കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതികളായ പൾസർ സുനി, വിജീഷ് എന്നിവരെ ഇടുക്കി വാഗമണിൽ എത്തിച്ച് തെളിവെടുത്തു. നടിയെ ആക്രമിച്ചശേഷം കോയമ്പത്തൂരിലെ ഒളിവാസത്തിനുശേഷം വാഗമണിൽ എത്തുകയായിരുന്നുവെന്നാണ് ചോദ്യം ചെയ്യലിൽ ഇവർ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു.
ഇവർ ഭക്ഷണം വാങ്ങിയ ഹോട്ടലിൽ എത്തിച്ചും തെളിവെടുപ്പ് നടത്തി. ഹോട്ടലുടമ ഇരുവരേയും തിരിച്ചറിഞ്ഞു. മുൻപ് സിനിമാ ഷൂട്ടിംഗ് നടക്കുന്ന വേളയിലും സുനി കടയിൽ വന്നിട്ടുണ്ടെന്ന് കട ഉടമ മൊഴി നൽകി. ബൈക്കിലാണ് ഇരുവരും വാഗമണിലെത്തിയത്. വാഗമണിൽ ജനവാസം കുറഞ്ഞ സ്ഥലത്താണ് ഇരുവരും ഒളിവിൽ കഴിഞ്ഞിരുന്നത്. ചെങ്കുത്തായ സ്ഥലമാണിത്. എന്നാൽ, കുളിക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനുമടക്കമുള്ള സൗകര്യം ഇവിടെയുണ്ട്. അതാണ് ഈ സ്ഥലം തെരഞ്ഞെടുത്തതെന്നും പ്രതികൾ പറഞ്ഞു.
അതേസമയം നടിയെ ആക്രമിച്ച സംഭവത്തിലെ നാല് പ്രതികളെ കൂടി കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു. മണികണ്ഠൻ, വടിവാൾ സലീം, നടിയുടെ ഡ്രൈവറായിരുന്ന മാർട്ടിൻ, പ്രദീപ് എന്നിവരെയാണ് കസ്റ്റഡിയിൽ വിട്ടത്. അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടതെങ്കിലും നാല് ദിവസമാണ് കോടതി അംഗീകരിച്ചത്.
പൾസർ സുനിക്കും ബിജീഷിനും ഒപ്പമിരുത്തി പ്രതികളെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും എങ്കിലേ കേസിലെ നിർണായ വിവരങ്ങൾ ലഭിക്കൂ എന്നും പോലീസ് കോടതിയെ അറിയിച്ചു. ഇത് അംഗീകരിച്ചാണ് കോടതി നാല് ദിവസത്തെ കസ്റ്റഡി അനുവദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: