പേരാവൂര്‍: വൈദികന്റെ പീഡനത്തിനിരയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി അമ്മയായി. കൊട്ടിയൂര്‍ സ്വദേശിനിയായ 16 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പേരാവൂര്‍ പോലീസ് നീണ്ടുനോക്കിയിലെ പള്ളി വികാരി റോബിന് വടക്കുഞ്ചേരിക്കെതിരെ കേസെടുത്തു. പീഡനത്തിനിരയായ പെണ്‍കുട്ടി രണ്ട് മാസം മുന്‍പാണ് പ്രസവിച്ചത്. കുട്ടി മാനന്തവാടിയിലെ അനാഥ മന്ദിരത്തിലാണ്.
റോബിന് വടക്കുഞ്ചേരി മാനേജരായ സ്കൂളിലെ വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിനിരയായത്. കഴിഞ്ഞ ദിവസം ചൈല്‍ഡ്ലൈനില്‍ ലഭിച്ച അജ്ഞാത ഫോണ്‍കോളാണ് വിവരം പുറത്തറിയിച്ചത്. ഫോണ്‍ വന്നതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ കണ്ടെത്തി, പോലീസിനെ അറിയിച്ചു. തുടര്‍ന്ന് പോലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.
അച്ചനാണ് തന്നെ പീഡിപ്പിച്ചതെന്നായിരുന്നു പെണ്‍കുട്ടി ആദ്യം മൊഴി നല്‍കിയത്.
എന്നാല്‍, കുട്ടിയുടെ അച്ഛനാണെന്ന സംശയത്തിലായിരുന്നു അധികൃതര്‍. വിശദമായി ചോദ്യം ചെയ്തപ്പോഴാണ് വൈദികന്റെ പേര് പെണ്‍കുട്ടി പറഞ്ഞത്. പോലീസ് അന്വേഷിക്കുന്നതറിഞ്ഞ റോബിന് വടക്കുഞ്ചേരി ഒളിവില്‍ പോയി.പേരാവൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എന്‍. സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് ഇയാള്‍ക്കായി അനേഷണം വ്യാപിപ്പിച്ചു. ഇയാളെ മറ്റൊരു ജില്ലയില്‍ നിന്നു കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണെന്നാണ് അറിയുന്നത്.
പെണ്‍കുട്ടി കോട്ടയത്തിനടുത്തുള്ള സ്വകാര്യ ആശുപത്രിയിലാണ് പ്രസവിച്ചതെന്നാണ് പറയപ്പെടുന്നത്. ഫാ. റോബിന് വടക്കുഞ്ചേരിക്കെതിരെ പോസ്കോ നിയമ പ്രകാരവും ബലാത്സംഗത്തിനുമാണ് പോലീസ് കേസെടുത്തിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: