ഹിമാലയപര്‍വതത്തിനും മൂന്നു കടലുകള്‍ക്കുമിടയില്‍, കഴിഞ്ഞ പതിനായിരം കൊല്ലങ്ങളായി, നാനാ വിശ്വാസികളായ ജനങ്ങള്‍ ആചരിച്ചുവരുന്ന സനാതനധര്‍മ്മത്തെ യൂറോപ്യന്മാര് ഹിന്ദുമതമെന്ന് വിളിക്കുന്നു. സിന്ധുനദിക്കു കിഴക്കുള്ളവര്‍ എന്നാണ് ഹിന്ദുക്കള്‍ എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്.
ശാസ്ത്രം, കല, സാഹിത്യം, ദര്‍ശനം, നാഗരികത എന്നിവയിലെല്ലാം ഉന്നതനില കൈവരിച്ചിരുന്ന ഭാരതീയരുടെ അടിസ്ഥാനപ്രമാണമത്രേ വേദങ്ങള്‍. ലോകത്ത് ഏറ്റവും പ്രാചീനമായ ഗ്രന്ഥം വേദമാകുന്നു. സനാതനധര്‍മ്മത്തിന്റെ മൂലവും വേദം തന്നെ.
പുല്‍ക്കൊടിതൊട്ടു സൂര്യന്‍വരെ പ്രപഞ്ചത്തിലുള്ള എല്ലാ ചരാചരങ്ങളിലും പ്രവര്‍ത്തിക്കുന്ന ചൈതന്യവും നമ്മുടെ ഉള്ളിലുള്ള ചൈതന്യവും ഒന്നാണെന്ന് അനുഭവിച്ചറിഞ്ഞവരത്രേ വേദത്തിലെ ഋഷിമാര്‍. അദ്വൈതം എന്ന് ഈ വാസ്തവം അറിയപ്പെടുന്നു. മനുഷ്യന്റെയോ പക്ഷിയുടെയോ മരത്തിന്റെയോ നക്ഷത്രത്തിന്റെയോ ഒക്കെ രൂപത്തില്‍ നാം ആ മഹാചൈതന്യത്തെ ആരാധിക്കുന്നു; സാക്ഷാത്കരിക്കുന്നു. ക്ഷൗരക്കത്തിയിലും അമ്മിക്കല്ലിലും ദേവതകള്‍ ഉണ്ടെന്ന് വേദം പറയുന്നു. ആകൃതിയും പേരും മാറി മാറി പറയുമെങ്കിലും എല്ലാവരും ധ്യാനിക്കുന്നത് ആ ഒരേ ഈശ്വരനെയാണ്. ‘ഏകം സദ് വിപ്രാഃ ബഹുധാഃ വദന്തി’ എന്ന വേദവാക്യവും, ‘ഈശ്വരസ്സര്‍വ്വഭൂതാനാം ഹൃദ്ദേശോര്‍ജ്ജുന…’ എന്ന ഗീതാവചനവും ഈ സത്യത്തെ വെളിപ്പെടുത്തുന്നു.
അങ്ങനെ ഓരോ മതവും ഓരോ ദേവതയും ഓരോ ആരാധനയും പരമാര്‍ത്ഥത്തില്‍, ബ്രഹ്മപാദത്തിലാണ് സമര്‍പ്പിക്കപ്പെടുന്നത്. അവരത് അറിഞ്ഞെന്നുവരാം ഇല്ലെന്നും വരാം. നിരീശ്വരവാദികളുടെയും സത്കര്‍മ്മങ്ങള്‍ ഈശ്വരവിഹിതം തന്നെ. ഈ നിലയ്ക്ക് നോക്കുമ്പോള്‍ വേദത്തില്‍പ്പെടാത്തതോ വേദവിരുദ്ധമോ ആയ ഒരു മതവും ഉണ്ടാവുക വയ്യ. ഭാരതത്തില്‍ പില്ക്കാലത്ത് ഉളവായ ജൈന-ബൗദ്ധ-ശിഖ (സിക്ക്) മാര്‍ഗ്ഗങ്ങളും, ഇവിടെവന്നു വേരുറച്ച ക്രൈസ്തവ-ഇസ്ലാം-പാര്‍സി മതങ്ങളും ഒന്നും വേദത്തിന് അന്യമാകുന്നില്ല. നാസ്തികദര്‍ശനമായ മാര്‍ക്സിസത്തിന്റെയും നില ഇതുതന്നെ. സത്യം, ധര്‍മ്മം, അഹിംസ, കാരുണ്യം, ശാന്തി തുടങ്ങിയ മനുഷ്യധര്‍മ്മങ്ങളെ അനുഷ്ഠിക്കുന്ന ഏതു പ്രസ്ഥാനവും വേദവിഹിതമാണെന്ന് വ്യക്തം.
മറ്റു മതങ്ങളില്‍നിന്നു വ്യത്യസ്തമായി സനാതനധര്‍മ്മത്തില്‍ ഒന്നും ഇല്ലെന്നാണോ ഇതിന്റെ അര്‍ത്ഥം? അല്ല. മറ്റെല്ലാറ്റിനെയും ഉള്‍ക്കൊള്ളാനുള്ള അതിന്റെ കഴിവുതന്നെയാണ് ഒന്നാമത്തെ സവിശേഷത. ഇത് കലിവര്‍ഷം 5104 ആണല്ലോ. ഇത്രയും കാലത്തെ തുടര്‍ച്ചയായ ചരിത്രം ഒരു സംസ്കൃതിക്കും അവകാശപ്പെടാനില്ല. ഇത് സാധ്യമാക്കിത്തീര്‍ത്തത് മേല്‍പ്പറഞ്ഞ സവിശേഷതയാകുന്നു.
സനാതനധര്‍മ്മത്തിന്റെ ചില പ്രത്യേക ഘടകങ്ങള്‍കൂടി സൂചിപ്പിക്കാം. ധര്‍മ്മവും അതുവഴി നേടുന്ന അര്‍ത്ഥവും കാമവും മോക്ഷവും. പുരുഷാര്‍ത്ഥം എന്നു വിളിക്കുന്ന നാലെണ്ണമാണ് മനുഷ്യജന്മത്തിന്റെ ലക്ഷ്യം. ചെറിയ ചെറിയ സങ്കടങ്ങള്‍ മുതല്‍ മരണവേദനയുള്ളവരെയുള്ള ദുഃഖങ്ങളില്‍നിന്ന് മോചനം നേടാന്‍ ഈ വിവേകം വഴിയൊരുക്കുന്നു.
മരണത്തോടെ ശരീരം നശിക്കുമെന്നും ആത്മാവ് നശിക്കാതെ കര്‍മ്മവാസനയ്ക്കനുസരിച്ച് ഓരോ യോനിയില്‍ പുനര്‍ജ്ജന്മം നേടുമെന്നും സനാതനധര്‍മ്മം അനുശാസിക്കുന്നു. നാം കുപ്പായം മാറുന്നതുപോലെ ആത്മാവ് ദേഹത്തെ മാറി മാറി എടുക്കുന്നു എന്നാണ് ഗീത പറയുന്നത്.
”വാസാംസി ജീര്‍ണ്ണാനി
യഥാവിഹായ
നവാനി ഗൃഹ്ണാതി നരോളപരാണി
തഥാ ശരീരാണി വിഹായ ജീര്‍ണ്ണാ-
ന്യന്യാനി സംയാതി നവാനി ദേഹീ.”
(ഗീത 2-22)
ആകയാല്‍, ജീവന് ഉത്കര്‍ഷം വേണമെന്നുണ്ടെങ്കില്‍ നാം ചെയ്യേണ്ടത് കര്‍മ്മത്തെ ഉത്കൃഷ്ടമാക്കുകയാണ്. പരോപകാരമാണ് പുണ്യകര്‍മ്മം എന്ന് വ്യാസന് പറയുന്നു. പ്രവൃത്തിയില്‍ സ്വാര്‍ത്ഥം കലരുമ്പോഴാണ് കര്‍മ്മം ദുഷിക്കുന്നത്. ത്യാഗപൂര്‍വ്വം കര്‍മ്മം ചെയ്യുക; ഫലം ഈശ്വരനുവിടുക- എന്നതാണ് ശ്രീകൃഷ്ണന്റന്റെ ഉപദേശം.
”കുര്‍വന്നേവേഹ കര്‍മ്മാണി
ജിജീവിഷേച്ഛതം സമാഃ”
(ഈശാവാസ്യം)
”കര്‍മ്മണ്യേവാധികാരസ്തേ
മാ ഫലേഷു കദാചന”
(ഗീത)
അവസാനമായി, മരണത്തെക്കുറിച്ചും പരലോകത്തെക്കുറിച്ചും അല്ല, ഇഹലോകജീവിതത്തെക്കുറിച്ചാണ് വിവേകിയായ മനുഷ്യന് വ്യാകുലപ്പെടേണ്ടത്. നമുക്ക് കൈവന്നിരിക്കുന്ന ജീവിതം എന്ന സൗഭാഗ്യത്തെ സത്യവും നന്മയും ശാന്തിയുംകൊണ്ട് ഭദ്രമാക്കുവാന്‍ സനാതനധര്‍മ്മം ആവശ്യപ്പെടുന്നു.
”ജീവിതം മരണാച്ഛ്രേയോ
ജീവന് ധര്‍മ്മമവാപ്നുയാത്.”
(മഹാഭാരതം)
അര്‍ത്ഥം:- മരണത്തെക്കാള്‍ വിശിഷ്ടം ജീവിതമാകുന്നു; ജീവിച്ചുകൊണ്ട് ധര്‍മ്മം അനുഷ്ഠിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: