കണ്ണൂര്‍: ജില്ലയിലെ ആദിവാസി കോളനികളിലും തീരപ്രദേശങ്ങളിലും തുടര്‍വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്ന് പി.കെ.ശ്രീമതി എംപി. ഇവിടങ്ങളിലെ കുട്ടികളില്‍ പലരും പലകാരണങ്ങളാല്‍ പാതിവഴിയില്‍ പഠനം ഉപേക്ഷിക്കുന്നവരാണെന്നും അവരെ കണ്ടെത്തി തുടര്‍വിദ്യാഭ്യാസം നല്‍കണമെന്നും അവര്‍ പറഞ്ഞു. ജില്ലയിലെ പ്രേരക്മാര്‍ക്കും അസിസ്റ്റന്റ് പ്രേരക്മാര്ക്കുമായി പ്രേരണ എന്ന പേരില്‍ സാക്ഷരതാ മിഷനും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ദ്വിദിന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംപി
മാറിയ കാലഘട്ടത്തിനനുസരിച്ച് പ്രവര്‍ത്തന പദ്ധതികളില്‍ മാറ്റം വരുത്താന്‍ സാക്ഷരതാ പ്രവര്‍ത്തകര്‍ തയ്യാറാവണം. ജില്ലയില്‍ ഏഴാം ക്ലാസ് പാസ്സാവാത്ത മുഴുവന്‍ പേരെയും തുല്യതാ പരീക്ഷ എഴുതിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാവുന്നതാണ്. ഇതിനു മുമ്പായി അവരുടെ കൃത്യമായ കണക്കുകള്‍ തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് തയ്യാറാക്കണം. എഴുത്തും വായനയും പഠിപ്പിക്കുന്നതിനു പുറമെ, കംപ്യൂട്ടര്‍ സാക്ഷരത, ലിംഗ സമത്വം, സാമൂഹിക സാക്ഷരത തുടങ്ങിയ കാര്യങ്ങളില്‍ അവബോധം സൃഷ്ടിക്കാനും സാക്ഷരതാ പ്രവര്‍ത്തകര്‍ക്ക് സാധിക്കുമെന്നും എംപി പറഞ്ഞു.
ശ്രീപുരം ബിഷപ്പ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് അധ്യക്ഷത വഹിച്ചു. സാക്ഷരതാമിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ്.ശ്രീകല, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി.ദിവ്യ, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് കെ.പി.ജയബാലന്‍ മാസ്റ്റര്‍, പയ്യന്നൂര്‍ കുഞ്ഞിരാമന് മാസ്റ്റര്‍, സാക്ഷരതാ മിഷന് ജില്ലാ കോഡിനേറ്റര്‍ വല്‍സല എം.ഡി, അസി. കോഡിനേറ്റര്‍ എം.മുഹമ്മദ് ബഷീര്‍ എന്നിവര്‍ സംസാരിച്ചു.
വിവിധ സെഷനുകളിലായി നോഡല്‍ പ്രേരക്മാരായ ടി.മോഹനന്, സന്ധ്യ സുകുമാരന്‍, ഡോ. പി.എസ്. ശ്രീകല, സി.ആര് വസന്തകുമാര്‍ എന്നിവര്‍ വിഷയമവതരിപ്പിച്ചു. പരിശീലന ശില്പശാല ഇന്ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: