കൊച്ചി: റെയില്‍വേയുടെ ആദ്യ അന്ത്യോദയ ട്രെയിന്‍ എറണാകുളത്തുനിന്ന് ആദ്യ ഓട്ടം തുടങ്ങി. ഹൗറ വരെയാണ് സര്‍വീസ്. കേന്ദ്ര റെയില്‍ മന്ത്രി സുരേഷ് പ്രഭു വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്തു. വൈകാതെ വേഗത കൂടിയ തേജസ്, ഡബിള്‍ഡക്കര്‍ ഉദയ് ട്രെയിനുകളുടെ സര്‍വീസ് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
ദീര്‍ഘനാളായി നിര്‍ദ്ദേശിച്ചിട്ടും കേരളം നടപ്പാക്കാതിരുന്ന കരാറില്‍ ഇപ്പോള്‍ ഒപ്പുവച്ച സാഹചര്യത്തില്‍ സംസ്ഥാനത്തിന് കൂടുതല്‍ പദ്ധതി ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു. കേന്ദ്രവുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തയാറായതിനാല്‍ കേരളത്തിന്റെ പരാതി പരിഹരിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എറണാകുളത്തു നടന്ന ചടങ്ങില്‍ ഡെപ്യൂട്ടി മേയര്‍ ടി.ജെ. വിനോദ്, ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ പ്രകാശ് ഭൂട്ടാനി, ഡിവിഷണല്‍ എന്ജീനയില് രാജേന്ദ്ര കുമാര്‍ മീണ, സീനിയര്‍ ഡിവിഷണല്‍ സിഗ്നല്‍ ആന്‍ഡ് ടെലി കമ്യൂണിക്കേഷന്‍ എന്‍ജിനിയര്‍ പ്രേംചന്ദ് ഹരിജന്‍, ഏരിയ മാനേജര്‍ ആര്. ഹരികൃഷ്ണന്, സ്റ്റേഷന് മാനേജര്‍ രോഹിത് ചന്ദ്രന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
മുഴുവന്‍ ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ചുകളുള്ള അന്ത്യോദയ സൂപ്പര്‍ ഫാസ്റ്റ് എകസ്പ്രസ് ഇതര സംസ്ഥാന തൊഴിലാളികളെ ലക്ഷ്യമിട്ടാണു സര്‍വീസ് തുടങ്ങിയത്. ആധുനിക എല്‍എച്ച്ബി കോച്ചുകള്‍ ഉപയോഗിക്കുന്ന ട്രെയിനില്‍ കുടിവെള്ളത്തിനായി എല്ലാ കോച്ചുകളിലും വാട്ടര്‍ ഡിസ്പെന്സര്, കുഷ്യന് സീറ്റുകള്‍, എല്‍ഇഡി ലൈറ്റുകള്‍, കൂടുതല്‍ മൊബൈല്‍ ചാര്‍ജര്‍ പോയിന്റുകള്‍, ബയോടൊയ്ലറ്റ് സൗകര്യങ്ങളാണുള്ളത്.
മണിക്കൂറില്‍ 62 കിലോമീറ്റര്‍ ശരാശരി വേഗമുള്ള ട്രെയിന്‍ 38 മണിക്കൂര്‍ കൊണ്ടു ഹൗറയിലെത്തും. തൃശൂര്‍, പാലക്കാട് എന്നിവയാണു കേരളത്തിലെ സ്റ്റോപ്പുകള്‍. ചൊവ്വാഴ്ചകളില്‍ പുലര്‍ച്ചെ 12.25 എറണാകുളത്തു നിന്നു പുറപ്പെടുന്ന ട്രെയിന്‍ (22878) ബുധനാഴ്ച ഉച്ചയ്ക്ക് 2.50ന് ഹൗറയിലെത്തും. മടക്ക ട്രെയിന്‍ (22877) ശനിയാഴ്ചകളില്‍ വൈകിട്ട് അഞ്ചിന് ഹൗറയില്‍ നിന്നു പുറപ്പെട്ടു തിങ്കളാഴ്ചകളില്‍ രാവിലെ ആറിന് എറണാകുളത്തെത്തും.
ട്രെയിനില്‍ ഭക്ഷണം: സ്ത്രീകളുടെ സ്വയംസഹായ സംഘങ്ങള്‍ക്ക്
കൊച്ചി: സ്ത്രീകളുടെ സ്വയം സഹായ സംഘങ്ങളെ ട്രെയിനില്‍ ഭക്ഷണ വിതരണത്തില്‍ പങ്കാളികളാക്കുമെന്ന് റെയില്‍ മന്ത്രി സുരേഷ് പ്രഭു. അന്ത്യോദയ ട്രയിനിന്റെ ആദ്യ ഓട്ടം ന്യുദല്ഹിയില്നിന്ന് വീഡിയോ കോണ്‍ഫറന്‍സില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുതിയ റെയില്‍വേ കാറ്ററിങ് നയം പ്രഖ്യാപിച്ച് മന്ത്രി നടപടി വിശദീകരിച്ചു. പുതിയ നയത്തോടെ ഗുണനിലവാരമുള്ള ഭക്ഷണം യാത്രക്കാര്‍ക്ക് ഉറപ്പാക്കാന്‍ കഴിയും. ഭക്ഷണ സാധനങ്ങള്‍ തയാറാക്കുന്നതില്‍ മേല്‍നോട്ടമില്ലാത്തതാണു ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്കു കാരണം. ബേസ് കിച്ചണുകളില്‍ യന്ത്രസംവിധാനങ്ങളുടെ സഹായത്തോടെയാകും ഇനി ഭക്ഷണം തയാറാക്കി ട്രെയിനുകളിലും സ്റ്റേഷനുകളിലും വിതരണം ചെയ്യുക. ബേസ് കിച്ചണ്‍ വരുന്നതോടെ ഈ മേഖലയില്‍ മുന്‍പരിചയമുള്ള കാറ്ററിങ് ഗ്രൂപ്പുകളെ റെയില്‍വേയിലേക്കു കൊണ്ടുവരാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
വൈകിയോട്ടം മാര്‍ച്ച് വരെ
കൊച്ചി: തിരുവനന്തപുരം റെയില്‍വേ ഡിവിഷനില്‍ ട്രെയിനുകളുടെ വൈകിയോട്ടം മാര്‍ച്ച് അവസാനത്തോടെ അവസാനിക്കുമെന്ന് ഡിവിഷനല്‍ റെയില്‍വേ മാനേജര്‍ പ്രകാശ് ഭൂട്ടാനി പറഞ്ഞു. കായംകുളത്തിനും കോട്ടയത്തിനുമിടയില്‍ എട്ട് റെയില്‍വേ മേല്‍പ്പാലങ്ങളുടെയും മാവേലിക്കരയ്ക്കും കായംകുളത്തിനുമിടയില്‍ രണ്ട് അടിപ്പാതകളുടെയും നിര്‍മാണം നടക്കുകയാണ്. പാത ഇരട്ടിപ്പിക്കല്‍ ജോലി നടക്കുന്ന സ്ഥലങ്ങളില്‍ വേഗ നിയന്ത്രണം ഏര്‍പ്പെടുത്തിയതാണു ട്രെയിനുകളുടെ വൈകിയോട്ടത്തിനു കാരണം.
ഇരട്ടപ്പാതയുടെ പ്രയോജനം ലഭിക്കണമെങ്കില്‍ കോട്ടയം ഭാഗത്ത് ഇരട്ടപ്പാത പൂര്‍ത്തിയാകണം. പാളങ്ങള്‍ മാറ്റി സ്ഥാപിക്കുന്ന ജോലികളും നടക്കുന്നു. ഇതുവരെ 70 കിലോമീറ്റര്‍ പാളം മാറ്റി. മാര്‍ച്ച് അവസാനത്തോടെ ട്രെയിനുകളുടെ വൈകിയോട്ടം കുറയുമെന്നാണു പ്രതീക്ഷ, ഭൂട്ടാനി പറഞ്ഞു.
എറണാകുളം ഓള്‍ഡ് റെയില്‍വേ സ്റ്റേഷന് വികസനത്തിനു റെയില്‍വേയും സംസ്ഥാനവും ചേര്‍ന്നു മാസ്റ്റര്‍ പ്ലാന്‍ തയാറാക്കും. കൂടുതല്‍ ഭൂമിയേറ്റെടുക്കാന്‍ കഴിയാത്തതിനാല്‍ നിലവിലുള്ള ഭൂമിയില്‍ എന്തു ചെയ്യാന്‍ കഴിയുമെന്നു പരിശോധിക്കും. ഹാര്‍ബര്‍ ടെര്മിനസില് നിന്നു സര്‍വീസ് ആരംഭിക്കാന്‍ ഡെമു ട്രയിന്‍ ലഭിച്ചില്ലെങ്കില്‍ ഡീസല്‍ എഞ്ചിന് ഉപയോഗിച്ചുള്ള സര്‍വീസ് പരിഗണിക്കും. എറണാകുളം ജംക്ഷനിലെ ഒന്ന്, ആറ് പ്ലാറ്റ്ഫോമുകളില്‍ പ്ലാറ്റ്ഫോം ഷെല്‍ട്ടറുകള്‍ സ്ഥാപിക്കും. ശുചിമുറി കോംപ്ലക്സിനു പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: