2014 ന് മുമ്പും പിമ്പുമുള്ള ഭാരതത്തിലെ സമ്പദ്ഘടനയെയും തൊഴില്‍ മേഖലയെയും ബിഎംഎസ് എങ്ങനെ വിലയിരുത്തുന്നു?
2014 ന് മുമ്പും പിമ്പുമുള്ള രാജ്യത്തെ സമ്പദ്ഘടനയില്‍ അജഗജാന്തരമുണ്ട്. ബിഎസ്എന്‍എല്ലിന്റെ കാര്യം മാത്രം എടുക്കാം. 2014 ല്‍ യുപിഎ സര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍ ബിഎസ്എന്‍എല്‍ 10,000 കോടിരൂപയുടെ നഷ്ടത്തിലാണ്. 2016 ല്‍ മെല്ലെ ലാഭത്തിലേക്ക് വന്നുകൊണ്ടിരിക്കുന്നു. ടെലികോം മേഖലയില്‍ തികച്ചും അനാരോഗ്യകരമായ മത്സരങ്ങളാണ് നടക്കുന്നത്. ഇത് ബിഎസ്എന്‍എല്ലിനെ തകര്‍ക്കാനുള്ള ആഗോള ഗൂഢാലോചനയുടെ ഭാഗമാണെന്ന് ബിഎംഎസ് കരുതുന്നു.
രാജ്യത്തെ തൊഴില്‍മേഖല അടക്കം വലിയ വെല്ലുവിളി നേരിടുന്നുണ്ടെന്നത് ശരിയാണ്. ആഗോള തൊഴില്‍മേഖലയിലുണ്ടാകുന്ന മാറ്റം നമ്മെയും സ്വാധീനിക്കുന്നുണ്ട്. ജീവനക്കാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതും മറ്റും എതിര്‍ക്കപ്പെടേണ്ടതാണ്. ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ട് തുക വിപണിയില്‍ നിക്ഷേപിക്കുന്നതിലും മറ്റും ബിഎംഎസ് സ്വീകരിച്ച എതിര് നിലപാട് കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാക്കുന്നു.
പൊതുമേഖലാ സ്ഥാപനങ്ങളുടെ നിലനില്‍പ്പ് ?
പൊതുമേഖലാ സ്ഥാപനങ്ങള്‍ നമ്മുടെ സമ്പദ് ഘടനയുടെ നട്ടെല്ലാണ്. ആഗോള സാമ്പത്തികമാന്ദ്യം രൂക്ഷമായപ്പോഴും ഭാരതം പിടിച്ചുനിന്നത് പൊതുമേഖലാ സ്ഥാപനങ്ങളും ദേശസാത്കൃത ബാങ്കുകളും ഉള്ളതിനാലാണ്. മാര്‍ക്കറ്റ് നല്ലതാണെങ്കില്‍ സാമ്പത്തികരംഗം മികച്ചതാണെന്ന വിലയിരുത്തല്‍ തെറ്റാണ്. ഏതു സാധനവും വാങ്ങാന്‍ ആളുകൂടുതല്‍ വേണമെന്ന മുതലാളിത്ത ചിന്താഗതിയാണ് ഇതിന് കാരണം. ആഗോളീകരണം രാജ്യങ്ങളുടെ അതിര്‍ത്തികള്‍ ഇല്ലാതാക്കി വിപണി മുഴുവനായും തുറന്നിട്ടു. എന്നാല്‍ ഐശ്വര്യദേവതയായ ലക്ഷ്മി ചഞ്ചലയാണ്. ഒരിടത്തുമാത്രം സ്ഥിരമായി നില്‍ക്കില്ലെന്ന തിരിച്ചറിവ് ഉണ്ടാകണം. അവിടെയാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രസക്തി. എന്തു ചെയ്തും ലാഭം ഉണ്ടാക്കണമെന്ന ചിന്താഗതിക്ക് പകരം മികച്ച ഉത്പന്നവും മികച്ച സേവനവുമാണ് അവ മുന്നോട്ടുവയ്ക്കുന്നത്. എന്തും ആവശ്യത്തിന് ഉത്പാദിപ്പിക്കുമ്പോഴാണ് മൂല്യവത്താകുന്നത്.
മാറിയ രാഷ്ട്രീയ സാഹചര്യങ്ങളില്‍ ബിഎംഎസിന്റെ നിലപാട് ?
രാഷ്ട്രീയ സാഹചര്യം മാറിയതുകൊണ്ടോ ഭരണം മാറിയതുകൊണ്ടോ നിലപാടുകളില്‍ ബിഎംഎസ് മാറ്റം വരുത്തില്ല. രാജ്യത്തെ ഒട്ടുമിക്ക തൊഴിലാളിസംഘടനകളും ഏതെങ്കിലുമൊരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ കീഴിലാണ്. ബിഎംഎസിന് ആ ഗതികേടില്ല. അതിനാലാണ് കേന്ദ്രബജറ്റിനെ സ്വതന്ത്രമായി വിലയിരുത്താനും തെറ്റെന്ന് തോന്നുന്നതിനെ വിമര്‍ശിക്കാനും ബിഎംഎസിന് കഴിയുന്നത്. മറ്റൊരു സംഘടനയും ഏറ്റെടുക്കാത്ത പ്രശ്നങ്ങള്‍ ബിഎംഎസ് ഏറ്റെടുക്കാന്‍ ധൈര്യപ്പെടുന്നതും അതിനാലാണ്. അത് തെളിയിച്ചു കഴിഞ്ഞതുമാണ്.
വ്യവസായവത്കരണവും കൃഷിയും താരതമ്യം ചെയ്യുമ്പോള്‍ ?
ലോകത്ത് വ്യവസായവത്കരണം അതിന്റെ നാലാംതലമുറയിലേക്ക് കടന്നിരിക്കുകയാണ്. ആവശ്യത്തിനും അനാവശ്യത്തിനും മനുഷ്യന് യന്ത്രോപയോഗം തേടുന്നു. ഇത് രൂക്ഷമായ തൊഴിലില്ലായ്മയ്ക്ക് കാരണമാകും. സാങ്കേതികവിദ്യക്കും അതിന്റെ പ്രയോഗവത്കരണത്തിനും ബിഎംഎസ് എതിരല്ല.
എന്നാല്‍ അവ എവിടെ, എങ്ങനെ പ്രയോജനപ്പെടുത്തണമെന്നതില്‍ മനുഷ്യന് വിവേചനബുദ്ധി പ്രകടിപ്പിക്കണം. കമ്പ്യൂട്ടര്‍ രംഗത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കടന്നുവരികയാണ്. ഇത് മനുഷ്യസമൂഹത്തിന് ഹാനികരമാകാത്ത രീതിയില്‍ ഉപയോഗിക്കുകയാണ് വേണ്ടത്. വ്യവസായവത്കരണം നിരന്തര പരിണാമത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ തൊഴില്‍സുരക്ഷ ഉറപ്പുവരുത്തി മാത്രമേ മുന്നോട്ടുപോകാവൂ എന്നാണ് ബിഎംഎസ് നിലപാട്.
കാര്‍ഷിക രാജ്യമായ ഭാരതം കൃഷിയെ അടിസ്ഥാനമാക്കിയുള്ള വ്യവസായങ്ങളാണ് തുടര്‍ന്നിരുന്നത്. ഇന്നും അങ്ങനെ തന്നെ. മാറിയ ആഗോള സാഹചര്യങ്ങളില്‍ കൃഷിക്ക് പ്രാധാന്യം നല്കി മാത്രമേ നാം വികസനപുരോഗതി ലക്ഷ്യമിടാവൂ. 100 സ്മാര്‍ട്ട് സിറ്റികള്‍ വിഭാവനം ചെയ്യുമ്പോള്‍ 100 മാതൃകാ ഗ്രാമങ്ങളും വിഭാവനം ചെയ്യണം. എങ്കില്‍ മാത്രമേ നഗരവത്കരണത്തിന്റെ കെടുതികളില്‍ നിന്ന് നമുക്ക് രക്ഷപ്പെടാനാകൂ.
നോട്ടു പിന്‍വലിക്കല്‍ ?
നോട്ടു പിന്‍വലിക്കലിനെ വിലയിരുത്തി അഭിപ്രായം പറയാറായിട്ടില്ല. ഇപ്പോള്‍ എന്തു പറഞ്ഞാലും അത് ഭാവിയില്‍ തിരുത്തി പറയേണ്ടി വരും. എന്തായാലും നല്ല ലക്ഷ്യത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ 1000, 500 രൂപാ നോട്ടുകള്‍ പിന്‍വലിച്ചത്. സാധാരണക്കാരും പാവപ്പെട്ടവരും കര്‍ഷകരും ചെറുകിട വ്യവസായികളും അതിനെ സര്‍വാത്മനാ സ്വാഗതം ചെയ്തു. ഒളിച്ചുവച്ചിരിക്കുന്ന പണം എത്രയുണ്ടെന്ന് കൃത്യമായി നിര്‍ണയിക്കാന്‍ ഇതിലൂടെ സാധിക്കും. അതിനാല്‍ തന്നെ ബഹുഭൂരിപക്ഷം വരുന്ന ജനതയുടെ പിന്തുണ മോദി സര്‍ക്കാരിന് ലഭിച്ചു. ബിഎംഎസ് മുന്നോട്ടുവയ്ക്കുന്ന സമ്പദ് വിനിമയ-വിതരണ നിലപാടിന് അനുസൃതമാണ് മോദി സര്‍ക്കാരിന്റെ ഈ നടപടിയും. എന്തായാലും ഇത് അപകടത്തിന് വഴിവയ്ക്കില്ല.
മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനം ?
ഇരുട്ടിവെളുക്കുമ്പോഴേക്കും ആര്‍ക്കും ഒന്നും ശരിയാക്കിയെടുക്കാന്‍ കഴിയില്ലെന്നാണ് ബിഎംഎസ് കരുതുന്നത്. കാര്യങ്ങള്‍ പതുക്കെ പതുക്കെ മാത്രമേ മാറ്റിയെടുക്കാനാകൂ. നല്ല വേഗത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിനെ പെട്ടെന്ന് വഴി തിരിച്ചുവിടാനാകില്ല. വേഗം കുറച്ച് പതുക്കെ മാത്രമേ അത് ചെയ്യാനാകൂ. രാജ്യത്തെ ഉദ്യോഗസ്ഥവൃന്ദം, ബുദ്ധിജീവികള്‍, സാധാരണതൊഴിലാളികള്‍ തുടങ്ങി എല്ലാ മേഖലയിലും സമഗ്രമായ പരിവര്‍ത്തനം ഉണ്ടാകേണ്ടതുണ്ട്. അതിനാല്‍ പതുക്കെ ഉറച്ച കാല്‍വയ്പ്പുകളോടെ സര്‍ക്കാര്‍ മുന്നോട്ടുപോയാല്‍ മതി. മോദി സര്‍ക്കാര്‍ വിജയിക്കുമെന്നു തന്നെയാണ് ബിഎംഎസ് പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: