ഇരിട്ടി: ഇരിട്ടി നഗരസഭാ രൂപീകൃതമായ ശേഷം നഗരസഭാ അധികൃതര്‍ വ്യാപാരികളോട് വിവിധ വിഷയങ്ങളില്‍ ശത്രുതയോടെ പെരുമാറുന്നതായി ഇരിട്ടിയിലെ വ്യാപാരി സംഘടനാ നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഒരു മാനദണ്ഡവും പാലിക്കാതെ ലൈസന്‍സ് പുതുക്കാന്‍ വരുന്ന വ്യാപാരികളോട് കട പരിശോധിക്കണമെന്ന് പറഞ്ഞ് ദ്രോഹിക്കുകയും അമിതമായ ലൈസന്‍സ് ഫീസ് ഈടാക്കുകയും ചെയ്യുന്നു. വ്യാപാരി പ്രതിനിധികള്‍ ഈ വിഷയം ചെയര്‍മാന്റെയും ഉദ്യോഗസ്ഥരുടെയും ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ നല്ല സമീപനമല്ല അധികൃതരില്‍ നിന്നും ഉണ്ടായതെന്നും ഇവര്‍ പറഞ്ഞു. പ്ലാസ്റ്റിക് നിരോധനവുമായി വ്യാപാരികള്‍ സഹകരിക്കുവാന്‍ തയ്യാറായെങ്കിലും മാര്‍ച്ച് 1 മുതല്‍ നിയമ നടപടികള്‍ എന്ന മുന്‍ ധാരണക്ക് വിപരീതമായി ഇരിട്ടി മേലേസ്റ്റാന്റില് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി വ്യാപാരികളെ അപമാനിക്കുകയായിരുന്നു. നിരോധിക്കാത്ത സാധനങ്ങള്‍ അടക്കം ഇവര്‍ പിടിച്ചെടുക്കുകയും ചെയ്തു. മുന്‍സിപ്പാലിറ്റിയിലെ ചില ഉദ്യോഗസ്ഥരുടെ ചില വീഴ്ചകള്‍ മറച്ചു വെക്കാനാനാണ് വലിയ പബ്ലിസിറ്റിയോടെ പരിശോധന നടത്തിയത്. ഇരിട്ടി പട്ടണത്തിലെ ശുചീകരണവുമായി ബന്ധപ്പെട്ട് നിലവില്‍ പത്തോളം തൊഴിലാളികളുടെ ശമ്പളം കൊടുക്കുന്നത് വ്യാപാരികളുടെ സഹകരണത്തോടെയാണ്. പഞ്ചായത്ത് നിലവിലുണ്ടായപ്പോള്‍ നല്‍കിവന്ന ഈ തുക ഇനിമുതല്‍ മുന്‍സിപ്പാലിറ്റിയുടെ ഫണ്ടില്‍ നിന്നും കണ്ടെത്താന്‍ തയ്യാറാവണമെന്നും സ്വീപ്പര്‍ തൊഴിലാളികളെ സ്ഥിരം ജീവനക്കാരാക്കി ഇവരുടെ ഭാരം വ്യാപാരികളുടെ മേല്‍ വെച്ചുകെട്ടിയ നഗരസഭയുടെ നടപടി നിര്‍ത്തലാക്കണമെന്നും ഇവര്‍ പറഞ്ഞു. ഇത്തരം ദ്രോഹനടപടികള്‍ തുടരുന്ന പക്ഷം ഹര്‍ത്താല്‍ അടക്കമുള്ള ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് സംയുക്ത വ്യാപാരി സംഘടനാ നേതാക്കള്‍ അറിയിച്ചു. പത്രസമ്മേളനത്തില്‍ നേതാക്കളായ എന്‍.കുഞ്ഞിമൂസ ഹാജി, കെ.അബ്ദുല്‍ നാസര്‍, അലി ഹാജി, പി.വി.സലാം ഹാജി, ടി.വി.മോഹന്‍രാജ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: