കുന്നംകുളം: ഒരാഴ്ചയ്ക്കിടെ സംഭവിച്ച എട്ട് അസ്വാഭാവിക മരണങ്ങളില്‍ നിന്നും കുന്നംകുളത്തുകാര്‍ ഇനിയും മുക്തരായിട്ടില്ല.ഏഴു കൊലപാതകവും ഒരാത്മഹത്യയും ഉള്‍പ്പെടെയുള്ള മരണങ്ങള് പോലീസിനും തലവേദനയാകുന്നു.
കഴിഞ്ഞ 20നാണ് പെരുമ്പിലാവില്‍ ഹോം നഴ്സായി ജോലിചെയ്യുന്ന യുവതി കൊലചെയ്യപ്പെട്ടത്.പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിലെ രോഗിയെ പരിചരിക്കാനെത്തിയ കൊട്ടാരക്കര ഓയൂര്‍ തനയാറത്ത് സതീഷ് മന്ദിരത്തില്‍ തുളസീധരന്റെ മകള്‍ വര്‍ഷ(മഞ്ജു 28)യാണ് മരിച്ചത്.കൊലപാതകക്കേസിലെ പ്രതിയും ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനുമായ കരിക്കാട് കോട്ടോല്‍ സ്വദേശി കൊട്ടിലിങ്ങല്‍ ഹുസൈന്(32) പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയിരുന്നു.വര്‍ഷയെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം സമീപത്തുള്ള വാഴത്തോട്ടത്തില്‍ ഉപേക്ഷിക്കുകയായിരുന്നു.യുവതി ആശുപത്രിയില്‍ രോഗിക്കൊപ്പം ഹോം നഴ്സായി ജോലി ചെയ്യുന്നതി്നിടയിലാണ് ഹുസൈനുമായി അടുപ്പത്തിലാകുന്നത്.യുവതി പല തവണ പണം ആവശ്യപെട്ടിരുന്നതായും ഇത് നല്‍കാതിരുന്നതോടെ തങ്ങളുടെ ബന്ധം വീട്ടുകാരെ അറിയിക്കുമെന്ന് ഭീഷിണിപെടുത്തിയതായും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പറയുന്നു.
ഇതേദിവസം വടുതല ഉള്ളിശ്ശേരി മച്ചിങ്ങല്‍ സുബ്രഹ്മണ്യന്റെ മകള്‍ ആതിര(19) യെ മരിച്ചനിലയില്‍ കണ്ടെത്തിയത്.കുന്നംകുളത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു.ജോലി സ്ഥലത്തു നിന്നും നേരത്തേ പോയ ആതിരയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
21 ന് പുലര്‍ച്ചെയാണ് ആനായ്ക്കലില്‍ പനങ്ങാട്ട് പ്രതീഷിന്റെ ഭാര്യ ജിഷ (35) വെട്ടേറ്റ് മരിച്ചത്. വീട്ടില്‍ മകളുടെ മുന്നിലിട്ടാണ് ഭര്‍ത്താവ് പ്രതീഷ് ജിഷയെ കൊലപ്പെടുത്തിയത്. മകളുടെ ശബ്ദംകേട്ട് സമീപത്തുള്ളവര്‍ എത്തി ജിഷയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിദേശത്തായിരുന്ന പ്രതിഷ് രണ്ടു മാസം മുമ്പാണ് നാട്ടിലെത്തിയത് കുടുംബ പ്രശ്നങ്ങള്‍ നിലനിന്നിരുന്നതായും അവിഹിത ബന്ധമാണ് തര്‍ക്കങ്ങള്‍ക്ക് കാരണമെന്നും പറയുന്നു. കൊല നടത്തിയ പ്രതീഷ് പിന്നീട് പോലീസില്‍ നേരിട്ടെത്തി കീഴടങ്ങി.
23 രാത്രിയില്ലാണ് നാടിനെ നടുക്കിയ മറ്റൊരു കൊലപാതകം നടന്നത്. കേച്ചേരി മഴുവഞ്ചേരി മത്തനങ്ങാടിയില്‍ മുള്ളന്‍കുഴിയില്‍ ജോണി ജോസഫും ഭാര്യ സോമയും മക്കളായ ആഷ്ലിന്,ആന്‍സണ്‍,ആന്മേരി എന്നിവര്‍ മരണത്തിന് കീഴടങ്ങി.മറ്റുള്ളവരുടെ കഴുത്തറത്ത് കൊന്ന ശേഷം ജോണിയും ആത്മഹത്യ ചെയ്യുകയായിരുന്നു.കീടനാശിനികളുടെ മൂന്ന് കുപ്പികള്‍ വീട്ടില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. കുടുംബ തര്‍ക്കങ്ങളും സാമ്പത്തിക പ്രശ്നങ്ങളുമാണ് സംഭവങ്ങളിലേക്ക് നയിച്ചതെന്ന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: