ന്യൂദല്‍ഹി: നഗര വികസനത്തിന് വേഗം കൂട്ടുന്നതിന് മന്ത്രാലയ സെക്രട്ടറിമാരുടെ സംഘം നിര്‍ദേശിച്ച പരിഷ്ക്കാരങ്ങള്‍ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണപ്രദേശങ്ങളോടുമായി കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച ചെയ്യും.
ഇന്ന് ദല്‍ഹിയില്‍ നടക്കുന്ന ദേശീയ നഗര വികസന ശില്‍പ്പശാലയില്‍ കേന്ദ്ര നഗര വികസന വകുപ്പ് മന്ത്രി എം. വെങ്കയ്യ നായിഡുവിന്റെ അധ്യക്ഷതയിലാണ് ചര്‍ച്ചകള്‍.
കെട്ടിട നിര്‍മ്മാണം, മുനിസിപ്പാലിറ്റി രേഖകളിലെ ആധാരങ്ങളുടെ പേരു മാറ്റം, ജനന, മരണ രജിസ്ട്രേഷന് തുടങ്ങിയവയുമായി ബന്ധപ്പെട്ട അനുമതികളില്‍ ആദ്യം അനുമതി, പിന്നീട് പരിശോധന എന്ന നിര്‍ദ്ദേശമാണ് പരിഷ്ക്കാരങ്ങളില്‍ പ്രധാനം.
ഭൂമി പട്ടയ നിയമങ്ങള്‍ സമയബന്ധിതമായി നടപ്പാക്കണമെന്നും സെക്രട്ടറി സംഘം ശുപാര്‍ശ ചെയ്തിരുന്നു. നഗര തദ്ദേശ സ്ഥാപനങ്ങളുടെ ക്രെഡിറ്റ് റേറ്റിങ്ങ്, മുനിസിപ്പല്‍ മേഖലയില്‍ നിന്നുള്ള വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് മുനിസിപ്പല്‍ ബോണ്ടുകള്‍, നഗര തദ്ദേശ സ്ഥാപനങ്ങളിലെ പ്രൊഫഷണലിസം വര്‍ദ്ധന തുടങ്ങിയ നിര്‍ദ്ദേശങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യും.
ഈ പരിഷ്ക്കാരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് പരിഷ്ക്കാര പ്രോത്സാഹന നിധി 2017-18ല്‍ 500 കോടി രൂപയായിരുന്നത് അടുത്ത മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ 3,000 കോടി രൂപയായി ഉയര്‍ത്താനും കേന്ദ്ര നഗര വികസന മന്ത്രാലയം നിര്‍ദ്ദേശിക്കുന്നു. മെട്രോ നയം, ഹരിത നഗര ഗതാഗത പദ്ധതി, നഗരങ്ങളുടെ ജീവിതാനുകൂല സൂചിക തുടങ്ങിയ കാര്യങ്ങളും മന്ത്രാലയം സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: