ന്യൂദല്‍ഹി: ദല്‍ഹി ക്യാമ്പസുകളില്‍ വീണ്ടും രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയരുന്നതിനെതിരെ നിലപാട് കടുപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. യുവജനതയെ വഴിതെറ്റിക്കാന്‍ ചിലര്‍ പരിശ്രമിക്കുന്നതായി വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി വെങ്കയ്യ നായിഡു കുറ്റപ്പെടുത്തി. വിയോജിപ്പുകള്‍ അംഗീകരിക്കാവുന്നതാണെന്നും എന്നാല്‍ ശിഥിലീകരണത്തിനുള്ള ശ്രമങ്ങള്‍ നേരിടുക തന്നെ ചെയ്യുമെന്നും വെങ്കയ്യ മുന്നറിയിപ്പ് നല്കി.
യുവാക്കളെ വഴിതെറ്റിച്ച് സമൂഹത്തില്‍ പ്രശ്നങ്ങളുണ്ടാക്കി ജനങ്ങളുടെ വികാരങ്ങളെ മുറിവേല്‍പ്പിക്കാനാണ് ചിലരുടെ ശ്രമം. ബഹുഭൂരിപക്ഷത്തിനെതിരായ വിയോജിപ്പുകളെ അംഗീകരിക്കുന്നു. എന്നാല്‍ അതിന്റെ പേരില്‍ രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള നീക്കം അനുവദിക്കില്ല. ജമ്മുകശ്മീരിന് സ്വാതന്ത്ര്യം വേണമെന്നൊക്കെ നമ്മുടെ സര്‍വ്വകലാശാലകളില്‍ മുദ്രാവാക്യം ഉയരുന്നതിനെ പിന്തുണയ്ക്കില്ല.
എബിവിപി ദേശീയ കാഴ്ചപ്പാടുള്ള വിദ്യാര്‍ത്ഥി പ്രസ്ഥാനമാണ്. മറ്റു വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് മറ്റു ആശയങ്ങളുണ്ടാകാം. എന്തിനാണ് ക്യാമ്പസുകളുടെ സമാധാനം തകര്‍ക്കാന്‍ പുറത്തു നിന്നുള്ളവര്‍ അവിടെ പോകുന്നതെന്നും വെങ്കയ്യ ചോദിച്ചു.
കാര്‍ഗില്‍ ബലിദാനിയായ സൈനികന്റെ മകളുടെ മനസ്സില്‍ ആരോ വിഷം കയറ്റിയിരിക്കുകയാണെന്ന് കേന്ദ്രആഭ്യന്തരസഹമന്ത്രി കിരണ്‍ റിജ്ജു കുറ്റപ്പെടുത്തി. ആരാണ് ചെറിയ പെണ്‍കുട്ടിയുടെ മനസ്സ് മാലിന്യമാക്കിയത്. ശക്തമായ സൈന്യമാണ് യുദ്ധങ്ങള്‍ പലപ്പോഴും തടയുന്നത് എന്ന് മനസ്സിലാക്കണം. ഇന്ത്യ ഒരിക്കലും ആരെയും ആക്രമിച്ചിട്ടില്ല. എന്നാല്‍ ദുര്‍ബലമായ ഇന്ത്യ എന്നും അധിനിവേശങ്ങള്‍ക്ക് ഇരയായി, കിരണ്‍ റിജ്ജു ട്വിറ്ററില്‍ കുറിച്ചു.
കാര്‍ഗിലില്‍ വെടിയേറ്റു വീണ ക്യാപ്റ്റന്‍ മന്ദീപ്സിങിന്റെ മകള്‍ ദുര്മെഹറിന്റെ, പാക്കിസ്ഥാനല്ല യുദ്ധമാണ് തന്റെ അച്ഛനെ കൊന്നതെന്ന വിവാദ പ്രസ്താവന സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ വിമര്‍ശനത്തിന് കാരണമായി. നിരവധി പ്രമുഖര്‍ പെണ്‍കുട്ടിയുടെ വാക്കുകള്‍ക്കെതിരെ രംഗത്തെത്തി. താനല്ല തന്റെ ബാറ്റാണ് സെഞ്ച്വറികള്‍ നേടിയതെന്ന് മുന്‍ക്രിക്കറ്റ് താരം വീരേന്ദ്രസേവാഗ് ട്വിറ്ററില്‍ കുറിച്ചു. സാമൂഹ്യ മാധ്യമങ്ങളിലും വിമര്‍ശനം ശക്തമായി. താനല്ല 1993ല്‍ മുംബൈയില്‍ ആളുകളെ കൊന്നതെന്നും ബോംബുകളാണ് കൊന്നതെന്നും ദാവൂദ് ഇബ്രാഹിം പറയുന്നതുള്‍പ്പെടെയുള്ള പോസ്റ്ററുകളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞത്.
അതിനിടെ പാക്കിസ്ഥാനെ പിന്തുണച്ചുകൊണ്ടാണ് ദുര്മെഹറിന്റെ നിലപാടെന്നാരോപിച്ച് നിരവധി ആളുകള്‍ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചത് വിവാദമായിട്ടുണ്ട്. പെണ്‍കുട്ടിക്കെതിരെ മോശമായ ഭാഷയില്‍ പലരും പ്രതികരിച്ചു.
ഇന്ത്യാവിരുദ്ധ മുദ്രാവാക്യം മുഴങ്ങിയ രാംജാസ് കോളേജില്‍ ഇന്നലെ എബിവിപി പ്രവര്‍ത്തകര്‍ തിരംഗ യാത്ര നടത്തി. മീറ്ററുകളോളം നീളമുള്ള ദേശീയപതാകയുമേന്തി എബിവിപി പ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും വിഘടനവാദ ശക്തികള്‍ക്ക് മറുപടി നല്കി. ദല്‍ഹിയിലെ ഒരു ക്യാമ്പസുകളിലും ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിക്കാന്‍ അനുവദിക്കില്ലെന്ന് എബിവിപി നേതാക്കള്‍ അറിയിച്ചു. വിദ്യാര്‍ത്ഥികളുടെ ഐക്യകണ്ഠേനയുള്ള പിന്തുണ എബിവിപിക്ക് ലഭിക്കുന്നതായും നേതൃത്വം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: