കണ്ണൂര്‍: വേനല്‍ കടുക്കുന്നതോടെ അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുകയും കുടിവെളളക്ഷാമം രൂക്ഷമാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ മാരകമായ പലരോഗങ്ങളും പടര്‍ന്നു പിടിക്കാനിടയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ഹോമിയോ) മുന്നറിയിപ്പു നല്കി. വായുവിലൂടെ പകരുന്ന ചിക്കന്‍ പോക്സ്, അഞ്ചാംപനി, മുണ്ടിനീര്, ജലജന്യരോഗങ്ങളായ മഞ്ഞപിത്തം, ടൈഫോയിഡ്, വയറിളക്കം, സൂര്യാഘാതം, നിര്‍ജ്ജലീകരണം എന്നിവയ്ക്കെതിരെ മുന്‍കരുതലുകളെടുക്കണം.
വ്യക്തി ശുചിത്വം പാലിക്കുക, കൈകള്‍ വ്യത്തിയായി കഴുകുക, പകര്ച്ചവ്യാധികളുളള രോഗികളുമായി മുന്‍കരുതലില്ലാതെ അടുത്ത് ഇടപഴകാതിരിക്കുക, തിളപ്പിച്ചാറ്റിയ വെളളം ധാരാളം കുടിക്കുക, ഐസ്വെളളം ഒഴിവാക്കുക, പഴങ്ങളും പച്ചക്കറികളും ശുദ്ധജലത്തില്‍ നന്നായി കഴുകി ഉപയോഗിക്കുക, വ്യത്തിയില്ലാത്ത അന്തരീക്ഷത്തില്‍ തയ്യാറാക്കുന്നതും തുറന്നുവച്ചിരിക്കുന്നതുമായ ഭക്ഷണ സാധനങ്ങള്‍ കഴിക്കാതിരിക്കുക, കടുത്തനിറമില്ലാത്തതും അയഞ്ഞതുമായ കോട്ടണ്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുക, തൊപ്പി, കുട, സണ്ഗഌസ്സ് എന്നിവ ഉപയോഗിച്ച് നേരിട്ട് വെയില് കൊളളുന്നത് ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിക്കണം. വേനല്‍ക്കാല രോഗങ്ങളെ നിയന്ത്രിക്കുന്നതിനും ചികിത്സിക്കുന്നതിനും ജില്ലയിലെ ഹോമിയോപ്പതി വകുപ്പിനു കീഴിലുളള എല്ലാ ആരോഗ്യ കേന്ദ്രങ്ങളും സജ്ജമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: