തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ വടക്കേ നടയില്‍ സ്ഥിതി ചെയ്യുന്ന ശ്രീപാദം കൊട്ടാരത്തില്‍ ഇന്നലെയുണ്ടായ അഗ്നിബാധ അട്ടിമറിയാണെന്ന സംശയം ബലപ്പെടുന്നു. ഒരുവര്‍ഷം മുമ്പ് ശ്രീപാദം കൊട്ടാരത്തിലെ തീര്‍ഥക്കുളത്തില്‍ നിന്ന് ലഭിച്ച സ്ഫോടകവസ്തുക്കള്‍ സംബന്ധിച്ച അന്വേഷണം എങ്ങുമെത്താത്തതാണ് ഇപ്പോഴത്തെ ദുരൂഹത വര്‍ധിപ്പിക്കുന്നത്.
മുമ്പ് കൊല്ലവും പദ്മനാഭപുരവും വേണാടിന്റെ തലസ്ഥാനമായിരുന്ന കാലത്ത് തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങള്‍ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ എത്തുമ്പോള്‍ ശ്രീപാദം കൊട്ടാരത്തിലായിരുന്നു താമസിച്ചിരുന്നത്. ആണ് വഴിത്തമ്പുരാക്കന്മാരുടെ കളരിയും കൊട്ടാരത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്റെ കാലം മുതല്‍ ഇവിടെ മഹാറാണിമാര്‍ മാത്രമായി താമസം. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ അഭിഷേകതീര്‍ഥം കൊട്ടാരത്തിലുള്ള ശ്രീപാദതീര്ഥക്കുളത്തില് എത്തുന്നുവെന്ന പ്രത്യേകതയും ഉണ്ട്. ഇത്രയെല്ലാം പാരമ്പര്യവും പഴക്കവുമുള്ള കൊട്ടാരം വര്‍ഷങ്ങള്‍ക്ക് മുമ്പ് വില്ക്കാന് ശ്രമിച്ചെങ്കിലും സമര്‍ഥമായ മാധ്യമഇടപെടലുകള്‍ മൂലം നടന്നില്ല. തുടര്‍ന്ന് സാംസ്കാരിമന്ത്രി ഇടപെട്ട് കൊട്ടാരം പുരാവസ്തുവകുപ്പിനെക്കൊണ്ട് ഏറ്റെടുപ്പിക്കുകയായിരുന്നു.
അന്ന് കൊട്ടാരത്തിന്റെ ഒരുഭാഗത്ത് പ്രവര്‍ത്തിച്ചിരുന്ന തപാല്‍വകുപ്പിന്റെ ഓഫീസ് പുരാവസ്തുവകുപ്പ് അതേപടി നിലനിര്‍ത്തി. എന്നാല്‍ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ അമൂല്യവസ്തുക്കളുടെ ശേഖരമുണ്ടെന്ന വാര്‍ത്ത പുറത്തുവന്നതോടെ പ്രദേശം മുഴുവനായും അതീവ സുരക്ഷാമേഖലയായി പ്രഖ്യാപിക്കപ്പെട്ടു. അതിനുശേഷമാണ് കുളത്തില്‍ നിന്ന് വൃത്തിയാക്കുന്നതിനിടെ സ്ഫോടകവസ്തു കണ്ടെടുത്തത്. പക്ഷേ പഴയ പീരങ്കിയില്‍ ഉപയോഗിച്ചിരുന്നതാണെന്ന് പറഞ്ഞ് അധികൃതര്‍ നിസ്സാരവത്കരിക്കുകയായിരുന്നു. ഇവിടെ അഗ്നിബാധയ്ക്ക് സാധ്യതയുണ്ടെന്ന് പ്രദേശത്തെ റസിഡന്‍സ് അസോസിയേഷനുകള്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. സുകുമാരപിള്ള ഡിസിപിയായിരുന്ന കാലത്ത് നാട്ടുകാര്‍ പരാതിയും നല്‍കിയിരുന്നു. തപാല്‍വകുപ്പിന്റെ പ്രവര്‍ത്തനം മാറ്റുകയോ ചപ്പുചവറുകള്‍ ഇടാതിരിക്കുകയോ ചെയ്യണമെന്ന് പോലീസ് രേഖാമൂലം നിര്‍ദ്ദേശവും നല്‍കിയിരുന്നു. എന്നാല്‍ ഇതൊന്നും പാലിക്കപ്പെട്ടില്ല. അഗ്നിബാധ സമയത്ത് കണ്ടെത്താനും ഉചിതനടപടി സ്വീകരിക്കാനും കഴിഞ്ഞതിനാലാണ് ആള്‍നാശമുണ്ടാകാതിരുന്നത്. വരുംദിവസങ്ങളില്‍ ഇതുസംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുമെന്നാണ് പ്രദേശവാസികളും ഭക്തജനങ്ങളും കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: