കാക്കനാട്: ചിത്രപ്പുഴയില്‍ രാസവിഷമാലിന്യം നിറഞ്ഞതോടെ മത്സ്യങ്ങള്‍ ചത്തുപൊങ്ങി. ഇന്‍ഫോപാര്‍ക്കിന് സമീപത്തെ സ്വകാര്യ കമ്പനിയില്‍ നിന്ന് വിഷമാലിന്യം ഒഴുക്കിയെത്തിയതാണ് കാരണം. വൈറ്റില ഹബ്ബില്‍ നിന്ന് ഇന്‍ഫോപാര്‍ക്കിലേക്ക് സര്‍വീസ് നടത്തുന്ന ബോട്ടുകളിലെ ജീവനക്കാരും യാത്രക്കാരുമാണ് പുഴയില്‍ മത്സ്യങ്ങള്‍ ചത്ത് പൊങ്ങിയത് ശ്രദ്ധയില്‍പ്പെട്ടത്. പുഴയിലെ വെള്ളം കറുത്തിരണ്ട നിറത്തിലാണ്. ഇരുമ്പനം കാക്കനാട് ചിത്രപ്പുഴ പാലത്തിന് താഴെ മുതല്‍ ബ്രഹ്മപുരം വരെയുള്ള ഭാഗങ്ങളിലാണ് രാസവിഷമാലിന്യം കലര്‍ന്നിരിക്കുന്നത്. ഈ ഭാഗത്ത് പുഴ വെള്ളത്തിനു രൂക്ഷ ഗന്ധമാണ്. രാവിലെ വന്‍ തോതില്‍ മത്സ്യം ചത്ത് പൊങ്ങിയിരുന്നു.
കടമ്പ്രയാര്‍ ഭാഗത്തെ സ്വകാര്യ കമ്പിനിയില്‍ നിന്ന് ഞായറാഴ്ച രാത്രിയില്‍ വിഷമാലിന്യം ഒഴുക്കിയതായാണ് സംശയിക്കുന്നത്. ചിറ്റേത്തുകരയില്‍ ബോട്ട് ജെട്ടിക്ക് സമീപം കടവില്‍ മാംസാവിഷ്ടങ്ങളും നിറഞ്ഞുകിടക്കുകയാണ്. ചിത്രപ്പുഴ പാലത്തില്‍ നിന്ന് വാഹനത്തില്‍ കൊണ്ട് വരുന്ന മാംസാവിഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ വന്‍തോതിലാണ് തള്ളുന്നത്. രാത്രിയുടെ മറവിലാണ് മാലിന്യം തള്ളുന്നത്. ചിറ്റേത്തുകര, ഇരുമ്പനം പ്രദേശങ്ങളിലെ ഇറച്ചിക്കടകളില്‍ നിന്നുള്ള മലിന്യവും പുഴയിലേക്കാണ് തള്ളുന്നത്.
വേനല്‍ കനത്തതോടെ പുഴയിലെ വെള്ളം വന്‍ തോതില്‍ കുറഞ്ഞതോടെ മാലിന്യം ചീഞ്ഞ് പുഴയില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുകയാണ്. ഇതിന് പുറമെയാണ് വ്യവസായ സ്ഥാപനങ്ങള്‍ പുറന്തള്ളുന്ന രാസമാലിന്യം കൂടി പുഴയില്‍ നിറഞ്ഞിരിക്കുന്നത്. നൂറ് കണക്കിനാളുകള്‍ കുളിക്കാനും മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന പുഴ പൂര്‍ണമായും മാലിന്യം നിറഞ്ഞിരിക്കുകയാണ്.
കമ്പ്രയാര്‍, ഇന്‍ഫോപാര്‍ക്ക് പ്രദേശത്തെ ചില കമ്പനികള്‍ കിന്‍ഫ്രയുടെ സ്ഥത്ത് കൂടി പുഴയിലേക്ക് മാലിന്യ കുഴലിലൂടെ രാസവിഷമാലിന്യം ഒഴുക്കിയെത്തുന്നത്. പരിസ്ഥിതി പ്രവര്‍ത്തകര്‍ അറിയിച്ചതിനെ തുടര്‍ന്ന് സംസ്ഥാന മലിനീകണ നിയന്ത്രണ ബോര്‍ഡ് അധികൃതര്‍ സ്ഥലത്തെത്തി വെള്ളത്തിന്റെ സാംമ്പില് ശേഖരിച്ചിട്ടുണ്ട്. ഒരാഴ്ചമുമ്പും കടമ്പ്രയാര്‍ ഭാഗത്ത്് രാസവിഷമാലിന്യം ഒഴിക്കിയതിനെ തുടര്‍ന്ന് മത്സ്യങ്ങള്‍ ചത്തുപൊങ്ങിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: