കണ്ണൂര്‍: കേന്ദ്രജീവനക്കാരെ അപേക്ഷിച്ച് സംസ്ഥാനത്തെ സിവില്‍ സര്‍വീസ് ജീവനക്കാര്‍ക്ക് അവധിദിനങ്ങള്‍ കുറവാണെന്നത് കൊണ്ട് തന്നെ ജീവനക്കാര്‍ക്ക് വേണ്ടി കലാപരിപാടികള്‍ നടത്തുന്നത് ജോലിഭാരത്തിനിടയ്ക്ക് ആശ്വാസകരമാകുമെന്ന് പി.കെ.ശ്രീമതി എംപി പറഞ്ഞു. റവന്യൂ ദിനാഘോഷ സമാപനസമ്മേളനം കലക്ട്രേറ്റ് പാര്‍ക്കില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.പി. അവധി ദിനങ്ങള്‍ കുറയുന്നത് ഏറ്റവും അധികം ബാധിക്കുന്നത് വനിതാ ജീവനക്കാരെയാണ്. പ്രസവാവധി ഉള്‍പ്പെടെ അപര്യാപ്തമാണെന്ന പരാതി ഉയരാറുണ്ട്. അതിന് പരിഹാരം കാണാന്‍ ജീവനക്കാര്‍ കൂട്ടായി ശ്രമിക്കണം. റവന്യൂവകുപ്പ് നടത്തുന്ന ദിനാഘോഷം വിപുലമായി നടത്തണമെന്നാണ് തന്റെ അഭിപ്രായമെന്നും എം.പി പറഞ്ഞു.
ചടങ്ങില്‍ രാമന്തളി സ്വദേശിനി പുതിയവീട്ടില്‍ നാരായണിക്ക് നല്കി പട്ടയവിതരണത്തിന്റെ ഉദ്ഘാടനം എം.പി നിര്‍വഹിച്ചു. 20 ദേവസ്വംപട്ടയം, കൂത്തുപറമ്പ് ലാന്റ് റവന്യൂവിന് കീഴില്‍ 37, പയ്യന്നൂര്‍ താലൂക്കിന് കീഴില്‍ 53, 36 ലക്ഷംവീട് പട്ടയം എന്നിങ്ങനെ 146 പട്ടയങ്ങളാണ് ചടങ്ങില്‍ വിതരണം ചെയ്തത്. കലക്ടറേറ്റ് പരിസരത്ത് നടന്ന ചടങ്ങില്‍ എ.ഡി.എം ഇ മുഹമ്മദ് യൂസഫ് അധ്യക്ഷനായി. ഡപ്യൂട്ടി കലക്ടര്‍മാരായ വി.പി.മുരളീധരന്, ടി.രാമചന്ദ്രന്, മുഹമ്മദ് അസ്ലം, ജില്ലാ സര്‍വ്വെ സൂപ്രണ്ട് കെ.ബാലകൃഷ്ണന്, കണ്ണൂര്‍ തഹസില്‍ദാര്‍ വി.എം സജീവന്, തലശ്ശേരി തഹസില്‍ദാര്‍ സത്യനാഥ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ദിനാഘോഷത്തോടനുബന്ധിച്ച് വിവിധ ദിവസങ്ങളിലായി നടത്തിയ കലാ-കായിക മേളയില്‍ വിജയികളായവര്‍ക്ക് സമ്മാനദാനവും സംഗീതസന്ധ്യയും അരങ്ങേറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: