‘ദൈവത്തിന്റെ സ്വന്തം നാട്’ എന്നത് കേരളത്തിന്റെ ഔദ്യോഗിക അവകാശവാദമാണ്. സസ്യശ്യാമള കോമളമായ ഭൂപ്രദേശവും വിദ്യാസമ്പന്നരായ മനുഷ്യരും ഉന്നതപാരമ്പര്യമുള്ള സംസ്കാരവും ഒത്തിണങ്ങിയ കേരളം ദൈവത്തിന്റെ സ്വന്തം നാടാകാന്‍ എന്തുകൊണ്ടും യോഗ്യയാണ്. എന്നാല്‍ അരനൂറ്റാണ്ടായി കേരളം മാറിമാറി ഭരിച്ച മുന്നണികള്‍ അര്‍ഹമായ വിശേഷണത്തിനപ്പുറം വിപരീതമായ ആക്ഷേപങ്ങള്‍ക്കാണ് അവകാശിയായിരിക്കുന്നത്.
വിവിധതരം മാഫിയകളുടെയും മയക്കുമരുന്നിന്റെയും താവളമായി കേരളം മാറി. അതിന്റെ ഫലമായി കൊല്ലും കൊലയും കൊള്ളയും പതിവായി. സ്ത്രീ സുരക്ഷയാണെങ്കില്‍ ഊഹിക്കാന്‍പോലും പറ്റാത്ത അപകടാവസ്ഥയിലായി. കുറ്റവാവാളികളെ കല്‍തുറുങ്കിലടയ്ക്കുന്നതിനു പകരം താരാട്ടുപാടി താലോലിക്കുന്ന സ്ഥിതിയിലെത്തി. രാഷ്ട്രീയ നേതൃത്വം ക്വട്ടേഷന്‍ സംഘങ്ങളും കൂട്ടുകച്ചവടം നടത്തുന്ന സാഹചര്യത്തിലെത്തി. കള്ളവുമില്ല, ചതിയുമില്ല, എള്ളോളമില്ല പൊളിവചനം എന്നൊക്കെ പാടിനടന്ന കേരളീയര്‍ക്ക് അതൊക്കെ പക്ഷേ പഴങ്കഥയായി. അഞ്ചുവയസ്സുപോലും തികയാത്ത കുഞ്ഞുങ്ങളും എണ്‍പത് കഴിഞ്ഞ അമ്മൂമ്മമാര്‍ക്കുപോലും ധൈര്യപൂര്‍വ്വം ഉറങ്ങാനോ പുറത്തിറങ്ങാനോ പറ്റാത്ത ചുറ്റുപാടില്‍ കേരളം എത്തിയെന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്തകളാണ് അനുദിനം നമ്മള് കേള്‍ക്കുന്നത്. ഇടതുമുന്നണി ഭൂരിപക്ഷം നേടുകയും പിണറായി വിജയന് മുഖ്യമന്ത്രിയാവുകയും ചെയ്തതോടെ ഭയനാകമായ രീതിയിലാണ് കുറ്റകൃത്യങ്ങള്‍ പെരുകിയത്. കുറ്റവാളികളുടെ സ്വന്തം നാടായി കേരളം മാറിക്കൊണ്ടിരിക്കുന്നു.
എട്ടു മാസത്തിനിടെ സംസ്ഥാനത്ത് 1.75 ലക്ഷം ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ആരെയും ഞെട്ടിപ്പിക്കുന്നതാണ്. മുമ്പൊരു സര്‍ക്കാരിന്റെ കാലത്തും കുറ്റകൃത്യങ്ങളുടെ പെരുപ്പം ഇത്രത്തോളം ഉണ്ടായിരുന്നില്ല. മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍പോലും സ്ത്രീകള്‍ക്ക് രക്ഷയില്ലാത്തസ്ഥിതി ഏറെ ചര്‍ച്ചചെയ്തതാണ്. യുഡിഎഫ് സര്‍ക്കാര്‍ ഭരണത്തിലിരിക്കെ ഇതേ കാലയളവില്‍ ഉണ്ടായതിനേക്കാള്‍ 61,000 ക്രിമിനല്‍ കേസുകള്‍ കൂടുതല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടുവെന്നും ആഭ്യന്തരവകുപ്പിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ടെന്നാണ് കേള്‍ക്കുന്നത്. എട്ടുമാസത്തിനിടെ സംസ്ഥാനത്ത് പതിനെട്ട് രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നു എന്നത് ആരെയും ആത്ഭുതപ്പെടുത്തുന്നതാണ്.
മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്കാരാണ് എല്ലാ കേസുകളിലും പ്രതികളും വാദികളുമെന്നതോര്‍ക്കണം. പീഡനക്കേസുകള്‍ 1100 എണ്ണമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതില്‍ 630 കേസുകളിലും ഇരകള്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളാണ്. സ്ത്രീപീഡനത്തില്‍ മാത്രം 330 കേസുകള്‍ വര്‍ദ്ധിച്ചു. സദാചാര ഗുണ്ടകളുടെ ആക്രമണങ്ങള്‍ വര്‍ധിക്കുന്നു. സ്ത്രീസുരക്ഷ ലക്ഷ്യമിട്ടു സര്‍ക്കാര്‍ ആവിഷ്കരിച്ച ഓപ്പറേഷന് കാവലാള്‍, പിങ്ക് പോലീസ് പദ്ധതികളൊന്നും ഗുണം ചെയ്തില്ല. നിയമസഭാ സമ്മേളനത്തോടനുബന്ധിച്ച് ആഭ്യന്തരവകുപ്പിന്റെ നിര്‍ദദേശപ്രകാരമാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. കുറ്റകൃത്യങ്ങളിലെ പ്രതികളുടെ പട്ടിക പരിശോധിച്ചാലും ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ കാണാനാകും. സിപിഎം അണികളാണ് രാഷ്ട്രീയ അക്രമങ്ങള്‍ക്കു മുന്‍കൈ എടുത്തിട്ടുള്ളത്.
പോലീസ് സ്റ്റേഷന് കയറി ആക്രോശങ്ങളും പ്രതികളെ മോചിപ്പിക്കലുമെല്ലാം നിരവധിയായി ഇതിനകം ഉണ്ടായി. ഇത് അവസാനിപ്പിക്കാന്‍ ഭരണ നേതൃത്വമുള്ള കക്ഷിക്ക് താല്പര്യമില്ല. മുഖ്യമന്ത്രിയാകട്ടെ അക്രമികള്‍ക്ക് ആവേശം നല്കുന്ന പ്രസ്താവനകളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. മൈതാന പ്രസംഗങ്ങളില്‍ മാത്രമല്ല, നിയമസഭാവേദിപോലും അതിനായി ദുരുപയോഗം ചെയ്യുന്നു. തിങ്കളാഴ്ച നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ പ്രസ്താവന ഒടുവിലത്തെ ഉദാഹരണമാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരെ സിപിഎം ആക്രമിച്ച സംഭവങ്ങളാണ്.
ഈ പ്രസ്ഥാനത്തെ ഇല്ലാതാക്കാന്‍ നിഷ്പ്രയാസം സാധിക്കുമെന്ന രീതിയിലാണു മുഖ്യമന്ത്രിയുടെ പ്രസ്താവന. ‘രണ്ടുകാലുമില്ലാത്തവന്‍ തൊഴിക്കുമെന്നു’ പറയുംപോലുള്ള ഭീഷണിയാണ് ആര്‍എസ്എസുകാരില്‍ നിന്ന് ഉണ്ടാകുന്നതത്രെ. ആര്‍എസ്എസ് ആരെയും ഭീഷണിപ്പെടുത്തുന്നില്ല. ആര്‍എസ്എസ് ഇപ്പോള്‍ സിപിഎമ്മിനു ഭീഷണിയാകുന്നുണ്ടെങ്കില്‍ അത് ആര്‍എസ്എസിന്റെ കുഴപ്പം കൊണ്ടല്ല. നവതി കഴിഞ്ഞ കമ്മ്യൂണിസ്റ്റുപാര്‍ട്ടി ഇന്ന് വെന്റിലേറ്ററിലാണു കിടക്കുന്നത്. ഈ അവസ്ഥയില്‍ ഭയപ്പെടുന്നതില്‍ അത്ഭുതമില്ല.
ആര്‍എസ്എസിനെ തോല്‍പ്പിക്കാന്‍ എല്ലാവരും ഒറ്റക്കെട്ടാകണമെന്നാണ് സിപിഎം പറയുന്നത്. ഒറ്റക്കെട്ടായാലും ഒറ്റക്കുവന്നാലും ആര്‍എസ്എസിനെ ആശയപരമായി നേരിട്ട് ഇല്ലാതാക്കാന്‍ കമ്മ്യൂണിസ്റ്റുകാര്‍ക്കോ സഹയാത്രികര്‍ക്കോ കഴിയില്ലെന്ന് പലവട്ടം തെളിഞ്ഞതാണ്. കേരളം ഭരിക്കുന്ന കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും കേരളത്തെ ചെകുത്താന്റെ സ്വന്തം നാടാക്കിമാറ്റിയിരിക്കുകയാണ്. അത് ദൈവത്തിന്റെ സ്വന്തം നാടാക്കാന്‍ ആര്‍എസ്എസിനെ വിളിക്കുന്ന കാലം വിദൂരത്തല്ലെന്നു പിണറായി വിജയന് തിരിച്ചറിയുക തന്നെ ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: