പത്തനാപുരം: കൂടംകുളം വൈദ്യുതിലൈന്‍ സ്ഥാപനവുമായി ബന്ധപ്പെട്ട് പ്രതിഷേധമിരമ്പുന്നു. ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് ചെവി കൊടുക്കാതെ വകുപ്പുകള്‍ പദ്ധതിയുമായി മുന്നോട്ട്. കിഴക്കന്‍മേഖലയിലെ മിക്ക പ്രദേശങ്ങളിലെയും സര്‍വേ നടപടികള്‍ നാട്ടുകാര്‍ തടയുകയാണ്. മിക്ക ദിവസങ്ങളിലും പാതിവഴിയില്‍ ഉപേക്ഷിക്കുന്ന സര്‍വേ ശക്തമായ പോലീസ് കാവലില്‍ വീണ്ടും പുനരാരംഭിക്കുകയാണ് പതിവ്. പിറവന്തൂര്‍ പഞ്ചായത്തിലെ കണിയാംപടിക്കല് വാര്‍ഡിലെ നാടന്നൂര്‍ മേഖലയില്‍ നടന്ന പ്രവര്‍ത്തനങ്ങളാണ് ആദ്യം പ്രദേശവാസികള്‍ തടഞ്ഞത്. ടവറില്‍ നിന്നും സമീപത്തെ വീടുകളിലേക്കുള്ള ദൂരം അളന്നപ്പോള്‍ പ്രദേശവാസികള്‍ തടയുകയായിരുന്നു. തുടര്‍ന്ന് കൊല്ലം ജില്ലാ കളക്ടറുടെ സാന്നിധ്യത്തില്‍ റവന്യൂ ഉദ്യോഗസ്ഥരുടെയും പവര്‍ഗ്രിഡ് അധികൃതരുടെയും ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ പ്രദേശവാസികളുമായി ചര്‍ച്ച നടത്തി. ഒരാഴ്ചക്കകം മാനുവല്‍ സര്‍വ്വേ നടത്താന്‍ യോഗത്തില്‍ തീരുമാനമായി. യന്ത്രസംവിധാനം ഇല്ലാതെ പൂര്‍ണമായും ജീവനക്കാരെ ഉപയോഗിച്ചാണ് സര്‍വ്വേ നടത്തുക.
എന്നാല്‍ ജനപ്രതിനിധികളെയോ പൊതുജനത്തെയോ അറിയിക്കാതെ വീണ്ടും സര്‍വ്വേ ആരംഭിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം കറവൂര്‍ എലിയറയില് നടന്ന പ്രവര്‍ത്തനങ്ങള്‍ വീണ്ടും നാട്ടുകാര്‍ തടഞ്ഞു. തുടര്‍ന്ന് വന്‍പോലീസ് സന്നാഹത്തിന്റെ സുരക്ഷയില്‍ സര്‍വേ നടക്കുകയാണ്. സര്‍വേയുടെ ചുമതലയുള്ള പത്തനാപുരം തഹസില്‍ദാരോ ജില്ല കളക്ടറോ പോലും ഇതുവരെ മേഖലയിലെത്തിയിട്ടില്ലെന്ന് പരാതിയുണ്ട്. എന്നാല്‍ നാല് ബദല്‍ റൂട്ടുകള്‍ ചൂണ്ടിക്കാട്ടിയാണ് നാട്ടുകാരും പ്രതിനിധികളും രംഗത്തുള്ളത്. സ്റ്റേറ്റ് ഫാമിംഗ് കോര്‍പ്പറേഷന്റെ തോട്ടം, കല്ലട ഇറിഗേഷന്‍ പ്രോജക്ടിന്റെ പുറമ്പോക്ക് ഭൂമി, ഫാമിങ് കോര്‍പ്പറേഷന്റെയും വനംവകുപ്പിന്റെയും അതിര്‍ത്തി പ്രദേശം, കായംകുളം എറണാകുളം വൈദ്യുതിലൈന്‍ എന്നിവയാണ് മറ്റ് സാധ്യതകള്‍. പ്രതിഷേധങ്ങള്‍ വകവയ്ക്കാതെ സര്‍ക്കാര്‍തലത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കാന്‍ ഒരുങ്ങുകയാണ് ജനങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: