തിരുവനന്തപുരം: ലോ അക്കാദമി കൈവശം വച്ചിരിക്കുന്ന ഭൂമിയുടെ രജിസ്ട്രേഷന് സംബന്ധിച്ച പരിശോധനയ്ക്കായി രജിസ്ട്രേഷന് വകുപ്പിന് റവന്യൂ വകുപ്പ് അയച്ച ഫയല്‍ രജിസ്ട്രേഷന് മന്ത്രി ജി. സുധാകരന് തിരിച്ചയച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് കാണാതെ ഫയലില്‍ നടപടിയെടുക്കാനാകില്ലെന്ന നിലപാടിലാണ് ജി.സുധാകരന്. അക്കാദമിയുടെ ഭൂമി സംബന്ധിച്ച് റവന്യൂവകുപ്പ് നടപടി പുരോഗമിക്കുന്നതിനിടെയാണ് രജിസ്ട്രേഷന് വകുപ്പ് ഫയല്‍ മടക്കിയത്. ഇതോടെ ലോ അക്കാദമി വിഷയത്തില്‍ സിപിഎം-സിപിഐ തര്‍ക്കം പുതിയ തലത്തിലേക്ക് എത്തുകയാണ്.
1984ല്‍ ഭൂമി പതിച്ചുകിട്ടിയശേഷം ഭരണനേതൃത്വത്തില്‍ നിന്നു ലോ അക്കാദമി സര്‍ക്കാര്‍ പ്രതിനിധികളെ ഒഴിവാക്കിയെന്ന പരാതിയില്‍ ജില്ല രജിസ്ട്രാറെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നായിരുന്നു റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്. കുര്യന് നല്കിയ റിപ്പോര്‍ട്ടിലെ ശുപാര്‍ശ. ഇതിനു നിര്‍ദേശം നല്‍കണമെന്ന് കാട്ടി രണ്ടാഴ്ച മുമ്പാണ് റവന്യുമന്ത്രി, രജിസ്ട്രേഷന് മന്ത്രി ജി. സുധാകരന് ഫയല്‍ അയച്ചത്. വിവാദ വിഷയമായതിനാല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് അറിഞ്ഞു മാത്രമേ ഫയല്‍ അയയ്ക്കാവു എന്ന് രേഖപ്പെടുത്തിയാണ് ഫയല്‍ തിരിച്ചയച്ചത്.
ഭൂമി തിരിച്ചെടുക്കുന്നതിന്റെ നിയമവശങ്ങള്‍ പരിശോധിക്കാന്‍ നിയമവകുപ്പിനെ ചുമതലപ്പെടുത്തിയെങ്കിലും അക്കാര്യത്തിലും തുടര്‍നടപടിയുണ്ടായില്ല. പി.എച്ച്. കുര്യന് നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അക്കാദമിയുടെ ഗേറ്റും മതിലും നേരത്തെ പൊളിച്ച് നീക്കി. അക്കാദമി ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ ബാങ്കും ക്യാന്റീനും ഏറ്റെടുക്കുന്ന കാര്യത്തിലും തുടര്‍നടപടിയുണ്ടായിട്ടില്ല.
അക്കാദമി വിഷയത്തില്‍ സിപിഐയുമായുള്ള തര്‍ക്കത്തില്‍ ഇടപെടേണ്ടെന്നാണ് ജി. സുധാകരന്റെ നിലപാട്. തീരുമാനം മുഖ്യമന്ത്രിക്ക് ഇഷ്ടമായില്ലെങ്കിലോ എന്ന പേടിയും സുധാകരനുണ്ട്. ഇനി മുഖ്യമന്ത്രിയുടെ തീരുമാനമനുസരിച്ചാകും അക്കാദമി ഭൂമി തിരിച്ചുപിടിക്കല്‍ നടപടികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: