ബഹിഷ്കരിച്ചു.
രാജ്യത്തിന്റെ ആഭ്യന്തരമന്ത്രിയായിരുന്ന എല്‍.കെ. അദ്വാനിയെ ലക്ഷ്യമിട്ട് 1998 ല്‍ കോയമ്പത്തൂരില്‍ ബോംബ്സ്ഫോടന പരമ്പര നടത്തി 58 പേരെ കൊലപ്പെടുത്തിയ ഭീകരനെ ജയില്‍മോചിതനാക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രമേയം പാസാക്കാന്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയെക്കാള്‍ ആവേശം കാണിച്ച പാര്‍ട്ടിയല്ലേ സിപിഎം? ഇങ്ങനത്തെ പാര്‍ട്ടിക്ക് മറ്റുള്ളവരെ ഉപദേശിക്കാന്‍ എന്ത് അവകാശമാണുള്ളതെന്ന് അറിഞ്ഞാല്‍ കൊള്ളാം. ഞങ്ങള്‍ ജനാധിപത്യവാദികളല്ല. അതുകൊണ്ട് അതിന്റെ ആനുകൂല്യങ്ങള്‍ നിങ്ങള്‍ പ്രതീക്ഷിക്കരുത്.
പക്ഷെ നിങ്ങള്‍ ജനാധിപത്യവാദികളായതുകൊണ്ട് ഞങ്ങള്‍ക്ക് അതിന്റെ ആനുകൂല്യങ്ങള്‍ തന്നേ തീരൂ. ഈ മനോഭാവമാണ് സിപിഎമ്മും പിണറായിയും കയ്യൊഴിയേണ്ടത്. ഇതിന് തയ്യാറല്ലെങ്കില്‍ മംഗലാപുരങ്ങള് ഇനിയും ആവര്‍ത്തിക്കും. അവിടങ്ങൡലൊക്കെ വിടുപണി ചെയ്യാന്‍ കര്‍ണാടകയ്ക്കപ്പുറം മദാമ്മ ഗാന്ധിയുടെ കോണ്‍ഗ്രസ് ഇല്ലെന്ന് തിരിച്ചറിയുന്നതും കൊള്ളാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: