കൊച്ചി: നടിയെ ആക്രമിച്ചതിനു ശേഷം ഒളിവില്‍ പോയ പള്‍സര്‍ സുനി കൊച്ചിയിലേക്കു വന്നത് മോഷ്ടിച്ചെടുത്ത ബൈക്കില്‍. കോയമ്പത്തൂരില്‍ ഒളിവില്‍ താമസിച്ച സ്ഥലത്ത് ഒപ്പമുണ്ടായിരുന്ന ശെല്വന് എന്ന ആളുടെ ബൈക്കിലാണ് സുനിയും വിജീഷും കൊച്ചിയില്‍ എത്തിയത്. കോയമ്പത്തൂരിയില്‍ ഇവരെ എത്തിച്ച് തെളിവെടുത്തപ്പോഴാണ് പൊലീസിന് ഇക്കാര്യം വ്യക്തമായത്.
വര്‍ക്ഷോപ്പില്‍ ലെയ്ത്ത് വര്‍ക്ക് ചെയ്യുന്ന ചാര്‍ളി എന്ന ആളുടെ വീട്ടിലാണ് സുനിയും വിജീഷും ഒളിവില്‍ കഴിഞ്ഞത്. ചാര്‍ളി ഇപ്പോള്‍ ഒളിവിലാണ്. ഇയാള്‍ക്കൊപ്പമാണ് ദിണ്ടിഗല്‍ സ്വദേശി ശെല്‍വനും താമസിച്ചിരുന്നത്.
ശെല്‍വന്റെ പള്‍സര്‍ ബൈക്ക് മോഷ്ടിച്ചെടുത്താണ് സുനിയും വിജീഷും ബുധനാഴ്ച കൊച്ചിയിലെത്തിയതെന്നാണ് പാലീസ് കണ്ടെത്തിയത്. ചെന്നൈ സ്വദേശി ഗിരിധരനില്‍ നിന്നും ഇടനിലക്കാരന് വഴി വാങ്ങിയ ബൈക്കാണിതെന്നാണ് ശെല്വന് പറഞ്ഞത്. തന്റെ ബൈക്ക് മോഷണം പോയതാണെന്ന് ശെല്വന് പോലീസിനോട് പറഞ്ഞു. ശെല്‍വനെ പോലീസ് കസ്റ്റഡിയിലെടുത്തതായിട്ടാണ് അറിയുന്നത്. ബൈക്കിന് വ്യാജ രജിസ്ട്രേഷന് നമ്പറാണെന്നാണ് സൂചന. ഇതേക്കുറിച്ച് അന്വേഷണ സംഘം പരിശോധന തുടരുകയാണ്.
നടിയെ അക്രമിച്ച് സുനി പകര്‍ത്തിയ ദൃശ്യങ്ങള്‍ ചോര്‍ന്നതായി സൂചനയുണ്ട്. ദൃശ്യങ്ങള്‍ കൂട്ടുപ്രതികളെ കൂടാതെ കോയമ്പത്തൂരിലെ ചിലരെയും സുനി കാണിച്ചതായി പോലീസ് സംശയിക്കുന്നു. കോയമ്പത്തൂരില്‍ ഒരുമിച്ചിരുന്ന് മദ്യപിക്കുമ്പോള്‍ ദൃശ്യങ്ങള്‍ സുനി കാണിച്ചതായി കൂട്ടുപ്രതി മണികണ്ഠന് മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ ദൃശ്യങ്ങള്‍ ഈ ഫോണില്‍നിന്ന് മറ്റ് എവിടേയ്ക്കെങ്കിലും പകര്ത്തിയോയെന്നതില് പോലീസിന് വ്യക്തതയില്ല.
ശനിയാഴ്ച സുനിയുടെ സുഹൃത്തിന്റെ താമസ സ്ഥലത്ത് നിന്ന് പിടിച്ചെടുത്ത മൊബൈല്‍ ഫോണും പെന്‍ഡ്രൈവും ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ വെണ്ണലയിലെ കാനയിലെറിഞ്ഞുകളഞ്ഞുവെന്ന സുനിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: