പാലാ: ടൗണില്‍ സീബ്രാ ലൈനില്‍ അപകടം പതിവാകുന്നു. തിങ്കളാഴ്ച രാവിലെ സീബ്രാ ലൈനിലൂടെ റോഡ് കുറുകെ കടക്കുകയായിരുന്ന യുവതിയെ ബൈക്കിടിച്ചു വീഴ്ത്തി. ഗുരുതരമായി പരിക്കേറ്റ യുവതിയെ പാലാ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പാലാ ബിഷപ്പ് ഹൗസിനു മുന്‍വശമുള്ള സീബ്രാലൈനില്‍ ചീറിപ്പാഞ്ഞെത്തിയ ബൈക്കിടിച്ച് ഈരാറ്റുപേട്ട നടയ്ക്കല്‍ കൊടിപ്ലാക്കല്‍ ജയമോള്ക്കാണ് (42) പരിക്കേറ്റത്. അപകടമുണ്ടായ ഉടന്‍ ഇതുവഴിയെത്തിയ പാലാ സി.ഐ. ടോമി സെബാസ്റ്റ്യനാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അമിതവേഗതയില്‍ ബൈക്ക് ഓടിച്ച് സീബ്രാലൈനില്‍ അപകടമുണ്ടാക്കിയ രാമപുരം സ്വദേശിയായ യുവാവിനെ അന്വേഷിച്ചു വരുന്നതായി പാലാ ട്രാഫിക് എസ്.ഐ സുരേഷ് വി.എ അറിയിച്ചു. ബൈക്ക് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നെഞ്ചിനും കൈകാലുകള്‍ക്കും ചതവേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട വീട്ടമ്മ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ കുറെ നാളുകളായി പാലായില്‍ സീബ്രാലൈനില്‍ അപകടം പതിവായിരിക്കുകയാണ്. ഒരു മാസം മുമ്പ് പാലാ ടൗണ്‍ ബസ് സ്റ്റാന്‍ഡിന് സമീപത്തെ സീബ്രാലൈനിലൂടെ റോഡ് കുറുകെ കടക്കുകയായിരുന്ന വൃദ്ധയുടെ കാല്പാദത്തിലൂടെ ബസ് കയറിയിറങ്ങി അപകടമുണ്ടായിരുന്നു. സെന്റ് തോമസ് ഹൈസ്ക്കൂളിന് സമീപം സീബ്രാ ലൈനില്‍ കാല്‍നടയാത്രക്കാരനെ ഓട്ടോ ഇടിച്ചത് രണ്ടാഴ്ച മുമ്പാണ്. അമിത വേഗതയില്‍ പാഞ്ഞെത്തുന്ന വാഹനങ്ങള്‍ക്ക് മുന്നില്‍ നിന്ന് പലപ്പോഴും സീബ്രാ ലൈനില്‍ പോലും യാത്രക്കാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെടുകയാണ്. തുടര്‍ച്ചയായി സീബ്രാ ലൈനില്‍ അപകടങ്ങള്‍ ഉണ്ടായിട്ടും വാഹനപരിശോധന കര്‍ശനമാക്കാനും മറ്റു നിയമനടപടികള്‍ സ്വീകരിക്കാനും ഗതാഗത – പോലീസ് അധികാരികള്‍ വേണ്ടത്ര ശുഷ്കാന്തി കാണിക്കുന്നില്ലായെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. എന്നാല്‍ സീബ്രാലൈനില്‍ തുടരെ അപകടങ്ങളുണ്ടാകുന്നു എന്ന പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ വാഹനപരിശോധന കര്‍ശനമാക്കുമെന്ന് പാലാ ട്രാഫിക് എസ്.ഐ സുരേഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: