തിരുവനന്തപുരം: കൊച്ചിയില്‍ യുവനടി ആക്രമിച്ച സംഭവത്തില്‍ മുഖ്യമന്ത്രിയുടെ വിവാദപ്രസ്താവനയും നിലപാടും നിയമസഭയെ പ്രക്ഷുബ്ധമാക്കി. ചോദ്യോത്തരവേളയും ഗവര്‍ണര്‍ നടത്തിയ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദി പ്രമേയ ചര്‍ച്ചയും പ്രതിപക്ഷം ബഹിഷ്കരിച്ചു. ചോദ്യോത്തരവേളയിലും പിന്നീട് ശൂന്യവേളയിലും വിഷയം ഉന്നയിച്ച പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി ബഹളം വച്ചു. സഭാ നടപടികള്‍ നിര്‍ത്തി സ്പീക്കര്‍ ഇരുപക്ഷവുമായി ചേമ്പറില്‍ ചര്‍ച്ച നടത്തിയെങ്കിലും നടപടികള്‍ സുഗമമായി മുന്നോട്ട് കൊണ്ടുപോകാന്‍ കഴിഞ്ഞില്ല.
ചോദ്യോത്തരവേള തുടങ്ങിയപ്പോള്‍ തന്നെ സ്ത്രീകള്‍ക്ക് സുരക്ഷയില്ലെന്ന് എഴുതിയ ബാനറുകള്‍ പ്രതിപക്ഷം ഉയര്‍ത്തിക്കാട്ടി. സംസ്ഥാനത്തെ ക്രമസമാധാന തകര്‍ച്ച ചോദ്യോത്തരവേള നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് ഈ ആവശ്യം നിരസിച്ചു. ശൂന്യവേളയില്‍ വിഷയം ഉന്നയിക്കാമെന്ന് സ്പീക്കര്‍ പറഞ്ഞു. എന്നാല്‍, പ്രതിപക്ഷാംഗങ്ങള്‍ സ്പീക്കറിന്റെ ഡയസിനു മുന്നിലിറങ്ങി ബാനറുയര്‍ത്തി ബഹളം വച്ചു. സഭാ നടപടികള്‍ പാലിക്കാതെയുള്ള പ്രതിപക്ഷത്തിന്റെ പെരുമാറ്റം ശരിയല്ലെന്നും ചോദ്യോത്തരവുമായി ബന്ധമില്ലാത്ത കാര്യങ്ങള്‍ പ്രതിപക്ഷ േനതാവിന് സംസാരിക്കാനാകില്ലെന്നും സ്പീക്കര്‍ അറിയിച്ചതോടെ പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്കരിച്ചു.
ശൂന്യവേളയില്‍ നടി അക്രമിക്കപ്പെട്ട സംഭവം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്കിയ അടിയന്തരപ്രമേയ നോട്ടീസ് പരിഗണിച്ചു. മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് അടിയന്തരപ്രമേയ നോട്ടീസിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങിയത്. അതിക്രമത്തിന് ഇരയായ യുവതിയെ അവഹേളിക്കുകയും പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രി പരസ്യമായി മാപ്പു പറയണമെന്ന് അടിയന്തരപ്രമേയ നോട്ടീസ് അവതരിപ്പിച്ച പി.ടി. തോമസ് ആവശ്യപ്പെട്ടു. അന്വേഷണം തീരും മുന്‍പ് ഗൂഢാലോചനയില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി കേസിന് തീര്‍പ്പ് കല്പ്പിക്കുകയായിരുന്നുവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: