കടയ്ക്കല്‍ (കൊല്ലം): ഭരണത്തണലില്‍ സിപിഎം രാക്ഷസനൃത്തമാടുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. സിപിഎം കൊലപ്പെടുത്തിയ ബിജെപി നേതാവ് രവീന്ദ്രനാഥിന് ആദരാജ്ഞലി അര്‍പ്പിച്ച് കടയ്ക്കലില്‍ നടന്ന പ്രതിഷേധകൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു കുമ്മനം.
വിഷം കലര്‍ന്ന മദ്യം കൊടുത്തു ദളിത് വിദ്യാര്‍ത്ഥിയെ കൊല്ലാന്‍ ശ്രമിച്ചു. പട്ടികജാതി നേതാവ് ഡോ.പി.പി. വാവയുടെ കണ്ണിനു നേരെ ഗ്രനേഡ് എറിഞ്ഞു കൊല്ലാനും നോക്കി. ദളിതരെ പുലയക്കുടിലുകളില്‍ തളച്ചും കൊലപാതക പരമ്പരകള്‍ നടത്തിയും സിപിഎം രാക്ഷസന്മാരാണെന്ന് തെളിയിക്കുകയാണ്. മാര്‍ക്സിസ്റ്റുകാര്‍ കൊലപാതകികളായ കേസുകളില്‍ മുഖംനോക്കാതെ നടപടിയെടുത്തതിനാണ് ഡിജിപിയായിരുന്ന സെന്‍കുമാറിനെ പുറത്താക്കിയത്.
പകരം പാര്‍ട്ടിയോടു കൂറുള്ളവരെ താക്കോല്‍ സ്ഥാനങ്ങളില്‍ പ്രതിഷ്ഠിച്ചു.
എം.വി. രാഘവനെ മന്ത്രിയായിരിക്കെ വഴിയില്‍ തടഞ്ഞ് അഞ്ചു പേരെ കൊലയ്ക്കുകൊടുത്തവരാണ് സിപിഎം. സംഭവത്തില്‍പെട്ട ഒരാള്‍ ഇന്നും ജീവച്ഛവമായി കഴിയുന്നു. ഇന്നു പിണറായിയെ ഇന്ദ്രനും ചന്ദ്രനും വിചാരിച്ചാല്‍ തന്നെ തടയാന്‍ കഴിയില്ലെന്നാണ്. ഇന്ദ്രന് സിപിഐയുടെ നേതാവ് കാനം രാജേന്ദ്രനും ചന്ദ്രന് മന്ത്രി രാമചന്ദ്രനും ആണെന്ന് കുമ്മനം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: