തൃശൂര്‍: കേവല ഭൂരിപക്ഷമില്ലാതെ ഭരിക്കുന്ന കോര്പ്പറേഷന് ഇടതുമുന്നണിയില്‍ ചേരിതിരിവ് പരസ്യമാകുന്നു. കൗണ്‍സില്‍ യോഗത്തില്‍ ഡെപ്യൂട്ടി മേയറും സി.പി.എം അംഗവും കൊമ്പുകോര്‍ത്തു. പ്രത്യേക യോഗം വിളിച്ചിട്ടും അജണ്ട ചര്‍ച്ച ചെയ്തില്ല. മാസ്റ്റര്‍പഌന്‍ തുടങ്ങി വിവിധ വിഷയങ്ങളില്‍ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടും മിന്ട്സില് ഉള്‍പ്പെടുത്തിയിട്ടില്ലെന്നും വിവാദ വിഷയങ്ങള്‍ വീണ്ടും ചര്‍ച്ച ചെയ്യണമെന്നുമാവശ്യപ്പെട്ട് പ്രതിപക്ഷം നോട്ടീസ് നല്‍കിയതിനെ തുടര്‍ന്നായിരുന്നു തിങ്കളാഴ്ച അടിയന്തര യോഗം വിളിച്ചു ചേര്‍ത്തത്.
കൗണ്‍സില്‍ യോഗത്തില്‍ അജന്‍ഡ തീരുമാനിക്കാതെ പൊതുചര്‍ച്ചയാക്കി മാറ്റാനായിരുന്നു ഭരണപക്ഷ നീക്കം. എന്നാല്‍ പൊതുചര്‍ച്ചയെ ഭരണപക്ഷത്തെ വിമര്‍ശിക്കാനുള്ള ആയുധമാക്കി പ്രതിപക്ഷം ഉപയോഗപ്പെടുത്തി. നീക്കം തിരിച്ചടിച്ചതോടെ ഭരണപക്ഷം വെട്ടിലായി.
ജനുവരി 20 ന് നടന്ന കൗണ്‍സില്‍ യോഗതീരുമാനങ്ങള്‍ അംഗീകരിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം പ്രത്യേകകൗണ്‍സില്‍ വിളിക്കാന്‍ നോട്ടീസ് നല്‍കിയത്. എന്നാല്‍ നിയമപരമായ ബാധ്യത തീര്‍ക്കാന്‍ വേണ്ടിമാത്രമാണ് യോഗമെന്നായിരുന്നു ഡെപ്യൂട്ടിമേയറുടെ പരാമര്‍ശം. ഇതിനെതിരെ സി.പി.എം അംഗവും, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ അഡ്വ.എം.പി. ശ്രീനിവാസന് രംഗത്തെത്തി. കൗണ്‍സില്‍ യോഗം ചേര്‍ന്ന് തീരുമാനമെടുത്താലും മൂന്നുമാസത്തിനകം അതു ഭേദഗതി ചെയ്യാമെന്ന വ്യവസ്ഥയുണ്ടെന്ന ഡെപ്യൂട്ടിമേയറുടെ നിലപാട് തെറ്റാണെന്നും ശ്രീനിവാസന് തുറന്നടിച്ചു.
തിങ്കളാഴ്ച വിളിച്ചു ചേര്‍ത്തിരുന്ന കൗണ്‍സില്‍യോഗത്തില്‍ അജന്‍ഡ ഒന്നുമുണ്ടായിരുന്നില്ല. മുനിസിപ്പല്‍ ആക്ടിലെ ഏഴാംവകുപ്പനുസരിച്ച് പ്രത്യേക കൗണ്‍സില്‍ വിളിക്കുമ്പോള്‍ വ്യക്തമായ അജന്‍ഡ വേണമെന്ന് ശ്രീനിവാസന് വിശദീകരിച്ചു. മൂന്നിലൊന്നു പേര് ആവശ്യപ്പെട്ടാല്‍ പ്രത്യേകകൗണ്‍സില്‍ വിളിക്കണം. കൗണ്‍സിലില്‍ തീരുമാനമെടുത്താല്‍ അതു മാറ്റാന്‍ 48 മണിക്കൂറിനകം വിയോജനക്കുറിപ്പ് നല്‍കണമെന്നാണ് ചട്ടമെന്നും വ്യക്തമാക്കി. അപ്രകാരം നടപടിയുണ്ടായില്ലെങ്കില്‍ മൂന്നുമാസം കഴിഞ്ഞുമാത്രമേ തീരുമാനം പുന:പരിശോധിക്കാന്‍ പാടുളളൂവെന്നും ശ്രീനിവാസന് പറഞ്ഞു. ഇത് ഡെപ്യൂട്ടിമേയറുടെ വിശദീകരണത്തിനു കടകവിരുദ്ധമായ നിലപാടായി. ജനുവരി 20 നു നടന്നയോഗം ബഹളത്തിനിടെ പിരിച്ചുവിടുകയായിരുന്നു. എന്നാല്‍ ആ യോഗത്തിന്റെ 95 അജന്‍ഡകളും അംഗീകരിച്ചുവെന്നാണ് ഡെപ്യൂട്ടിമേയര്‍ നേരത്തെ വ്യക്തമാക്കിയത്. അങ്ങനെയെങ്കില്‍ എങ്ങനെ യോഗം വിളിച്ച് വീണ്ടുംചര്‍ച്ച നടത്താനാകുമെന്നും ശ്രീനിവാസന് ചോദിച്ചു.
വിരുദ്ധനിലപാടു പരസ്യമായി വന്നതോടെ ക്ഷുഭിതനായ ഡെപ്യൂട്ടിമേയര്‍ ശ്രീനിവാസന് വക്കീല്‍ മാത്രമല്ല നിയമം പഠിച്ചതെന്നും നമുക്ക് പുസ്തകമെടുത്ത് നോക്കാമെന്നും പറഞ്ഞ് തിരിച്ചടിച്ചു.
നേരിന്റേയും നെറിവിന്റെയും നിലപാടുളളതിനാല്‍ ഇത്രയും പറയാതിരിക്കാനാവില്ലെന്ന് വ്യക്തമാക്കിയായിരുന്നു ശ്രീനിവാസന് ചര്‍ച്ചയില്‍ പങ്കെടുത്തത്. ഡെപ്യൂട്ടിമേയറുടെ വിശദീകരണങ്ങള്‍ ഖണ്ഡിച്ച ശ്രീനിവാസന് മുമ്പു താന്‍ നല്കിയ വിയോജനകുറിപ്പുകളെ അവഗണിച്ചതും പരാമര്‍ശിച്ചു.
അതിനൊപ്പം പൊതുമരാമത്തു വകുപ്പിനെ നോക്കുകുത്തിയാക്കി ഒതുക്കുന്നുവെന്ന ആക്ഷേപത്തിനുള്ള മറുപടി കൂടിയായിരുന്നു ശ്രീനിവാസന്റെ വാക്കുകള്‍. പ്രതിപക്ഷം ഏറ്റുപിടിച്ചതും ഭരണപക്ഷത്തെ വലച്ചു. ഡെപ്യൂട്ടിമേയര്‍ വര്‍ഗീസ് കണ്ടംകുളത്തി ഏകപക്ഷീയമായാണ് ഭരണം കൊണ്ടുപോകുന്നതെന്ന് സിപിഎമ്മില്‍ തന്നെ വിമര്‍ശനമുണ്ട്. ഇതിനെ സാധൂകരിക്കുന്നതായിരുന്നു ഭരണപക്ഷത്ത് നിന്നു തന്നെയുള്ള ശ്രീനിവാസന്റെ എതിര്‍പ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: