കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയ കേസ് തന്റെ വഴിക്കു വരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയനെ സഹായിക്കുന്നത് അഞ്ചംഗ സംഘം. ടിവി ചാനല്‍, സിനിമ, രാഷ്ട്രീയ മേഖലകളിലെ ചില പ്രധാനികളാണിവര്‍. പോലീസ് അന്വേഷണം ആസൂത്രണം ചെയ്തതുപോലെ നടക്കുമ്പോള്‍ പ്രശ്നങ്ങള്‍ക്ക് ഒതുക്കല്‍ ഫോര്‍മുലകളുമായി ഇവര്‍ സക്രിയരാണ്.
കേസന്വേഷണം പള്‍സര്‍ സുനിക്ക് അപ്പുറത്തേക്ക് പോകരുതെന്നാണ് താത്പര്യം. അന്വേഷണം മുഖ്യമന്ത്രി നേരിട്ട് നിയന്ത്രിക്കുമ്പോള്‍ വിവാദങ്ങള്‍ പ്രചരിക്കുന്നത് തടയുകയും മാധ്യമങ്ങളെ സ്വാധീനിക്കുകയുമാണ് അഞ്ചംഗക്കൂട്ടാളികളുടെ ജോലി. അച്ചടി, ടിവി ചാനലുകളില്‍ ചിലതിനെ വരുതിയിലാക്കി. സാമൂഹ്യമാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ നടിയുടെ ബന്ധുക്കളെക്കൊണ്ട് നിഷേധിപ്പിക്കുകയാണ് മറ്റൊരു തന്ത്രം. ഒരു ബഹുജന പ്രക്ഷോഭവും ഉണ്ടാകാതെ നോക്കാന്‍ ഇവരുടെ കടുത്ത പരിശ്രമങ്ങളാണ്. സിനിമാ സംഘടന അമ്മയുടെ ഉന്നത ഭാരവാഹികളില്‍ ചിലര്‍ വഴിവിട്ടു നീക്കം നടത്തുന്നതിനെതിരേ അസോസിയേഷനില്‍ ഭിന്നാഭിപ്രായമുണ്ട്.
രാഷ്ട്രീയക്കാരായ സിനിമക്കാരില്‍ മൂന്നു പേര് സര്‍ക്കാരിനെ രക്ഷിക്കാന്‍ അമിത താത്പര്യം പ്രകടിപ്പിക്കുന്നുവെന്നാണ് ആക്ഷേപം. ടിവി ചാനലുകളിലെ ചില പ്രധാനികള്‍ മുഖ്യമന്ത്രിയുടെ കിങ്കരന്മാരെന്നപോലെ പ്രവര്‍ത്തിക്കുന്നുവെന്ന് വിമര്‍ശനമുണ്ട്.
തിരക്കഥ പ്രകാരം അന്വേഷണം തുടരുന്നതില്‍ പോലീസില്‍ ഭിന്നത രൂക്ഷമാകുന്നു. അന്വേഷണ സംഘത്തിലെ ചില ഉന്നത ഉദ്യോഗസ്ഥരെ തെളിവെടുപ്പിലും ചോദ്യം ചെയ്യലിലും കൂട്ടാത്തത് ചര്‍ച്ചയായി. കേസിന്റെ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെടുന്നവരെയാണ് മാറ്റി നിര്‍ത്തിയത്.
ഭരണകക്ഷി രാഷ്ട്രീയ വിരോധം തീര്‍ക്കുന്നുവെന്ന് മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍, സുപ്രീം കോടതിയില്‍ നല്കിയ വിശദീകരണം കോടതി സ്വീകരിക്കുമോ എന്നറിയാന്‍ കാത്തിരിക്കുന്നവര്‍ പോലീസ് സേനയില്‍ ഏറെയുണ്ട്. ഏറ്റവും പുതിയ പള്‍സര്‍ സുനി ഇടപെടല്‍ മുതല്‍ പല സംഭവങ്ങളും വിളിച്ചു പറയാന്‍ മുതിര്‍ന്ന് ഏറെപ്പേരുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: