ലോസ്ഏയ്ഞ്ചലസ്: പുരസ്കാര വേദിയിലെ തിരുത്തിനു പിന്നാലെ ഓസ്കറിന്റെ കാര്യത്തില്‍ ഒരു ട്വിറ്റര്‍ തിരുത്തും. ഈ തിരുത്തിനു പിന്നില്‍ ജാതിയാണ് പ്രശ്നം. ജാതി ചോദിക്കരുത്, പറയരുത് എന്നു മാത്രമല്ല, ജാതി ട്വീറ്റ് ചെയ്യുകയുമരുത് എന്നു മനസ്സിലായി ഒരു പാക്കിസ്ഥാന് നയതന്ത്രജ്ഞയ്ക്ക്.
മികച്ച സപ്പോര്‍ട്ടിങ് ആക്റ്ററിനുള്ള ഓസ്കര് മഹര്‍ഷാല അലിക്കു കിട്ടിയതു മുതലാണ് ഈ പ്രശ്നം തുടങ്ങിയത്. ഓസ്കര് കിട്ടുന്ന ആദ്യ മുസ്ലിം എന്ന വിശേഷണത്തോടെയാണ് അലിയുടെ പുരസ്കാര ലബ്ധിയെ ചിലര്‍ ആഘോഷിച്ചത്. ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ അലിക്ക് ഓസ്കര് കിട്ടിയതിനു വലിയ പ്രാധാന്യം കിട്ടി. പ്രത്യേകിച്ച് മുസ്ലിം സമൂഹത്തില്‍ നിന്ന് ട്വീറ്റുകളും റീ ട്വീറ്റുകളും. എന്നാല്‍ ഇക്കാര്യത്തില്‍ പുലിവാലു പിടിച്ചത് ഐക്യരാഷ്ട്ര സഭയിലേക്കുള്ള പാക്കിസ്ഥാന്റെ പ്രതിനിധിയായ മലീഹ ലോധിയാണ്. അലിയെ പ്രശംസിച്ചു കൊണ്ടുള്ള ട്വീറ്റ് മഹീല വൈകാതെ പിന്‍വലിച്ചു. എന്നാല്‍ അപ്പോഴേക്ക് അതിന്റെ സ്ക്രീന്‍ ഷോട്ടുകള്‍ പ്രചരിച്ചു, പാക്കിസ്ഥാനില്‍ നിന്ന് വലിയ എതിര്പ്പാണിപ്പോള് മഹീല നേരിടുന്നത്.
സംഭവം ഇതാണ്, അലി ഉള്‍പ്പെട്ട വിഭാഗത്തെ മുസ്ലീമായി പാക്കിസ്ഥാന് അംഗീകരിക്കുന്നില്ല. മുസ്ലീങ്ങളിലെ ന്യൂനപക്ഷമായ അഹമ്മദീയ വിഭാഗത്തിലാണ് ഇലിയുടെ ഇടം. ഇവരെ മുസ്ലീങ്ങളായി പാക്കിസ്ഥാനും മലേഷ്യയും അംഗീകരിക്കുന്നില്ല.
1974ല്‍ അന്നത്തെ പ്രധാനമന്ത്രി സുള്‍ഫിക്കര്‍ അലി ഭൂട്ടോ ഭരണഘടനാ ഭേദഗതിയിലൂടെയാണ് അഹമ്മദി യസമൂഹത്തെ മുസ്ലീം സമുദായത്തില്‍ നിന്ന് മാറ്റിയത്. പാക്കിസ്ഥാനിലെ മുസ്ലീം ഇതര മതങ്ങളുടെ പട്ടികയിലേക്ക് അഹമ്മദി വിഭാഗത്തെ ഉള്‍പ്പെടുത്തി.
ഓസ്കര് നേടിയ അലി അഹമ്മദ് വിഭാഗത്തില്‍പ്പെട്ട ആളാണ് എന്നറിയാതെയാണ് പാക് നയതന്ത്രജ്ഞ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തത്. എന്നാല്‍ പിന്നീട് അതെക്കുറിച്ച് ധാരണ വന്നപ്പോള്‍ ട്വീറ്റ് ഡിലിറ്റ് ചെയ്തെങ്കിലും ആവശ്യത്തിന് പ്രചാരം കിട്ടിക്കഴിഞ്ഞിരുന്നു. ക്രിസ്ത്യാനിയായിരുന്ന അലി, ഭാര്യ അമതസ് കരിമിന്രെ സ്വീധീനത്തിലാണ് ഇസ്ലാം മതത്തില്‍ ചേര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: