ഇടുക്കി: ഏലപ്പാറയ്ക്കു സമീപം ഹെലുബറിയ എസ്റ്റേറ്റില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയില്‍ നിന്നും വന്‍തോതില്‍ മരം മുറിച്ച് കടത്തുന്നു. ഇത് വരെ വെട്ടിക്കടത്തിയത് കോടികള്‍ വിലവരുന്ന 4000-ല്‍ അധികം കാറ്റാടി മരങ്ങള്‍. ഹെലുബറിയ എസ്റ്റേറ്റിലെ സര്‍വ്വേ നമ്പര്‍ 248, 249, 118, 184, 395 എന്നീ നമ്പറുകളില്‍പെട്ട പുറംമ്പോക്ക് ഭൂമിയില്‍ നിന്നാണ് കോടികള്‍ വില വരുന്ന വിവിധ ഇനം മരങ്ങള്‍ തടി മാഫിയ കടത്തുന്നത്. 496 ഏക്കറിലധികം വരുന്ന ഭൂമിയിലെ മരം മുറിക്കെതിരായി 1990 മുതല്‍ വിവിധ കേസുകള്‍ നിലവിലുണ്ട്.
1980-ല്‍ സര്‍ക്കാര്‍ ഏറ്റെടുത്ത ഈ ഭൂമി ഇന്നും കൈവശം വെച്ചിരിക്കുന്നത് എസ്റ്റേറ്റ് നടത്തിപ്പുകാര്‍ തന്നെയാണ്. പാവങ്ങള്‍ക്ക് പതിച്ച് നല്‍കാനായി റവന്യൂ വകുപ്പ് ഏറ്റെടുത്തിട്ട് 4 പതിറ്റാണ്ട് തികയാറാകുമ്പോഴും നാളിതുവരെയും പ്രവര്‍ത്തനങ്ങള്‍ എങ്ങും എത്തിയിട്ടില്ല. മരം മുറി വ്യാപകമായതോടെ നിരവധിപേര്‍ പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായിട്ടില്ല.
കേസ് വിളിക്കുമ്പോള്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെ വില്ലേജ് രേഖകളില്‍ തിരിമറി നടത്തി കോടതിയെ കബളിപ്പിക്കുന്ന നടപടിയാണ് മാഫിയ ചെയ്യുന്നത്. മരം മുറിക്കുന്നത് ഇവിടെ നിന്നല്ലെന്ന് കാട്ടിയാണ് രേഖകള്‍ കൃത്രിമമായി തയ്യാറാക്കുന്നത്. ജില്ലാ കളക്ടര്‍ക്കും വനംവകുപ്പിനും അടക്കം പരാതി നല്‍കിയെങ്കിലും ഇവരും ഇങ്ങോട്ട് തിരിഞ്ഞ് നോക്കിയിട്ടില്ല.
കേസ് നല്‍കിയവരെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കുകയാണ് മാഫിയ ചെയ്യുന്നത്. പരാതിക്കാരുടെ വീട് കത്തിച്ച സംഭവം വരെ ഉണ്ടായിട്ടുണ്ട്. സ്ഥലത്തെ എംഎല്‍എയുടെ ഒത്താശയോടെ ഇവരുടെ പാര്ട്ടിക്കാര് തന്നെയാണ് ഇവിടെ ഇത്തരത്തില്‍ മരം മുറിക്കാന്‍ മുന്നില്‍ നില്ക്കുന്നതെന്ന ആക്ഷേപവും ശക്തമാണ്.
477/1923 എന്ന റജിസ്ട്രേഷന് നമ്പറിലാണ് 10 ബ്രിട്ടീഷുകാരുടെ പേരില്‍ കോട്ടയം പ്രിന്‍സിപ്പല്‍ ഓഫീസില്‍ ദി ഹെലുബറിയ എസ്റ്റേറ്റ് കമ്പനി ലിമിറ്റഡ,് ആലപ്പുഴ എന്ന പേരില്‍ എസ്റ്റേറ്റ് റജിസ്റ്റര്‍ ചെയ്തത്. ഇതിന് ശേഷം ഇന്ത്യന്‍ സ്വാതന്ത്ര്യത്തോടെ കമ്പനി നിയമപ്രകാരം ഇങ്ങനെ ഒരു കമ്പനി ഇല്ലാതാവുകയും ഭൂമി പിന്നീട് സര്‍ക്കാരിന്റെതായി മാറുകയായിരുന്നു. എന്നാല്‍ നാളിത് വരെയായിട്ടും ഇത് മറ്റൊരാളിന്റെയും പേരിലേക്ക് മാറ്റിയതായി രേഖകളില്ല.
വകുപ്പ്തല ഉദ്യോഗസ്ഥര്‍ വരുത്തിയ ഗുരുതര വീഴ്ചയാണ് സര്‍ക്കാരിലേക്ക് എത്തേണ്ട കോടികള്‍ വിലയുള്ള ഭൂമിയും മരങ്ങളും അന്യാധീനപ്പെട്ട് പോകാന്‍ കാരണമാകുന്നത്. ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ ഇത്തരത്തിലുള്ള മരം മുറി ഇവിടെ നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥനെ പോലും അടുത്തിടെ സ്ഥലം മാറ്റിയിരുന്നു. സമീപത്തായി തന്നെ ഏലപ്പാറയിലെ തേയിലക്കാടുകളിലും വന്‍തോതില്‍ മറം മുറി നടക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: