കോട്ടയം: റേഷന്‍ മുന്‍ഗണനാപട്ടികയില്‍ കടന്നുകൂടിയ അനര്‍ഹരെ ഒഴിവാക്കാന്‍ സര്‍ക്കാര്‍ തയാറാകാതെ വന്നതോടെ റേഷന്‍ ലഭിക്കാന്‍ യോഗ്യരായ പത്തുലക്ഷം പേര് പുറത്ത്. നിലവിലുള്ള ലിസ്റ്റ് അംഗീകരിക്കുന്ന ഗ്രാമസഭാ നടപടികള്‍ 23ന് പൂര്‍ത്തിയായതോടെ ലിസ്റ്റിലെത്താന്‍ കഴിയാത്തര്‍ ഇനിയെന്ത് ചെയ്യുമെന്നറിയാതെ കുഴങ്ങുകയാണ്.
സംസ്ഥാന സര്‍ക്കാരിന്റെ അശാസ്ത്രീയമായ നടപടിക്രമങ്ങളാണ് ഇത്രയധികം ജനങ്ങളെ സബ്സിഡി റേഷന്‍ പരിധിയില്‍ നിന്ന് പുറത്താക്കാനിടയാക്കിയത്. ഇത് ബോധ്യപ്പെട്ടിട്ടും തിരുത്താന്‍ തയാറാകാതെ കരട് ലിസ്റ്റിനു മുമ്പ് പുതിയ റേഷന്‍ കാര്‍ഡിന്റെ അച്ചടി പൂര്‍ത്തിയാക്കിയത് സര്‍ക്കാരിന്റെ ഇരട്ടത്താപ്പാണ് കാണിക്കുന്നത്.
പുതിയ ലിസ്റ്റില്‍ നിന്ന് പുറത്തായിരിക്കുന്നവരില് നിത്യരോഗികളും, അടച്ചുറപ്പുള്ള വീടുകളും ഇല്ലാത്ത നിരവധി കുടുംബങ്ങള്‍ ഉള്‍പ്പെടും. ഇവര്‍ക്ക് സര്‍ക്കാരിന്റെ സാമ്പത്തിക സഹായങ്ങളും ചികിത്സാ ആനുകൂല്യങ്ങളും ലഭിക്കുന്നത് റേഷന്‍ കാര്‍ഡിന്റെ അടിസ്ഥാനത്തിലാണ്. മുന്‍ഗണനാ പട്ടികയില്‍ നിന്ന് പുറത്തായതോടെ ഈ വിഭാഗത്തിലുള്ളവരെല്ലാം റേഷനു മാത്രമല്ല ചികിത്സക്കും, കുട്ടികളുടെ പഠനത്തിനും പണം കണ്ടെത്തേണ്ടതായിവരും. അനര്‍ഹരുടെ സംരക്ഷണത്തിന് കുടപിടിച്ചവര്‍ സാധാരണക്കാരന്റെ ചുമലില്‍ സാമ്പത്തികഭാരം അടിച്ചേല്‍പ്പിക്കുകയാണ് ഇതിലൂടെ ഇപ്പോള്‍ ചെയ്തിരിക്കുന്നത്.
അനര്‍ഹര്‍ വ്യാപകമായി ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ബോധ്യപ്പെട്ടിട്ടും അവരെ നീക്കാതെയാണ് കഴിഞ്ഞ ദിവസം ഗ്രാമസഭകള്‍ വിളിച്ചുചേര്‍ത്ത് കരട് ലിസ്റ്റിന് അംഗീകാരം നേടിയത്. ലിസ്റ്റില്‍ ഭേദഗതി വരുത്താനോ കൂട്ടിച്ചേര്‍ക്കലിനോ അധികാരമില്ലാത്ത ഗ്രാമസഭകളാണ് നടന്നത്. മിക്കയിടങ്ങളിലും ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ ജനങ്ങളുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ ഉത്തരം നല്കാന് നന്നേ വിഷമിച്ചു. പുതിയ റേഷന്‍ കാര്‍ഡ് മാര്‍ച്ചില്‍ ലഭിക്കുമ്പോള്‍ മാറ്റാനുള്ള അവസരം ലഭിക്കുമെന്നു പറഞ്ഞാണ് പല അംഗങ്ങളും തടിതപ്പിയത്. നിലവില്‍ ലിസ്റ്റ് സംബന്ധിച്ച പരാതികള്‍ക്കൊന്നും പരിഹാരമില്ലെന്ന നിലപാടാണ് സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ക്കുമുള്ളത്. പരാതികള്‍ സ്വീകരിക്കാം, പരിഹാരമുണ്ടാകുമെന്ന് ഉറപ്പില്ല-അവര്‍ പറയുന്നു.
കേന്ദ്ര ഭക്ഷ്യഭദ്രതാ നിയമപ്രകാരം സംസ്ഥാനത്തെ 1.54 കോടി ജനങ്ങള്‍ക്കാണ് റേഷന്‍ സംവിധാനം ഉപയോഗപ്പെടുത്താനാവുക. കാലങ്ങളായി റേഷന്‍ സംവിധാനത്തെ ആശ്രയിച്ചുവരുന്ന കേരളത്തിലെ ജനസംഖ്യ കണക്കാക്കിയാണ് നിലവില്‍ 1.54 കോടി പേരെ റേഷന്‍ ഭദ്രതാ നിയമപരിധിക്കുള്ളില്‍ പെടുത്തിയിരിക്കുന്നത്.
പ്രാഥമിക ലിസ്റ്റ് പുറത്തുവന്നപ്പോള്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുന്നതിന് തുടക്കത്തില്‍ 15 ലക്ഷം അപേക്ഷകളാണ് എത്തിയിരുന്നത്. ഇതിപ്പോള്‍ 20 ലക്ഷത്തിലേക്കുയര്ന്നിട്ടുള്ളതായാണ് സൂചന. നേരത്തെ ലഭിച്ച അപേക്ഷകരില്‍ 10 ലക്ഷത്തോളം പേര് പട്ടികയില്‍ ഉള്‍പ്പെടാന്‍ യോഗ്യരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ പുറത്തുനില്‍ക്കെയാണ് പുതിയ അപേക്ഷകള്‍ വന്നുകൊണ്ടിരിക്കുന്നത്. ഇന്നത്തെ നിലയ്ക്ക് ഇവരെ ഉള്‍പ്പെടുത്തണമെങ്കില്‍ നിലവിലുള്ള ലിസ്റ്റില്‍ നിന്ന് അനര്‍ഹരായവര്‍ പൂര്‍ണ്ണമായും ഒഴിവാക്കപ്പെടണം. ഇതിനുള്ള നടപടികള്‍ കൈക്കൊള്ളുന്ന കാര്യത്തില്‍ വ്യക്തമായ ഉത്തരം നല്കാന് വകുപ്പ് മന്ത്രിക്കും കഴിയുന്നില്ല.
റേഷന്‍ കാര്‍ഡ് വിതരണം ചെയ്തശേഷം പരാതികള്‍ പരിശോധിച്ച് പരിഹാരം കണ്ടെത്താമെന്ന നിലപാടാണ് മന്ത്രിക്കുള്ളത്. ഇതിനിടെ രാഷ്ട്രീയതന്ത്രത്തിന്റെ ഭാഗമായി ദല്‍ഹിയിലേക്ക് സര്‍വ്വകക്ഷി സംഘത്തെ അയച്ച് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനും സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: