കാശീപുരത്ത് വന്നതിനുശേഷം ശ്രീരാമകൃഷ്ണദേവന് ഒരിക്കല്‍പോലും താമസിച്ചിരന്ന മുകളിലത്തെ നിലയില്‍നിന്ന് താഴേക്ക് ഇറങ്ങുകയോ, ഉദ്യാനത്തില്‍ ഉലാത്തുകയോ ചെയ്തിരുന്നില്ല. അന്ന് അദ്ദേഹത്തിന് ഒട്ടൊരു സ്വസ്ഥത തോന്നി. ഉച്ചതിരിഞ്ഞാല്‍ താഴെ ഉദ്യാനത്തില്‍ ഒന്നു നടക്കണമെന്ന ആശ പ്രകടിപ്പിക്കുകയും ചെയ്തു.
1886 ജനുവരി ഒന്നാം തീയതി, ഉച്ചതിരിഞ്ഞ് മണി മൂന്നടിച്ചു. ചുകന്ന കരയുള്ള മുണ്ടുടുത്ത്, ഉടുപ്പണിഞ്ഞ് ചുവപ്പുകരയുള്ള ഒരു തടിച്ച പുതപ്പുകൊണ്ട് പുതച്ച്, ചെവിമൂടിയോടുകൂടിയ ഒരു തൊപ്പിയും ധരിച്ച്, കാലില്‍ ചെരിപ്പുമായി ലാട്ടുവിനാല് അനുഗതനായി ഗുരുദേവന് മുകളില്‍നിന്നും മെല്ലെ മെല്ലെ താഴെ ഇറങ്ങി. താഴത്തെ നിലയിലുള്ള വിശാലമായ മുറി നോക്കിക്കണ്ട് പടിഞ്ഞാറെ വാതിലില്‍ക്കൂടെ പുറത്തിറങ്ങി ഉദ്യാനത്തിലെ പാതയിലൂടെ നടന്നുനീങ്ങി. ഗുരുദേവന് ഇപ്രകാരം നടക്കുന്നത് കണ്ടുണ്ടായ ആനന്ദത്തോടെ ചില ഗൃഹസ്ഥ ഭക്തന്മാര് അദ്ദേഹത്തിന്റെ പിന്നാലെ കൂടി. രാത്രി മുഴുവനും ഉറക്കമിളച്ചിരുന്നതുകൊണ്ട് നരേന്ദ്രന് മുതലായ യുവാക്കന്മാര് തത്സമയം കെട്ടിടത്തിലെ താഴെയുള്ള ഒരു ചെറു മുറിയില്‍ കിടന്നുറങ്ങുകയായിരുന്നു. ഗൃഹസ്ഥ ഭക്തന്മാര് പിന്നിലായി ഒപ്പംതന്നെ ഉണ്ടായിരുന്നതുകൊണ്ട് ലാട്ടു ഗുരുദേവനൊന്നിച്ച് അധികദൂരം പോയില്ല.
ഗുരുദേവന് ഗിരീശനേയും രാമബാബുവിനെയും കണ്ടു. ഗിരീശനോട് ഗുരുദേവന് പറഞ്ഞു: ”ഹേ ഗിരീശാ, എന്നില്‍ എന്തോന്ന് കണ്ടിട്ടാണ് നീ, എന്നെക്കുറിച്ച് ഞാന്‍ അവതാരമാണെന്നും മറ്റും കണ്ടവരോടൊക്കെ പറഞ്ഞു നടക്കുന്നത്.”
ഗിരീശന്റെ വിശ്വാസത്തിന് ഇളക്കമൊന്നുമുണ്ടായില്ല. ഗുരുദേവന്റെ പാദതലത്തില്‍ മുട്ടുകുത്തി കൈകൂപ്പിക്കൊണ്ട് ഗദ്ഗദകണ്ഠനായി ഗിരീശന് പറഞ്ഞു: ”വ്യാസനും വാല്മീകിയും ആരെക്കുറിച്ച് വര്ണിക്കുവാന് പുറപ്പെട്ട് അന്തം കാണാതെ കുഴങ്ങിയോ അദ്ദേഹത്തെക്കുറിച്ച് കൂടുതലായി എന്തെങ്കിലും പറയുവാന്‍ അടിയനാല്‍ സാധ്യമാണോ?”
ഗിരീശന്റെ ഈ രൂപത്തിലുള്ള അദ്ഭുതകരമായ വിശ്വാസപ്രഖ്യാപനം കേട്ടപ്പോള്‍ ഗുരുദേവന് സമാധിസ്ഥമായി. ഗുരുദേവന്റെ മുഖമണ്ഡലം കണ്ട് ആനന്ദത്താല്‍ ഉച്ചത്തില്‍ ‘ജയ രാമകൃഷ്ണ’ ‘ജയ രാമകൃഷ്ണ’ എന്ന് ഗിരീശന് ആര്ത്തുവിളിക്കുവാനും വീണ്ടും വീണ്ടും ഗുരുദേവന്റെ പാദധൂളി ശിരസിലണിയുവാനും തുടങ്ങി.
ഗുരുദേവനെ നമസ്കരിക്കുവാനും അദ്ദേഹത്തിന്റെ പാദധൂളിയെടുത്ത് ശിരസ്സിലണിയുവാനും ഭക്തന്മാര് തിരക്കു കൂട്ടി. അവരെല്ലാം അങ്ങനെ ചെയ്യവെ ഗുരുകടാക്ഷം കരകവിഞ്ഞൊഴുകി. ശ്രീരാമകൃഷ്ണ ദേവന് അപൂര്‍വമായ ഒരു ഭാവാന്തരം വന്ന് ‘ഞാന്‍ നിങ്ങളോട് കൂടുതലായി എന്ത് പറയാനാ? നിങ്ങള്‍ക്കെല്ലാം ആദ്ധ്യാത്മികമായ ചൈതന്യം ഉണ്ടാകട്ടെ’ എന്ന് ഉരുവിട്ട് എല്ലാവരുടെയും നെഞ്ചത്ത് തൃക്കൈകള്‍ തൊട്ട് അവര്‍ക്കുള്ളിലെ ആത്മീയശക്തിഉണര്ത്തി. അവര്‍ക്കെല്ലാം ഉള്ളത്തില്‍ ആനന്ദനിര്‍വൃതി ഉളവായി. അവര്‍ സ്ഥലവും കാലവും മറന്നു. ഗുരുദേവന്റെ രോഗം മറന്നു. രോഗം മാറി അദ്ദേഹത്തിന് ആരോഗ്യം വീണ്ടു കിട്ടുന്നതുവരെ അദ്ദേഹത്തെ സ്പര്‍ശിക്കുകയില്ല എന്നവര്‍ മുന്‍പു ചെയ്ത പ്രതിജ്ഞയെല്ലാം മറന്നു. പാപികള്‍ക്കും താപികള്ക്കും ഏവര്‍ക്കും ഒരുപോലെ ആശ്രയവും അഭയവുമാണ് അവിടുന്ന് എന്നതില്‍ അവര്‍ സംശയരഹിതരായി.
രാമചന്ദ്രദത്തന് മുതലായ ചില ഭക്തന്മാര് അന്നുണ്ടായ സംഭവത്തെ ‘കല്‍പ്പതരു’ എന്ന് വിശേഷിപ്പിച്ചു. കല്‍പ്പതരു പ്രാര്ത്ഥിച്ചതെന്തും കൊടുക്കും എന്നാണല്ലോ കേള്‍വി.
ഈ അദ്ഭുതം നടന്ന സമയത്ത് ഗിരീശന്, അതുലന്‍, രാമന്, നവഗോപാലന്, ഹരമോഹനന്, വൈകുണ്ഠന്‍, കിശോരി, ഹാരാണന്, രാമലാലന്, അക്ഷയന് തുടങ്ങിയവരെല്ലാം അവിടെയുണ്ടായിരുന്നു. എന്നാല്‍ പിന്നീട് സന്യാസിമാരായ ഭക്തന്മാര് ആരുംതന്നെ തത്സമയം അവിടെ ഉണ്ടായിരുന്നില്ലെന്നതും തികച്ചും ആശ്ചര്യം തന്നെയാണ്.
ശ്രീരാമകൃഷ്ണദേവന്റെ കൃപയുടെ സ്മരണയ്ക്കായി ‘കല്‍പ്പതരു’ എന്ന പേരില്‍ കൊല്ലംതോറും ആ ദിവസം കാശിപ്പൂരില്‍ ഒരു മഹോത്സവമായി ആഘോഷിച്ചുവരുന്നു.
കാഷായവസ്ത്രങ്ങളും രുദ്രാക്ഷമാലകളും സന്യാസിമാര്‍ക്ക് നല്‍കണം-അതിനായി ഒരു ആരാധകന് ഒരുക്കങ്ങള്‍ ചെയ്തു. ആ സന്ദര്‍ഭത്തില്‍ ശ്രീരാമകൃഷ്ണന് തന്റെ ശിഷ്യന്മാരെ ചൂണ്ടിക്കാട്ടി പറഞ്ഞു: ‘ഇവരെക്കാള്‍ നല്ല സന്യാസിമാരെ മറ്റൊരിടത്തും കാണാന്‍ കിട്ടുകയില്ല. കാഷായ വസ്ത്രങ്ങളും രുദ്രാക്ഷമാലകളും ഇവര്‍ക്ക് കൊടുക്കൂ. ആരാധകന് ഒരുക്കിയതെല്ലാം ശ്രീരാമകൃഷ്ണന്റെ മുന്പില് വച്ചു. അദ്ദേഹം അവയെല്ലാം യുവാക്കന്മാരായ ശിഷ്യന്മാര്ക്ക് വിതരണം ചെയ്തു. അവരാണല്ലൊ ഇനിയുള്ള കാലത്ത് തന്റെ സന്ദേശങ്ങള്‍ ലോകമെമ്പാടും പരത്താന്‍ പോകുന്നവര്‍!
മറ്റാരും മുറിയിലില്ലാത്ത ഒരു അപൂര്‍വസന്ദര്‍ഭം. അപ്പോള്‍ ശ്രീരാമകൃഷ്ണന് നരേന്ദ്രനാഥനെ അരികിലേക്ക് വിളിച്ചു. പ്രിയശിഷ്യനെ തൊട്ടുമുന്പില് ഇരുത്തി. കണ്ണെടുക്കാതെ നോക്കി സമാധിയില്‍ ലയിച്ചു. നരേന്ദ്രനാഥന്‍ ഒരു ഞെട്ടലുണ്ടായി. എന്താണിത്? തന്റെ ശരീരത്തില്‍ വൈദ്യുതി കടക്കുന്നുവോ? പിന്നൊന്നും നരേന്ദ്രനാഥന്‍ ഓര്‍മയില്ല. ഓര്മ വന്നപ്പോള്‍ കണ്ടത് കണ്ണുനീര് പൊഴിക്കുന്ന ഗുരുവിനെയാണ്. അതെന്തിന് എന്നു ചോദിച്ചപ്പോള്‍ ശ്രീരാമകൃഷ്ണന് പറഞ്ഞു: ‘ഇന്നിതാ ഞാന്‍ എനിക്കുള്ള സര്‍വസ്വവും നിനക്കു തന്നിരിക്കുന്നു. ഞാന്‍ ഭിക്ഷാംദേഹിയാവുകയും ചെയ്തിരിക്കുന്നു. ഈ ശക്തികൊണ്ട് നീ ലോകത്തിന് വളരെയധികം നന്മകള് ചെയ്യും. അതിനുശേഷമേ നീ പൂര്‍വസ്ഥാനത്തേയ്ക്ക് മടങ്ങിപ്പോവുകയുള്ളൂ.
ഗുരുദേവന് ശുശ്രൂഷകള്‍ ചെയ്തു കഴിഞ്ഞതിനുശേഷമുള്ള സമയം യുവാക്കന്മാരായ ഭക്തന്മാരെല്ലാവരും ധ്യാനം, ഭജനം, പഠനം മുതലായവയില്‍ ഏര്‍പ്പെട്ട്, ഒരു നിമിഷം പോലും വൃഥാവിലാക്കാതെ അക്കാലം യഥാവിധി വിനിയോഗിച്ചു. ഗുരുദേവന്റെ ശുദ്ധവും നിസ്വാര്‍ത്ഥവുമായ വാത്സല്യത്തിന്റെ പ്രബലമായ ആകര്‍ഷണം ഒരു വശത്ത്. മറുവശത്ത് നരേന്ദ്രന്റെ അപൂര്‍വമായ സഖ്യഭാവവും ഉത്കൃഷ്ടമായ സംസര്‍ഗ്ഗവും. ഇവ രണ്ടും സമന്വയിപ്പിച്ച് ഒരേസമയം മധുരവും ദൃഢവുമായ കെട്ടുപാടില്‍ അവര്‍ ഒന്നിച്ചു.
ശ്രീരാമകൃഷ്ണദേവന്റെ ദേഹത്യാഗം വരെ അവരെല്ലാം സേവാവ്രതം അനുഷ്ഠിക്കുകയായിരുന്നു. സംസാരത്യാഗത്തോടുകൂടിയ ഈ വ്രതനിഷ്ഠ അവരെയെല്ലാം പില്ക്കാലത്ത് അസാമാന്യരായ കര്മ്മകുശലരാക്കിത്തീര്ത്തു.
ശ്രീരാമകൃഷ്ണദേവന്റെ ജീവചരിത്രത്തിന് മഹാത്മാഗാന്ധി ഒരു മുഖവുര 1924 നവംബര്‍ 12 ന് എഴുതുകയുണ്ടായി. അത് ഇപ്രകാരമാണ്. ‘രാമകൃഷ്ണപരമഹംസന്റെ ജീവിതകഥ, മതം പ്രയോഗത്തില്‍ വരുന്നതിന്റെ കഥയാണ്. അദ്ദേഹത്തിന്റെ ജീവിതം നമ്മെ ദൈവത്തെ മുഖത്തോടുമുഖം കാണുവാന്‍ സഹായിക്കുന്നു. ദൈവം മാത്രമാണ് സത്യം, മറ്റെല്ലാം മിഥ്യയാണ്. ആ ജീവിതകഥ വായിക്കുന്നവര്‍ക്ക് ആ വിശ്വാസം ഉണ്ടാകാതിരിക്കുവാന്‍ നിര്‍വാഹമില്ല. ദൈവികതയുടെ ജീവിക്കുന്ന മൂര്‍ത്തീകരണമായിരുന്നു ശ്രീരാമകൃഷ്ണന്. അദ്ദേഹത്തിന്റെ വചനങ്ങള്‍ വെറുമൊരു പണ്ഡിതന്റെ വകയല്ല, മറിച്ച് അവ ജീവിതമാകുന്ന ഗ്രന്ഥത്തിന്റെ താളുകളാകുന്നു. അവ അദ്ദേഹത്തിന്റെ അനുഭവങ്ങളുടെ പ്രകാശനങ്ങളുമാകുന്നു. അവ വായനക്കാരില്‍ ചെറുത്തുനില്‍ക്കാനാവാത്ത ഒരു ധാരണ ഉളവാക്കുന്നു.
അവിശ്വാസത്തിന്റേതായ ഈ യുഗത്തില്‍ ദീപ്തമായ വിശ്വാസത്തിന്റെ ഉദാഹരണമായി ശ്രീരാമകൃഷ്ണന് ജീവിക്കുന്നു. ആത്മീയമായ വെളിച്ചം കിട്ടാത്ത ആയിരമായിരം പുരുഷന്മാര്, സ്ത്രീകള്‍ അവര്‍ക്ക് ആ വിശ്വാസം സാന്ത്വനം അരുളുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: