കതിര്‍മണ്ഡപത്തില്‍ നിന്ന് വരന്റെ കരം പിടിച്ചിറങ്ങുന്ന ലജ്ജാവതിയായ വധു, അമ്മയേയും അച്ഛനേയും മറ്റ് ബന്ധു ജനങ്ങളേയും പിരിയുന്നതിന്റെ വിഷമത്തില്‍ കണ്ണീര്‍വാര്‍ത്ത് ഭര്‍ത്താവിന്റെ വീട്ടിലേക്ക് അവള് യാത്രയ്ക്ക് ഒരുങ്ങുകയാണ്. അമ്മയെ ആലിംഗനം ചെയ്തു കരയുന്ന അവളെ, മുഹൂര്‍ത്തം തെറ്റുമെന്ന മുന്നറിയിപ്പോടെ ആശ്വസിപ്പിക്കുന്ന അമ്മാവന്… ഇത്തരത്തിലുള്ള ഒരു പതിവു വിവാഹ ദൃശ്യത്തിന്റെ ചിട്ടവട്ടങ്ങള്‍ക്കൊന്നും സാക്ഷ്യം വഹിച്ചിട്ടില്ല ഇന്ത്യയിലെ ഒരു ഗ്രാമം, നാലു പതിറ്റാണ്ടായി.
മധ്യപ്രദേശിലെ ഭിന്ദ് ഗ്രാമത്തില്‍ നിന്ന് കഴിഞ്ഞ നാല്‍പ്പതു വര്‍ഷമായി ഒരു പെണ്‍കുട്ടിയേയും വിവാഹം കഴിച്ച് അയച്ചിട്ടില്ല എന്നതു തന്നെ കാരണം. വിവാഹ പ്രായമെത്തിയ ഒരു പെണ്‍കുട്ടിയും കഴിഞ്ഞ നാല്‍പ്പതു വര്‍ഷമായി ഈ ഗ്രാമത്തില്‍ ജീവിച്ചിരുന്നിട്ടില്ല എന്നതാണ് ദുരന്തം. അതിന് അനുവദിച്ചിട്ടില്ല ഈ ഗ്രാമം.
പെണ് ഭ്രൂണഹത്യകള്‍ക്ക് കുപ്രസിദ്ധി നേടിയ ഈ ഗ്രാമത്തില്‍ നിന്ന് നാല്‍പ്പതു വര്‍ഷത്തിനു ശേഷം ഒരു പെണ്‍കുട്ടി വിവാഹിതയാവുന്നു, ഏതാനും ദിവസങ്ങള്‍ക്കു ശേഷം. പെണ്‍പിറവികള്‍ ദുരിതം എന്ന മുന്‍വിധിയില്‍ ഗര്‍ഭപാത്രത്തിനുള്ളില്‍ വച്ചു തകര്‍ത്തുകളഞ്ഞ ജന്മങ്ങളുടെ നിശബ്ദ നിലവിളികളുടെ ഗ്രാമത്തില്‍ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. ഗര്‍ഭപാത്രവും കടന്നു ഭൂമിയുടെ വെളിച്ചം കണ്ട ചുരുക്കം ചില പെണ്ജന്മങ്ങളുമുണ്ടായിരുന്നു ഇവിടെ. എന്നാണ് ഈ മണ്ണില്‍ അവര്‍ക്കും അധികം ആയുസ്സുണ്ടായിരുന്നില്ല. ഗര്‍ഭപാത്രത്തില്‍ വച്ച്, അല്ലെങ്കില്‍ പിറന്നു വീണ് ഏതാനും നിമിഷങ്ങള്‍ക്കകം, അതിനപ്പുറം ജീവിക്കാന്‍ അവകാശമുണ്ടായിരുന്നില്ല ഈ ഗ്രാമത്തിലെ പെണ്പിറവികള്ക്ക്.
എന്നാല്‍ ഏതോ ഭാഗ്യത്തിന്, അല്ലെങ്കില്‍ മുജ്ജന്മ സകൃതത്തിന് ഈ ക്രൂരതയില്‍ നിന്ന് രക്ഷപെട്ട ഒരു പെണ്‍കുട്ടി, പേര് ആരതി ഗുര്‍ജാര്‍. അവള്‍ക്കിപ്പോള്‍ പതിനെട്ടു വയസ്സ്. അവള്‍ക്കായാണ് കതിര്‍മണ്ഡപം ഒരുങ്ങുന്നത്. ഭിന്ദ് ഗ്രാമത്തില്‍ നിന്ന് നാല്‍പ്പതു വര്‍ഷത്തിനു ശേഷം മറ്റൊരു വീട്ടിലേക്ക് വലതുകാല്‍ വച്ചു കയറിച്ചെല്ലാന്‍ ഭാഗ്യമുണ്ടായ പെണ്‍കുട്ടിയാണ് ആരതി. മാര്‍ച്ച് ആദ്യമാണ് ആരതിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാല്‍ പ്ലസ് ടു പരീക്ഷയുടെ തയാറെടുക്കുകയായിരുന്ന ആരതിയുടെ ആവശ്യം മാനിച്ച് വിവാഹത്തീയതി മാറ്റിയിരിക്കുകയാണിപ്പോള്‍.
1995ല്‍ ആ ഗ്രാമത്തിലെ ജനനനിരക്കില്‍ പെണ്‍കുട്ടികളുടെ ഭാഗത്ത് പൂജ്യം എന്നാണ് രേഖപ്പെടുത്തിയിരുന്നത്. പെണ്‍ഭ്രൂണഹത്യകള്‍ക്ക് ആഗോള തലത്തില്‍ ഇന്ത്യക്ക് മോശം പ്രതിച്ഛായയാണ് ഈ ഗ്രാമം നല്‍കിയിരുന്നത്. ഗ്രാമീണരായ ചിലരുടെ ഗൂഢാലോചന ക്രൂരമായ കൊലപാതകങ്ങളിലേക്കുള്ള വഴിയൊരുക്കുകയായിരുന്നു. കേന്ദ്ര, സംസ്ഥാന സര്ക്കാരുടളുടെ തുടര്‍ച്ചയായ ഇടെപെടല്‍ കാര്യങ്ങളില്‍ മാറ്റമുണ്ടാക്കി. 2011 ആയപ്പോഴേക്ക് ആണ് പെണ് ജനന നിരക്ക് 10: 7 എന്ന നിലയിലേക്കായി. പെണ്‍കുട്ടികളെ വധിക്കാന്‍ വിവിധ മാര്‍ഗങ്ങളാണ് സ്വീകരിച്ചിരുന്നത്. ഗര്‍ഭപാത്രത്തില്‍ നശിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പട്ടിണിക്കിട്ടു കൊല്ലുന്നതുള്‍പ്പടെയുള്ള മാര്‍ഗങ്ങള്‍ സ്വീകരിച്ചിരുന്നു.
മാറ്റം ദൃശ്യമായിത്തുടങ്ങിയ കാലത്ത്, പതിനെട്ടു വര്‍ഷം മുമ്പു ജനിച്ച ആരതി എന്ന പെണ്‍കുട്ടിക്ക് ജീവിക്കാനുള്ള ഭാഗ്യമുണ്ടായി. അവളാണിപ്പോള്‍ വിവാഹിതയാവുന്നത്. എന്നാല്‍ പഠനം തുടരാന്‍ ഭര്‍ത്തൃവീട്ടില്‍ നിന്ന് ഉറപ്പു വാങ്ങിയിട്ടുണ്ട് ആരതി. ഗ്രാമത്തില്‍ അധികം സുഹൃത്തുകളില്ല ആരതിക്ക്. അവളുടെ പ്രായത്തില്‍ പെണ്‍കുട്ടികള്‍ അധികമില്ല എന്നതു തന്നെ കാരണം. അതുകൊണ്ടു താന്‍ പഠനത്തില്‍ കൂടുതല്‍ ശ്രദ്ധിച്ചു. ഡോക്റ്ററാവണം അതാണ് ലക്ഷ്യം. വിവാഹത്തിനു ശേഷവും പഠനവും തുടരും, ആരതി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: