ന്യൂദല്‍ഹി: നിരവധി സംസ്ഥാനങ്ങളിലെ വഖഫ് ബോര്‍ഡ് പ്രവര്‍ത്തനങ്ങളില്‍ ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തിയെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി. ക്രമക്കേടുകളെപ്പറ്റി അന്വേഷണം നടക്കുന്നു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും നഖ്വി പറഞ്ഞു. കേന്ദ്ര വഖഫ് കൗണ്‍സില്‍ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
വഖഫ് സ്വത്തുക്കളുടെ വികസനത്തിനും സമൂഹത്തിന്റെ ക്ഷേമത്തിനായി ഇവയെ വിനിയോഗിക്കുന്നതിനും ചില സ്ഥാപിത താത്പര്യക്കാര്‍ തടസം സൃഷ്ടിക്കുന്നു. ന്യൂനപക്ഷങ്ങളുടെ ശാക്തീകരണത്തില്‍ വഖഫ് സ്വത്തുക്കളുടെ ശരിയായ വിനിയോഗം സുപ്രധാന പങ്കു വഹിക്കും. രാജ്യത്തെ എല്ലാ വഖഫ്ബോര്ഡുകളുടെയും റെക്കോഡുകള്‍ ഡിജിറ്റല്‍വത്കരിക്കാനുള്ള ശ്രമം നടക്കുന്നു. സംസ്ഥാന വഖഫ് ബോര്‍ഡുകള്‍ക്ക് സാധ്യമായ എല്ലാ സഹായവും കേന്ദ്ര നൂനപക്ഷ കാര്യ മന്ത്രാലയം നല്കുന്നു. വഖഫ്ബോര്ഡുകളുടെയും സ്വത്തുക്കളുടെയും കമ്പ്യൂട്ടര്‍വത്കരണം സുതാര്യത ഉറപ്പുവരുത്തുമെന്ന് നഖ്വി ചൂണ്ടിക്കാട്ടി.
വഖഫ് സ്വത്തുക്കളിന്മേല് ഉണ്ടാകുന്ന പരാതികളും തര്‍ക്കങ്ങളും തീര്‍പ്പാക്കുന്നതിനുള്ള ട്രൈബ്യൂണലുകള്‍ ഇതുവരെ 24 സംസ്ഥാനങ്ങളില്‍ രൂപീകരിച്ചു. ബാക്കി സംസ്ഥാനങ്ങളും ഉടന്‍ തന്നെ രൂപീകരിക്കണം. കേന്ദ്ര തലത്തില്‍ സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ച ഒരു ജഡ്ജി അടങ്ങിയ ഏകാംഗ അഡ്ജുഡിക്കേഷന് ബോര്‍ഡ് രൂപീകരിച്ചു.
രാജ്യത്തൊട്ടാകെ രജിസ്റ്റര്‍ ചെയ്യപ്പെട്ടതും അല്ലാത്തതുമായ 4,49,314 വഖഫ് സ്വത്തുക്കള്‍ ഉണ്ട്. വഖഫ് ബോര്‍ഡുകളുടെ കമ്പ്യൂട്ടര്‍വത്കരണത്തിലൂടെ ഇതിന്റെ എണ്ണം ഇനിയും വര്‍ധിക്കും. സംസ്ഥാന വഖഫ് ബോര്‍ഡുകളിലെ രേഖകളുടെ കമ്പ്യൂട്ടര്‍വത്കരണത്തിനായി 2017-18 കേന്ദ്ര ബജറ്റില്‍ 3.30 കോടി രൂപ വകയിരുത്തി. സംസ്ഥാന വഖഫ് ബോര്‍ഡുകളെ ശക്തിപ്പെടുത്താന്‍ 9.70 കോടി രൂപയും വഖഫ് ബോര്‍ഡുകള്‍ക്കുള്ള ഗ്രാന്റായി 3.18 രൂപയും ഉള്‍പ്പെടുത്തിയെന്നും നഖ്വി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: