‘ടി.കെ. രാധാകൃഷ്ണന്
ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ വരാന്തയില്‍ മാലിന്യനിക്ഷേപം. റേഡിയോതെറാപ്പി വിഭാഗത്തിന്റെ മുമ്പിലുള്ള ഇടനാഴിയിലാണ് പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ ജൈവമാലിന്യങ്ങള്‍ ദുര്‍ഗ്ഗന്ധം പരത്തുന്നത്.
ഒഴിഞ്ഞ ബയന്റ് കൂടുകളും മറ്റ് ഉപയോഗശൂന്യമായ വസ്തുക്കളും നിക്ഷേപിച്ചിരിക്കുന്നതും ഇവിടെയാണ്. ഇതുമൂലം രോഗികളും കൂട്ടിരിപ്പുകാരും ഏറെ ബുദ്ധിമുട്ടുന്നു. മാനസിക രോഗികളെ ചികിത്സിക്കുന്ന നാലാംവാര്‍ഡും സമീപമുള്ള ഭക്ഷണശാലയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് ഈ ഇടനാഴി.
പലയിടത്തും കോണ്‍ക്രീറ്റ് പൊട്ടിപ്പൊളിഞ്ഞ് ഈ കെട്ടിടം അപകടഭീതിയിലാണ്. വാര്ക്കയില്നിന്നും സമിന്റ് ഇളകിമാറി തുരുമ്പിച്ച വാര്‍ക്കക്കമ്പികള്‍ തെളിഞ്ഞുനില്ക്കുകയാണ്. ഉദ്ദേശം 30വര്‍ഷങ്ങള്‍ മാത്രമാണ് ഈ കെട്ടിടത്തിന്റെ കാലപ്പഴക്കം. നിര്‍മ്മാണത്തിലെ അപാകതയാണ് കെട്ടിടം തകരാന്‍ ഇടയായതെന്നാണ് ആക്ഷേപം. എപ്പോള്‍ വേണമെങ്കിലും നിലംപൊത്താവുന്ന അവസ്ഥയിലുള്ള ഈ കെട്ടിടത്തിലാണ് രോഗികളെ കിടത്തി ചികിത്സിക്കുന്ന പ്രധാന വാര്‍ഡുകള്‍ പലതും. കെട്ടിടത്തിന്റെ മുകളില്‍ കെട്ടിക്കിടക്കുന്ന മാലിന്യവും ഭീഷണിയാവുന്നുണ്ട്.
പൊതുമരാമത്ത് പരിശോധനാവിഭാഗം സ്ഥലത്തെത്തി കെട്ടിടത്തിന്റെ ബലക്ഷയം വിലയിരുത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ കെട്ടിടം പൊളിച്ചുമാറ്റി പുതിയതായി നിര്‍മ്മിക്കണമെന്നും അഭിപ്രായപ്പെട്ടിരുന്നു.
മാനസിക രോഗികളെ കിടത്തി ചികിത്സിക്കുന്ന നാലാം വാര്‍ഡിന്റെ പരിസരം മുഴുവന്‍ കാടുകയറി കിടക്കുകയാണ്.
ഉപയോഗശൂന്യമായ ആശുപത്രി ഉപകരണങ്ങള്‍ നിക്ഷേപിച്ചിരിക്കുന്നത് ഈ കാട്ടിലാണ്. ഇഴജന്തുക്കളുടെ വിഹാര കേന്ദ്രമാണിവിടം. രാത്രികാലങ്ങളില്‍ ഭയപ്പാടോടെയാണ് രോഗികളും കൂട്ടിരിപ്പുകാരും ഇവിടെ കഴിയുന്നത്. ആശുപത്രി വികസന സമിതിയുടെ ഒരു പ്രവര്‍ത്തനങ്ങളും ഈ ഭാഗത്ത് നടക്കുന്നില്ല. ശരിയായി പരിസരം വൃത്തിയാക്കുവാനും ആരും ശ്രദ്ധിക്കുന്നില്ലെന്നും പരാതി ഉയരുന്നു. രോഗമില്ലാത്തവരെ രോഗികളാക്കിമാറ്റുന്ന പരിസരവും ശുചീകരണ മില്ലാത്തതാണ് ഇവിടുത്തെ പ്രശ്നം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: